/ ആരെയും അത്ഭുതപ്പെടുത്തും ഈ ജൈവ കാമ്പസ് - മൂഴിക്കുളംശാല - ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

Why Gifting Oranges to Hospital Patients Could Be Dangerous

Let Love Not Invite Danger: Why Your Hospital Fruit Basket Could Be Risky It has been an age-old tradition to carry a packet of oranges or other fruits whenever we visit a patient in a hospital or at home. While this gesture stems from deep love and care, it can unintentionally turn into an act of cruelty toward the patient. This is because the bedridden patient, just like the visitor, is often completely unaware of how a simple orange might dangerously interact with their specific medical condition. Who Should Eat Oranges? (The Benefits) Patients with Fever, Cold, or Inflammation: Oranges are excellent for boosting the body's immune system, helping it fight off active infections. Post-Surgery Patients: Packed with Vitamin C, oranges aid in cellular regeneration and accelerate the healing of surgical wounds. Anemic Patients (Those with Low Iron Count): Consuming oranges alongside iron-rich food is highly beneficial. The Vitamin C in the fruit significantly enhances the body's a...

ആരെയും അത്ഭുതപ്പെടുത്തും ഈ ജൈവ കാമ്പസ് - മൂഴിക്കുളംശാല -


 

https://www.vlcommunications.in/2021/08/blog-post_30.html

മൂഴിക്കുളം ശാല

മൂഴിക്കുളംശാല

  മൂഴിക്കുളം ശാലയെക്കുറിച്ച് പറഞ്ഞു തുടങ്ങിയാൽ അതിൻ്റെ പ്രത്യേകതകൾ അനവധിയാണ്.   പ്രകൃതി ഗ്രാമം, പ്രകൃതി വീടുകൾ, പ്രകൃതി ഭക്ഷണം അങ്ങിനെ നീണ്ടുപോകും അതിൻ്റെ പ്രത്യേകതകൾ.  മാത്രമല്ല ഇക്കാലത്ത് ഇങ്ങിനേയും കുറേ മനുഷ്യരും, മനുഷ്യജീവിതവുമോ? ആരും ഒന്ന് അത്ഭുതപ്പെടും!

 അതു കൊണ്ട് ഗൂഗിളിൽ തന്നെ സർച്ച് ചെയ്യാമെന്നു കരുതി. അതെ ' മൂഴിക്കുളം ശാല ' ഒരു ജൈവഗ്രാമമെന്നുതന്നെ പറയുന്നതാകും നല്ലത്...! പ്രകൃതിയോടുചേർന്ന, ബേക്കർ മോഡലുകളിലും, ഇൻറർ ലോക്ക് ഇഷ്ടികകളിലും നിർമ്മിച്ച അൻപതിൽ പരം വീടുകളും, അതിൽ വസിക്കുന്ന മനുഷ്യരും.!

 അതിൽ തന്നെ നാലുകെട്ട് മാതൃകയിലുള്ളതും,അല്ലാത്തതുമായ കുറേ ഒറ്റമുറി വീടുകൾ ...!, .ചാലക്കുടി പുഴയോടുചേർന്ന്, എക്കറുകളിൽ പരന്നുകിടക്കുന്ന ഒരു ചെറിയ പ്രകൃതി ഗ്രാമം എന്നുതന്നെ വിശേഷിപ്പിക്കാം! അവിടുത്തെ ഒരുവീടിനുപോലും...മതിൽ കെട്ടുകളോ...ഗേറ്റുകളോഉണ്ടായിരുന്നില്ല..... കോമ്പൗണ്ടിന് പുറത്തായി മൂഴിക്കുളം ശാല'യെന്ന ഒരു ബോർഡുമാത്രം .! അകത്തേക്ക് പ്രവേശിക്കുമ്പോൾ വലിയൊരു ആൽമരത്തണലും... നിശബ്ദതയും... നനുത്ത കുളിരും....!

 വീടുകൾക്കിടയിൽ... ഒഴിച്ചിട്ടിരിക്കുന്ന കളിസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്ന കുട്ടികൾ .....- അവർ കുപ്പിവളപ്പൊട്ടുകൾ കൊണ്ട് കളിക്കുകയും...ഊഞ്ഞാലാടുകയും ചെയ്യുന്നു. ക്യാമറയിൽ പതിഞ്ഞ അവരുടെ ദൃശ്യങ്ങൾക്ക് അപരിചിതത്വത്തിൻ്റെ ഛായ തന്നെ ഉണ്ടായിരുന്നില്ല... മറ്റു മനുഷ്യർക്കും.!

ഓരോ വീടിൻ്റെ കോലായിലേക്കും കണ്ണുകൾ വളഞ്ഞും തിരിഞ്ഞും നടന്നു... തുറിച്ചുനോട്ടങ്ങളുടെ മലയാളി ശീലങ്ങളൊന്നും അവിടെകാണുവാനേ കഴിയില്ല....

 കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വിസ്തൃതമായ ആ ഭൂമിയിൽ ഏവരും ആ ഭൂമിയുടെ അധിപന്മാർ തന്നെ .കാരണം , അവിടെയുള്ള എല്ലാവൃക്ഷങ്ങളുടേയും ഫലങ്ങൾ എല്ലാവരുടേതുമായിരുന്നു. ആർക്കും എടുക്കാം, ഭക്ഷിക്കാം! ..ചക്കയും, മാങ്ങയും, നാളികേരവും, മുരിങ്ങക്കായും മുതൽ പുളിപ്പും, മധുരവും കലർന്ന ഫാഷൻ ഫ്രൂട്ടുവരെ.... അവിടെ നിറഞ്ഞു കിടന്നു.!

മാസത്തിൽ ഒരിക്കലുള്ള പൊതു അടുക്കള ! അവിടെ ജാതി മതങ്ങൾക്കതീതമായ സ്നേഹത്തിൻറേയും, ഒത്തൊരുമയുടെയും പ്രകൃതി വിഭവങ്ങളാണ് അവർ ഒത്തൊരുമിച്ച് പാചകം ചെയ്തു ഭക്ഷിക്കുന്നത്! വൈകുന്നേരങ്ങളിൽ ചില സാംസ്കാരിക കൂട്ടായ്മകളും കലാപരിപാടികളും ! കോ വിഡ് എന്ന മഹാമാരി ലോകം മുഴുവൻ പടർന്ന് ഭീകര താണ്ഡവമാടിയപ്പോഴും അവിടെ ഒരാളിൽ മാത്രമായിരുന്നു ആ രോഗം കടന്നുകയറാൻ ശ്രമിച്ചത്.

 അവിടെ ഓരോരുത്തർക്കുമുണ്ട് അവരുടേതായ മതവിശ്വാസങ്ങളും, ആരാധനകളുമെല്ലാം . പക്ഷെ അതെല്ലാം ഭക്തി ഭ്രാന്തു പോലെ അലറിവിളിക്കലോ, കൂട്ടം കൂടി മണിയടിച്ച് തുള്ളിച്ചാടലോ ഒന്നുമല്ല. എല്ലാവരുടെയും മനസ്സുകളിലും സ്വകാര്യ മുറികളിലും മാത്രമായി അത് ഒതുങ്ങി നിൽക്കും. 

അവിടെ പലരും, ആർഭാടങ്ങൾ ഉപേക്ഷിക്കുകയും, ജൈവ ജീവിതരീതികൾ പിൻതുടരുകയും ചെയ്യുന്നുവെങ്കിലും വ്യക്തി പരമായ ഭക്ഷ്യ സംസ്ക്കാരവും,ചടങ്ങുകളും ആർക്കും നിഷിദ്ധമല്ല...!

 മാലിന്യ സംസ്കരണത്തിൻ്റെ ഭാഗമായുള്ള ജൈവവളങ്ങൾ ഉപയോഗിച്ചു മാത്രമാണ് അവിടെ കൃഷി നടത്തുന്നത്. അഞ്ചു സെൻ്റും, ആറ് സെൻറുമായി ഏവരും  സ്വന്തമായി വാങ്ങിയ ഓരോ വീടുകളിലും, ആരും മുകൾ നിലപണിയുവാൻ താത്പര്യമെടുക്കുകയോ... അല്ലങ്കിൽ അതിനുള്ള അനുവാദമോ അവിടെയില്ലായിരുന്നു.

കമ്മ്യൂണിറ്റി ലിവിംഗ് എന്നതിനൊപ്പം ചേർന്ന് നിൽക്കുന്ന ജൈവകാമ്പസും...വീടും, അതിലെ മനുഷ്യരും, അതിന് നേതൃത്വം നൽകുന്ന പ്രേം കുമാർ എന്ന വലിയ മനസ്സിന് ഉടമയായ ഒരു മനുഷ്യനും! അത് അവിടെ ആദ്യമായി ചെല്ലുന്ന ആർക്കും ഒരു അത്ഭുതം തന്നെ.!!

