പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.
സമീക്ഷ ആശ്രമം - കാലടി |
സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു.
കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.
ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം. "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു
"സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.
കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.."
താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ടന്ന് ഫാദർ പറഞ്ഞു.
തീർച്ചയായും അവിടെ ഒന്നോ രണ്ടോ ദിവസം തങ്ങുക എന്നതു തന്നെ ഗംഭീരമായ ഒരു അനുഭവം തന്നെയാകും, പ്രത്യേകിച്ച് എഴുതുവാനോ വായിക്കുവാനോ... അതുമല്ലങ്കിൽ മനസ്സിന് ശാന്തത പകരുവാനോ ഇത്ര മനോഹരമായ സ്ഥലം ഇവിടെ അടുത്തെങ്ങും വേറെ ഉള്ളതായും അറിവില്ല.
തൊട്ടപ്പുറം വിശാലമായി പരന്നൊഴുകുന്ന പെരിയാറിൽ നിന്ന് കടന്നുവരുന്ന കാറ്റ് ജാതി മരക്കാടുകളിലൂടെ ഒഴുകി, മനസ്സിൽ വല്ലാത്തൊരു തണുപ്പ് കോരി നിറയ്ക്കുന്നു.!
അവിടവിടെയായി ഒഴിച്ചിട്ടിരിക്കുന്ന ചില കോണുകളിൽ സ്ഥാപിച്ചിരിക്കുന്ന സിമൻ്റ് ബഞ്ചുകൾ.! ലാറി ബേക്കറുടെ സാമീപ്യം കൊണ്ട് അനുഗ്രഹീതമായ ചില ചെറിയ ഇഷ്ടിക വീടുകൾ!
ചില വീടുകൾക്ക് മുന്നിൽ തുളസിത്തറയും കൽവിളക്കും. ഒരു തൂണിൽ റാന്തൽ വിളക്ക് തൂക്കിയിരിക്കുന്നു.
ഭ്രാന്തു പരക്കുന്ന നഗര ജീവിതത്തിനിടയിലൂടെ കടന്നുവരുന്നവർക്ക് ഒരു പക്ഷേ സ്വപ്ന തുല്യമായ ഒരിടം.!അതെ പ്രകൃതിയോട് ചേർന്ന ഒരിടം.!
ഒരുപക്ഷേ, അതുകൊണ്ട് കൂടിയാണ് ഇവിടെ , എത്തിച്ചേരാൻ ഇടയായതും, ! എന്നെപ്പോലെതന്നെ സ്വന്തം വീടുവിട്ട് കുറേനേരം ഇവിടെ കഴിച്ചുകൂട്ടാനാഗ്രഹിക്കുന്ന എത്രയോ മനുഷ്യരാണ് ഇവിടെ അവിടവിടെയായി കാണാനാകുന്നത്... !
സത്യത്തിൽ, മുൻപൊരിക്കൽ ഒരുസുഹൃത്ത് പറഞ്ഞ വാചകമാണ് വളരെ പെട്ടെന്ന് ഓർമ്മകളിലേയ്ക്കോടിയെത്തിയത്..." സ്വന്തം വീട്ടിൽ വിടർന്നു നിൽക്കുന്ന, എത്രയേറെ പച്ചപിടിച്ച മരങ്ങളെല്ലാം വെട്ടിമാറ്റിക്കൊണ്ടാണ്,.. മനുഷൃർ മറ്റൊരിടത്തെ മരച്ചുവട്ടിൽ തണൽ തേടി ഇരിക്കുന്നത്".... !
- ആലോചിച്ചാൽ വളരെ സത്യസന്ധമായ വാക്കുകൾ.!
ഇവിടെയെത്തുമ്പോഴാണ്, മനുഷ്യർ തൻ്റെ അദ്ധ്വാനവും, സമയവും, പണവും ചിലവാക്കി എത്രയേറെ സിമൻ്റു കൂടാരങ്ങളാണ് തീർത്തും ഭാവനാ ശൂന്യമായി പലയിടങ്ങളിലും പണിതുയർത്തിയിരിക്കുന്നതെന്ന് അറിയാതെ ആലോചിച്ചു പോകും.
അതിൽ ഓരോ മനുഷ്യൻ്റെയും സ്വന്തം കിടപ്പാടങ്ങൾ മുതൽ, കോടികൾ ചിലവിട്ട രാജ്യ തലസ്ഥാനത്തെ പരമോന്നത നിർമ്മിതികൾ വരെ..!
ഫാദർ, പറഞ്ഞുതുടങ്ങി 1987-ലാണ്, ഇത് സ്ഥാപിച്ചത് കൂടെ വർക്കി മാമ്പിള്ളി എന്ന മറ്റൊരു അച്ഛനും.
കേരളത്തിലെ ജസ്വിറ്റ് പ്രോവിൻസാണ് ഇതിന് നേതൃത്വം നൽകിയത്. സമീക്ഷയെന്നാൽ.... എല്ലാവരേയും സമഭാവനയോടെ കാണുന്നത് എന്നാണ് ഇതിൻ്റെ അർത്ഥം.
അതുകൊണ്ട്, ഏതു മതസ്ഥർക്കും എപ്പോൾ വേണമെങ്കിലും, കടന്നുവരുവാനും പ്രാർത്ഥിക്കുവാനും, തക്കവിധത്തിലുള്ള ഒരു ആശ്രമത്തിൻറെ മാതൃകയിലാണ് ഇത് പണികഴിപ്പിച്ചിട്ടുള്ളത്.
ഹാളും, ധ്യാനമന്ദിരവും നിർമ്മിച്ചത് കേരളത്തിലെ, പ്രശസ്ത വാസ്തുശാസ്ത്രജ്ഞനായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയാണ്.
പ്രകൃതിയോട് ചേർന്ന ജീവിതവും, ധ്യാനാത്മകമായ അന്തരീക്ഷവും, മറ്റ് മനുഷ്യരും, മതങ്ങളോടും, സംസ്കാരങ്ങളോടും ഉള്ള തുറവിയാണ് ഇവിടെ, ലക്ഷ്യം വെയ്ക്കുന്നത്.
ധ്യാനമന്ദിരത്തിന് നാലു വാതിലുകളാണ് ഉള്ളത്.
നാലും നാലു ദിശകളിലേക്കുമായി തുറന്നുകിടക്കുകയും അവയ്‌കിടയിൽ, സ്ഥാപിച്ചിരിക്കുന്ന ഒരുവിളക്കിനു ചുറ്റുമായി നാലുമതങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ധർമ്മപദം, ബൈബിൾ, ഗീത, ഖുറാൻ എന്നിവ നിരത്തിവെച്ചിരിക്കുന്നതും കാണാം.
തൊട്ടപ്പുറുത്തായി മൂവായിരം വർഷം പഴക്കമുണ്ടന്ന് പറയപ്പെടുന്ന, നടന്നുകൊണ്ടുള്ള ചില ധ്യാനരീതികളുമുണ്ട്. രണ്ടാഴ്ചകൂടുമ്പോൾ ഇവിടെ മതാന്തര സംഗമങ്ങളും, മത സമന്വയ സെമിനാറുകളും നടക്കുന്നു.
"പ്രകൃതിയോട് ചേർന്നുള്ള ജീവിതരീതികൾക്ക് മുൻ തൂക്കം നൽകുന്നതുകൊണ്ട് ആദ്യം ഇവിടെ അനേകം വൃക്ഷങ്ങൾ മാത്രമാണ് നട്ടുപിടിപ്പിച്ചത്,
പിന്നീട് അതിനുശേഷം മാത്രമാണ് അവയ്ക്കിടയിൽ അവിടവിടെയായി കുറേശ്ശെയായി. വീടുകൾ നിർമ്മിക്കുകയും ചെയ്തത്.
തുടർന്ന്, ഇങ്ങിനെ പ്രകൃതിയോട് ചേർന്ന് ഒരു പ്രാർത്ഥനാലയം എന്ന ആശയമുദിച്ചപ്പോൾ തന്നെ, തിരുവനന്തപുരത്തുണ്ടായിരുന്ന ശ്രീ. ലാറിബേക്കറെ ചെന്നുകാണുകയും,, അദ്ദേഹത്തിൻറ നിർദ്ദേശങ്ങളും, അഭിപ്രായങ്ങളുമൊക്കെ സ്വീകരിച്ചതാണ് ഇപ്പോൾ ഈ കാണുന്ന മരക്കൂട്ടങ്ങൾക്കിടയിലുള്ള ചെറിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തത്..." - ഫാദർ പറഞ്ഞു നിർത്തി -
ഞങ്ങളുടെ സംസാരങ്ങൾക്കിടയിലൂടെ ചെറിയ സംഘങ്ങളായുള്ള പ്രാർത്ഥനാ ഗ്രൂപ്പുകളും, ചെറിയകുട്ടികൾ അടങ്ങിയഅന്യ സംസ്ഥാന സംഘങ്ങളുമെല്ലാം, പലപ്പോഴായി കടന്നുപോയിക്കൊണ്ടിരുന്നു....!