"സത്യത്തിൽ തൻറെ പ്രവർത്തനങ്ങളെല്ലാം വിഫലമായിരുന്നോ എന്ന് തോന്നിയ നിമിഷങ്ങളായിരുന്നു കഴിഞ്ഞ പ്രളയകാലത്തിലൂടെ കടന്നുപോയത്.." മൂഴിക്കുളം ശാലയെക്കുറിച്ച് പ്രേംകുമാർ പറഞ്ഞു. അത് ഒരു പ്രളയകാലത്തിന് ശേഷമുള്ള കൂടിക്കാഴ്ചയായിരുന്നതിനാൽ ആ സമയത്തെക്കുറിച്ചു തന്നെയാണ് അദ്ദേഹംസംസാരിച്ചു തുടങ്ങിയത്! " അതെ ലോകത്തെ തന്നെ ഞെട്ടിച്ച ആ പ്രളയകാലത്ത്, വളരെ പെട്ടെന്ന് രൗദ്ര രൂപിണിയായ ചാലക്കുടിപ്പുഴ നിറഞ്ഞ് കവിഞ്ഞ് മൂഴിക്കുളം ശാലയെന്ന വലിയ സംരംഭത്തിലേക്ക് കൂലം കുത്തിയൊഴുകുക തന്നെയായിരുന്നു. ശരീരവും, മനസ്സും, തളർന്നുപോയ നിമിഷങ്ങൾ, തൻറെ എല്ലാസ്വപ്നങ്ങളും ഇവിടെ അവസാനിക്കുകയാണോ  ?  അവസാനിക്കുകയാണന്ന് ഉറപ്പിച്ച നിമിഷങ്ങൾ!

"അത്തരം ചിന്തകൾക്ക് ആഴം പകരാൻ വിധത്തിൽ   ആ സമയങ്ങളിൽ ആരൊക്കെയോ ചേർന്ന്  വലിയ രീതിയിലുള്ള പ്രചരണങ്ങളും അഴിച്ചുവിട്ടു. " " മൂഴിക്കുളംശാല തകർന്നു." മൂഴിക്കുളം ശാലയും അവിടുത്തെ ലോകോസ്റ്റ് വീടുകളും, ജീവിതരീതികളുമെല്ലാം കാണുവാനും, പഠിക്കുവാനും, അക്കാലങ്ങളിൽ വിദേശികൾ ഉൾപ്പടെ പലരും വന്നു പോകുന്ന സമയം കൂടിയായിരുന്നു അത്.!

 കോൺക്രീറ്റും, സിമൻറും , ഇരുമ്പു മുപയോഗിച്ച് നിർമ്മിച്ച വലിയ വീടുകളെപ്പോലും തകർത്തെറിയുന്ന മഹാ പ്രളയത്തിനിടയ്ക്കാണോ പ്ലാസ്റ്ററിംഗ് പോലും ചെയ്യാത്ത ഈ ലോകോസ്റ്റ് വീടുകൾ! 

-പലവട്ടം പലരിൽ നിന്നും ഉയർന്ന , പുച്ഛം നിറഞ്ഞ ഈ വാക്കുകൾക്കുനടുവിൽ പ്രേം കുമാറെന്ന ആ മനുഷ്യനും ഒന്നു പതറി. -

https://lowcostomes.blogspot.com
ശ്രീ. പ്രേംകുമാർ. മൂഴിക്കുളം ശാല


 ഭൂമിയെ വിഴുങ്ങുവാൻ പ്രാപ്തമായ രീതിയിൽ ഉയർന്നുവന്ന ജലനിരപ്പ് പതിയെ താഴുവാൻ തുടങ്ങുകയും, പ്രളയത്തിൻ്റെ രൗദ്രഭാവം കുറയുകയും, കാറ്റും കോളും ഒന്നുശമിക്കുകയും ചെയ്തപ്പോൾ കഴുത്ത് നിറഞ്ഞ വെള്ളത്തിലൂടെ മറ്റുള്ളവരുടെ വാക്കുകൾക്കോ, ഉപദേശങ്ങൾക്കോ ​​ചെവി കൊടുക്കാതെ ആ മനുഷ്യൻ നീന്തി തുഴഞ്ഞ് തൻ്റെ സ്വപ്നസാമ്രാജ്യത്തിലെത്തി...! അത്ഭുതകരമായ രീതിയിൽ കാറ്റിനേയും ,കോളിനേയും, പ്രളയത്തേയും വെല്ലുവിളിച്ച് , അൽപ്പം പോലും കൂസാതെ എല്ലാവിമർശകരുടേയും വായടപ്പിച്ച് തലയുയർത്തി നിൽക്കുന്ന കെട്ടിട സമുച്ചയങ്ങൾ കണ്ട് അദ്ദേഹം സ്തംഭിച്ചു....!