ഫാദറുമായി കൂടുതൽ സമയം സംസാരിക്കണമെന്നൊ ഗ്രഹിച്ചിരുന്നുവെങ്കിലും, അദ്ദേഹം മുൻകൂട്ടി നിശ്ചയിച്ച പല പരിപാടികളും, അദ്ദേഹത്തിൻ്റെ സമയത്തിനായി മണിക്കൂറുകളായി കാത്തു നിൽക്കുന്നവരും അതിന് ഒരു തടസ്സമായി.
എന്നിട്ടും, നിശ്ചയിക്കപ്പെട്ട സമയവും കഴിഞ്ഞ് സംസാരം പിന്നെയും നീണ്ടുപോയതിനാൽ പൈനേടത്തച്ഛനും, തിരക്കുപിടിച്ച് ദൂരേക്ക് നടന്നുനീങ്ങി പ്രാർത്ഥനാഗ്രൂപ്പിൻറെ അലയൊലികൾക്കുള്ളിലെവിടെയോ അലിഞ്ഞുചേർന്നു.,
സന്ധ്യ കൊഴിഞ്ഞുവീണപോലെ, വാകമരച്ചോട്ടിൽ, പൂക്കൾ നിറഞ്ഞുകിടക്കുന്നു.
ആകാശം വീണ്ടും ചുവന്നുതുടുത്തു.... ! പെരിയാറിലെ തണുത്തകാറ്റിൽ ജാതിമരത്തിൻ്റെ, നീണ്ട തലപ്പുകളുടെ താളമേളങ്ങൾ ...!
... വല്ലാതെ കെട്ടു പോകുന്ന ഇരുളിൻറെ ഈ ലോകത്തിലും ഒന്നുമറിയാത്തതുപോലെ നന്മയുടെ മരങ്ങൾ എത്ര സമൃദ്ധവും, സുഗന്ധപൂരിതവുമായാണ് വിടർന്നു നിൽക്കുന്നത്...... !
നാടിൻറെ പലഭാഗങ്ങളിലും, ദേശങ്ങളിൽ നിന്നും, അപ്പോഴും അവിടേയ്ക്ക് പലമനുഷ്യരും വന്നുചേർന്നുെകൊണ്ടിരുന്നു
.പ്രാർത്ഥനയുടെ ശബ്ദങ്ങൾ സ്നേഹത്തിൻറെ നനുത്ത സംഗീതമായി ഇരുളിനുമീതെ പറന്നു ..!
ധ്യാനകേന്ദ്രത്തിൻറെ ചെറിയ നടപ്പാതയിലൂടെ നടന്നിറങ്ങുമ്പോൾ ലാറിബേക്കറെന്ന വലിയപ്രതിഭാധനനും, പൈനേടത്തച്ചനും വല്ലാത്തൊരത്ഭുതമായ്ത്തന്നെ അപ്പോഴും മനസ്സിൽ നിറഞ്ഞുനിന്നു.
ഇരുൾചാഞ്ഞു തുടങ്ങിയ ആശ്രമത്തിൻ്റെ മൺവഴികൾക്കിടയിൽ തെളിഞ്ഞു നിന്ന മഞ്ഞ വിളക്കിൻ്റെ അരണ്ട വെളിച്ചത്തിൽ തെളിഞ്ഞു നിന്ന ആ പഴയ ബോർഡിൻ്റെ അക്ഷരങ്ങളിലേക്ക് ഒന്നുകൂടി തിരിഞ്ഞു നോക്കി.
- സമീക്ഷ - എല്ലാവരേയും സമഭാവനയോടെ കാണുന്നത്.!
അഭിപ്രായങ്ങള്‍
The king casino 예스 벳 review - everything 우리 카지노 총판 you need to know about this popular casino. 카지노 사이트 It's 토토 커뮤니티 all about quality and quantity. 더킹카지노 도메인