" സത്യത്തിൽ അന്നാണ് ലാറി ബേക്കർ എന്ന ആ വലിയ മനുഷ്യൻ്റെ പാദങ്ങളിൽ നിന്ന് നമസ്കരിക്കണമെന്ന് അറിയാതെ ആഗ്രഹിച്ചു പോയത് "

സിമൻറും, മണലും, ചേർന്ന് പരുവപ്പെടുത്തിയ പലകെട്ടിടങ്ങളും, ഒന്നൊന്നായി നിലംപരിശാവുകയും, അതല്ലങ്കിൽ ഈർപ്പവും ചെളിയും വിട്ടു പോകാൻ മാസങ്ങളെടുക്കുകയും ചെയ്തപ്പോഴും, ഇവിടുത്തെ ഇഷ്ടികവീടുകൾ കനത്തപ്രളയത്തേയും അതിജീവിച്ച് നിലകൊണ്ടു എന്നത് ഇന്നും പലർക്കും വിശ്വസിക്കുവാനാകാത്തൊരു സത്യമാണ്. !!

"പക്ഷെ എങ്കിൽപ്പോലും സാമാന്യ ജനങ്ങൾ ഇന്നും ഇത്തരം വീടുകൾ നിർമ്മിക്കുകയോ, അതല്ലങ്കിൽ നമ്മുടെ സർക്കാർ സംവിധാനങ്ങൾ ഇത്തരം നിർമ്മിതികളെ പ്രോത്സാഹിപ്പിക്കുവാൻ തയ്യാറാകാത്തതും, എന്ത് കൊണ്ടാണന്ന് ഇന്നും, എനിയ്ക്ക്  മനസ്സിലാകുന്നില്ല.!!"

"പ്രളയകാലം വരുമ്പോൾ വലിയ പ്രകൃതി സ്നേഹം വിളമ്പുകയും, അത് കഴിയുമ്പോൾ പ്രകൃതി ചൂഷണത്തിന് വേണ്ടി മാത്രം ഇറങ്ങിത്തിരിക്കുകയും ചെയ്യുന്ന ഒരു പ്രാകൃത ജനത ലോകത്ത് തന്നെ കേരളത്തിൽ മാത്രമേ ഉണ്ടാകുവാൻ തരമൊള്ളൂ. കാരണം സമസ്ത മേഖലകളിലും നമ്മളെ ഭരിക്കുന്നത് മാഫിയകളും, കോർപ്പറേറ്റുകളുമാണ്."

  "ഒരുപക്ഷേ അതിൻ്റെ ഏറ്റവും വലിയ ഉദാഹരണം വിവിധ സർക്കാർ പദ്ധതികൾ തന്നെയാണ് . എത്രയോ കോടികൾ ചിലവിടുന്ന സർക്കാർ വക കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കും വേണ്ടി മാത്രം ഈ കൊച്ചു ഭൂപ്രദേശത്തെ എത്രയധികം മലകളും കുന്നുകളും ഭൂപ്രദേശങ്ങളുമാണ്, ഇവിടെ ഇടിച്ചു നിരത്തുന്നത്    !അതിൻറെ ഫലമായി ഓരോ മഴക്കാലത്തും പുഴകൾ  കരയിലൂടെ ഒഴുകിത്തുടങ്ങി...മണൽവാരൽ നിരോധിച്ചപ്പോൾ മണലിൻ്റെയും , കല്ലിൻറേയും ആവശ്യങ്ങൾക്കായി ഇവിടെയുള്ള എല്ലാ മലകളും, കുന്നുകളും ഇടിച്ചുനിരത്തുവാനും തുടങ്ങി. ഈ ആധുനിക കാലത്തും ഇതിനൊന്നും ഒരു മറു ബദൽ സാദ്ധ്യമല്ലേ...?.എന്നാണിതിനെല്ലാം  ഒരു പരിഹാരമുണ്ടാകുക...?

തുറന്നുപറഞ്ഞാൽ, ഏതൊരു സർക്കാരിനേയും നിയന്ത്രിക്കുന്ന കുറേ ഉദ്യോഗസ്ഥവൃന്ദങ്ങളും... അതോട് ചേർന്ന് നിൽക്കുന്ന കുറേ മാഫിയകളുമാണ് ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്..! പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുകയും,...അതിനെല്ലാം, വികസനത്തിൻ്റെയും, പുരോഗമനത്തിൻ്റെ പേരുപറഞ്ഞ് പ്രചരണം നൽകുന്നതിനു പുറകിലും അവരാണ്, കഷ്ടകാലത്തിന് ഇനി അൽപ്പം പ്രകൃതിസ്നേഹം ആരെങ്കിലും പറഞ്ഞുപോയാൽ അവൻ പ്രാകൃതനും, പുരോഗമനത്തിന് എതിരാണെന്ന പ്രചരണം നടത്തി കെട്ടുകെട്ടിയ്ക്കുകയും ചെയ്യുക എന്നതാണ് മുഖ്യ പരിപാടി...!

ഒരുകാര്യം, നമ്മൾ മനസ്സിലാക്കേണ്ടത് പശ്ചിമഘട്ടം എന്ന വലിയൊരു പച്ചപ്പ് ഇവിടെ നിലനിൽക്കുന്നതൊന്നുകൊണ്ട് മാത്രമാണ് കേരളം ഇപ്പോഴും ഇത്ര മനോഹരമായി നിലനിൽക്കുന്നത്. രണ്ട് മൺസൂണുകൾ ഉണ്ടാവുന്നതും 44 നദികൾ ഉത്ഭവിക്കുന്നതും ഇതേ പശ്ചിമഘട്ടത്തിൽ നിന്നാണ്. ഇപ്പോൾ...ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ, എന്നിവ പടിവാതിൽക്കൽ വീണ്ടും ഭയാനകമായ രീതിയിൽ എത്തിനിൽക്കുമ്പോഴും, ഇതിനെയെല്ലാം തകർത്തുകൊണ്ട് എങ്ങിനെയാണ് ഓരോ പദ്ധതികളും പ്ലാൻ ചെയ്ത് നമ്മൾ മുന്നോട്ടു പോകുന്നതെന്ന്  ആലോചിക്കുമ്പോൾ, തീർച്ചയായും ഭയവും, അത്ഭുതവും തോന്നുന്നു!  മാത്രമല്ല, പശ്ചിമഘട്ടത്തെ തകർത്തെറിഞ്ഞുകൊണ്ട് നമ്മൾ, എന്ത് വികസന മാതൃകകളാണ് ഇവിടെ നടപ്പാക്കാൻ പോകുന്നത്...? .ഈ പ്രകൃതിയും, പ്രകൃതിവിഭവങ്ങളും ഉണ്ടെങ്കിൽ മാത്രമേ ഇവിടെ മനുഷ്യകുലത്തിനെന്നല്ല...ജീവനുള്ള ഏതൊരു വസ്തുവിനും നിലനിൽപ്പുള്ളൂ എന്നയാഥാർത്ഥ്യത്തിലേക്ക് എന്നാണിനി നമ്മൾ എത്തിച്ചേരുക..?" 

"കുറച്ച് നേരം മൗനിയായി നിന്നശേഷം അദ്ദേഹം തുടർന്നു..." സത്യത്തിൽ മൂഴിക്കുളം ശാലയെന്നത്.ഇരുന്നൂറ് വർഷം മുൻപ് ജീവിച്ചിരുന്ന പൂർവ്വികർക്കുള്ള ഒരു സമർപ്പണമാണ്."

"ആലോചിച്ചാൽ വളരെ ആകസ്മികമായാണ് മൂഴിക്കുളംശാലഎന്നസംരംഭത്തിലേക്ക് എത്തിച്ചേരുന്നത്. സ്ഥലമുടമയ്ക്ക്, പണത്തിന് വളരെ അത്യാവശ്യമായ സന്ദർഭത്തിൽ ചില വാക്കുകളുടെ ഉറപ്പിൽ മാത്രം, കരാറിൻ്റെ പുറത്ത് ഈ സ്ഥലം വാങ്ങിയതാണ്. എന്നാൽ പറഞ്ഞപോലെ കാര്യങ്ങൾ നടക്കാതിരിക്കുകയും, വളരെപെട്ടെന്ന് കനത്ത സാമ്പത്തിക പരാധീനത വന്നുപെടുകയും, അങ്ങിനെ കമ്മ്യൂണിറ്റി ലിവിംഗ് എന്ന ആശയത്തിലൂന്നി വീടുകൾ നിർമ്മിച്ചുനൽകുന്ന ഒരു പദ്ധതി വിഭാവനം ചെയ്യുകയുമാണുണ്ടായത്. "

 അതിൻ്റെ തുടക്കമെന്ന  നിലയിൽ  ആദ്യം സ്ഥലം, 52 വീടുകളായി അടയാളപ്പെടുത്തി ഒരു വാരികയിൽ പരസ്യം ചെയ്തു. പ്രതികരണം വളരെ അത്ഭുതകരമായിരുന്നു. രണ്ടാഴ്ച്ചക്കകം തന്നെ എല്ലാ സ്ഥലങ്ങളും വിറ്റുപോയി. പക്ഷെ അതിനുള്ളിൽ, നിർമ്മിക്കേണ്ട വീടിനുള്ള പണം മുൻകൂറായി എങ്ങനെ കണ്ടെത്തും എന്നത് ഒരു വലിയ പ്രശ്നമായി. എന്നാൽ പണത്തിന് വളരെ അത്യാവശ്യമുണ്ടായിട്ടുപോലും,    സഥലത്തിൻറെ പണം വീണ്ടും ഒരു അവധിവെച്ച് പിന്നീട് തന്നാൽ മതിയെന്ന ധാരണയിൽ യഥാർത്ഥ ഉടമസ്ഥൻ വീടുകൾ നിർമ്മിക്കാനുള്ള അനുവാദം തന്നു എന്നുള്ളതാണ് അതിൻ്റെ ഏറ്റവും വലിയ ഒരു നിമിത്തമായി മാറിയത്!   പക്ഷെനിർമ്മാണപ്രവർത്തനങ്ങൾതുടങ്ങിവരുമ്പോഴേക്കും എല്ലാം തകിടം മറിക്കുന്ന രീതിയിൽ അക്കാലത്ത് വലിയൊരു    ഒരു ഗൾഫ് ബൂം സംഭവിക്കുകയായിരുന്നു. അതോടെ കേരളത്തിലെ എല്ലാ സാധനസാമഗ്രികൾക്കും വിലകുതിച്ചുയരുകയും നിർമ്മാണ പ്രവർത്തനങ്ങൾ താറുമാറാവുകയും ചെയ്തു."

"യഥാർത്ഥത്തിൽ  ആഗോളവത്ക്കരണത്തിൻ്റെ കൊടുംചതി കളിലേയ്ക്ക് രാജ്യം പ്രവേശിക്കുന്ന ഒരു കാലം കൂടിയായിരുന്നു. അതായത് 2007. അന്ന് സംഭവിച്ച ആഗോളവൽക്കരണത്തിൻ്റെ കെടുതികളിൽ ഏറ്റവും കൂടുതൽ തകർത്തെറിയപ്പെട്ട ഒരു സംസ്ഥാനം കൂടിയായിരുന്നു കേരളം. ! ഇതുവഴി വലിയരീതിയിലുള്ള കാർഷിക പ്രതിസന്ധിയും, അവശ്യ സാധനങ്ങളുടെ ഭീമമായ വിലക്കയറ്റം സൃഷ്ടിക്കുകയുമാണ് ഉണ്ടായത്.

കൂടാതെ എല്ലാപൊതുമേഖലാ സ്ഥാപനങ്ങളും വിറ്റഴിച്ചുകൊണ്ട് വലിയൊരു തൊഴിൽ രഹിത സമൂഹത്തെ സൃഷ്ടിക്കുകയും, നാടെങ്ങും വലിയരീതിയിൽ നിലനിൽപ്പിനായുള്ള  അതിജീവന ശ്രമങ്ങളിലേയ്ക്കു കടക്കുകയും ചെയ്തു.  ഇതെല്ലാം അക്കാലത്ത് കൃഷിയിൽ നിന്നും, പ്രത്യേകിച്ച് റബ്ബർ. ഏലം, കുരുമുളക്, കാപ്പി, എന്നിവയുടെ കയറ്റുമതിയിൽനിന്നും    വളരെയധികം വിദേശ നാണ്യം നേടിത്തന്നിരുന്ന കേരളത്തെ ചെറുതായൊന്നുമല്ല പിടിച്ചുലച്ചത്.ആലോചിച്ചാൽ രാജ്യത്തെ ജനങ്ങളെ കഠിനമായി ദ്രോഹിക്കുവാൻ വേണ്ടിമാത്രം അവതരിച്ച ഇത്തരം ഭരണാധികാരികളും, ഭരണകൂടവും രാജ്യത്തിന് എന്തിന് എന്നതാണ് പ്രസക്തമായ ചോദ്യം.

 അതിൻ്റെ ഏറ്റവും വലിയ ഭീകരത മനസ്സിലാക്കപ്പെടണമെങ്കിൽ അക്കാലത്തെ അരി വില മാത്രം എടുത്തു നോക്കിയാൽ മതി. കേവലം ആറോ , ഏഴോ രൂപയ്ക്ക് ലഭിച്ചിരുന്ന അരി വില ഒറ്റയടിക്ക് കുതിച്ചു കയറിയത് നാല്പത് രൂപയിലേക്ക് . എത്ര വലിയ കൊള്ളയടിയാണ് അന്ന് രാജ്യത്ത് നടത്തിയതെന്ന് ആലോചിച്ച് നോക്കൂ.  എന്നിട്ടും ഇത്ര കാലങ്ങൾക്കുശേഷവും   അതേ അരി വില തന്നെ ഇന്നും രാജ്യത്ത് തുടരുന്നു എന്നതാണ് അതിലേറെ വിചിത്രം!  അതായത് പത്തോ മുപ്പതോ വർഷങ്ങൾക്കുശേഷം പതിയെ ഉയർന്നേക്കാവുന്ന വില നിലവാരം കേവലം യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരൊറ്റ ദിവസം കൊണ്ട് അടിച്ചേൽപ്പിച്ചുവെന്നർഥം. അതായത് ഇപ്പോഴത്തെ ഡീസൽ, പെട്രോൾ, ഗ്യാസ് വിലവർദ്ധനവിൻറെ പഴയരൂപം.

 മറ്റൊരു വിധത്തിൽ രാജ്യത്തെ   സമ്പന്നൻ അതി സമ്പന്നനാകുകയും ,ദരിദ്രൻ കൂടുതൽ ദരിദ്രനാകുകയും ചെയ്തു. . ഒരർത്ഥത്തിൽ ആഗോളവത്കരണത്തിൻറെ വലിയ കെടുതികളിൽ തകർത്തെറിയപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യരിൽ അന്ന് ഒരാളായി ഞാനും.. മാറ്റപ്പെട്ടു എന്നതാണ് കൂടുതൽ സത്യം.!

എന്തായാലും തുടർന്നുള്ള ജോലികളുടെ പൂർത്തീകരണത്തിന്, സ്വന്തം വീടും, പറമ്പും, കൂടാതെ തറവാട് സ്വത്ത് ഭാഗം ചെയ്ത് കിട്ടിയതും എല്ലാംകൂടി വിറ്റ് പെറുക്കിഅൻപത്തിരണ്ട് വീടുകൾ  വാക്കുകൾക്ക് കോട്ടം തെറ്റാതെ നിർമ്മിച്ചുനൽകി!  മറ്റൊരു വിധത്തിൽ പറഞ്ഞാൽ അൻപത്തിരണ്ടു വീടുകൾ നിർമ്മിച്ചു നൽകി സ്വന്തം വീടു നഷ്ടപ്പെട്ട, ഞാനെന്ന ഒരു വിഡ്ഡിയുടെ കഥയാണ് മൂഴിക്കുളം ശാലയുടെ ചരിത്രം എന്നു പറയുന്നതാകും കൂടുതൽ ശരി !

അങ്ങിനെ സ്വന്തം വീടുപോലും നഷ്ടപ്പെട്ട ഒരു വേദനയിൽ ഇരിക്കുമ്പോഴാണ്. കണ്ടോ...കേട്ടോ..യാതൊരുപരിചയവുമില്ലാത്ത,. തീർത്തും അപരിചിതനായ ഒരാൾ ഹിമാചൽ പ്രദേശിൽ  നിന്ന് ഇവിടെ വരുന്നത്, അദ്ദഹത്തിൻറെ ആവശ്യം ഇവിടെയൊരു യോഗ ക്യാമ്പ് സംഘടിപ്പിക്കുക എന്നതായിരുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദേശികൾ ഉൾപ്പെടുന്ന എട്ടുമാസം നീണ്ടുനിൽക്കുന്ന വലിയ ഒരു യോഗ ക്യാമ്പ്. തീർച്ചയായും അന്നത്തെ അവസ്ഥയിൽ ഞാനതിന് സമ്മതം മൂളുകയും, ഒരുധാരണാപത്രം എഴുതുകയും ചെയ്തു , അങ്ങിനെ കേവലം എട്ട് മാസം കൊണ്ട് ലോകത്തിൻറെ സർവ്വ കോണിലുള്ള വിദേശികൾ ഇവിടെ വന്നുപോവുകയും , അങ്ങിനെ ആക്യാമ്പിൽ നിന്ന് കിട്ടിയ പണം ഉപയോഗിച്ചാണ് ഇന്ന് ഈ കാണുന്ന മൂഴിക്കുളം ശാലയിൽ സ്വന്തമായി സ്ഥലം വാങ്ങി ഞാൻ ഒരു വീട് നിർമ്മിച്ചത്.!

അങ്ങിനെ വളരെ അപ്രതീക്ഷിതമായ ചില കാര്യങ്ങൾ സംഭവിച്ചതുകൊണ്ടാണ്, ആയിരത്തി ഇരുന്നൂറ് വർഷം മുമ്പ് ജീവിച്ചിരുന്ന പൂർവ്വികരുടെ സ്മരണക്കാണ് ഇത് സമർപ്പിച്ചിരിക്കുന്നത് എന്നുപറഞ്ഞത്.

മാത്രമല്ല ചില ചരിത്ര പുസ്തകങ്ങൾ തേടുമ്പോൾ മൂഴിക്കുളത്തെ നിരവധി പരാമർശങ്ങൾ കണ്ട് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് എ.ഡി.820 ൽ ഭരിച്ചിരുന്ന, ചേരരാജാക്കളിൽ പ്രഗത്ഭനായ കുലശേഖര വർമ്മൻ സ്ഥാപിച്ച മുഖ്യ പാഠശാലകളിൽ ഒന്ന് മൂഴിക്കുളം ശാല എന്നപേരിലായിരുന്നുവെന്നതാണ്.!

അങ്ങിനെ പലതും ആലോചിച്ച് പോകുമ്പോൾ ഒരുപാട് വിസ്മയങ്ങളും, ആകസ്മികതകളും, നിമിത്തങ്ങളും കൂടിച്ചേർന്നതാണ് ഈ ഒരു സംരംഭം എന്നു തന്നെ പറയേണ്ടിവരും

 ഇപ്പോൾ , മൂഴിക്കുളം ശാല, ഇതിൻ്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കേന്ദ്ര സർക്കാരിൻ്റെ ഭാരതീയ പ്രകൃതി പദ്ധതിയിൽ ഉൾപ്പെടുത്തിയതും, കൂടാതെ സർക്കാർ പദ്ധതിയുടെ മാതൃകാ കൃഷിത്തോട്ടവുമായി ഇതിനെ തിരഞ്ഞെടുത്തതുമെല്ലാം വളരെ സന്തോഷം നൽകുന്ന കാര്യമാണ്. 

ഇപ്പോൾ ഇവിടെ നാട്ടറിവ് പഠനക്കളരി. കൂടാതെ കുട്ടികൾക്കുവേണ്ടി പ്രകൃതിയെ എങ്ങനെ വീണ്ടെടുക്കാം എന്നതിനെക്കുറിച്ചുള്ള ഓൺലൈൻ ക്ലാസുകൾ, കൂടാതെ സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള വീട്ടമ്മമാർ, അദ്ധ്യാപകർ, പ്രൊഫസർമാർ, ബിരുദ വിദ്യാർത്ഥികൾ എന്നിവരെല്ലാം ചേരുന്ന ക്ലാസുകളും സെമിനാറുകളും നടത്തുന്നതോടൊപ്പം, കേരളത്തിൻ്റെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇത്തരം ജൈവകമ്മ്യൂണിറ്റി കാമ്പസുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളും തുടങ്ങിവെയ്ക്കുകയും, പ്രവൃത്തിക്കുകയും ചെയ്യുന്നു.

- സത്യത്തിൽ വായിച്ചറിഞ്ഞതിൽ നിന്നും എത്രയോ വലിയ ഒരു സംരഭമാണ് മൂഴിക്കുളം ശാല...! യാതൊരുവിധ തത്വദീക്ഷകളോ,വീണ്ടുവിചാരങ്ങളോകൂടാതെ കുറേ ഭ്രാന്തുപിടിച്ച മനുഷ്യർ സ്വാർത്ഥ ലാഭങ്ങൾക്കുവേണ്ടി മാത്രം ചെയ്തുകൂട്ടുന്ന പ്രവൃത്തികളുടെ ഫലങ്ങളാണ്, ഇന്ന് ഓരോ മനുഷ്യരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്.!. പ്രളയമായും, കൊടുങ്കാറ്റയും, ഉരുൾപൊട്ടലുകളായും,..ഒരിക്കൽ പോലും പ്രവചിക്കാനോ, കണ്ടെത്തുവാനോ കഴിയാത്ത മഹാവ്യാധികളുടേയും, ദുരന്തങ്ങളുടേയും നാടായി ഈ ഭൂമിതന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. അടുത്തഏതാനു വർഷങ്ങൾക്കുള്ളിൽ ആഗോളതാപനത്തിൻറെ ഫലമായി കേരളത്തിലെ തന്നെ പലപ്രമുഖ നഗരങ്ങളും ഉൾപ്പെടുന്ന പ്രദേശങ്ങളെല്ലാം തന്നെ കടലിനടിയിലാകുമെന്ന ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

 എന്നിട്ടും എന്തിനെന്നറിയാതെ മനുഷ്യരുടെ, വെട്ടിപ്പിടിപ്പിക്കലും, പ്രകൃതിചൂഷണവും, എല്ലാം തുടർന്നുകൊണ്ടേയിരിക്കുന്നു. മൂഴിക്കുളം ശാലയുടെ ഒരിക്കലും അടയ്ക്കാത്ത, തുറന്നിട്ടിരിക്കുന്ന വാതായനങ്ങളിലൂടെ...ലോകത്തുള്ള സകലമനുഷ്യരുടേയും മനസ്സുകളിലേക്ക് നൻമയുടെയും, സ്നേഹത്തിൻറേയും പരസ്പര സഹവർത്തിത്വത്തിൻ്റെയും വെള്ളിവെളിച്ചം കടന്നുവരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ആ വലിയ മഹാപ്രസ്ഥാനത്തിൻ്റെ പടവുകളിറങ്ങി പിന്നിട്ടുപോരുമ്പോൾ മനസ്സിൽ പുതിയൊരു തിരിച്ചറിവിൻ്റെ വെളിച്ചം പരക്കുകയായിരുന്നു.!

 മൂഴിക്കുളം ശാല, കറുകുറ്റി, മൂഴിക്കുളം റോഡ്, (മൂഴിക്കുളം ക്ഷേത്രത്തിന് സമീപം) കുറുമശ്ശേരി - 683579, എറണാകുളം ജില്ല.



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