വാഴയിലയിലെ രുചിക്കുമുണ്ട് പഴമയുടെ ഒരു കഥ

പ്രകൃതിയും ഭക്ഷണവും
സദ്യ വാഴയിലയിൽ വിളമ്പുന്നതെന്തിന്?

സദ്യയെന്തിന് വാഴയിലയിൽത്തന്നെ വിളമ്പണം ? ഇന്ന് നമ്മുടെ ഇഷ്ടാനുസരണവും, ആവശ്യാനുസരണവുമെല്ലാം അനേകതരം പാത്രങ്ങളും പ്ലേയ്റ്റുകളുമൊക്കെ ലഭ്യമാകുന്ന ഇക്കാലത്ത് എന്തിനാണ് ഓണവും, വിഷുവും, പിറന്നാളുമെല്ലാം ആഘോഷിക്കുമ്പോൾ ദൗർലഭ്യമെന്നു തന്നെ പലപ്പോഴും തോന്നിപ്പിക്കുന്ന വാഴയില തന്നെ വേണമെന്ന് ശഠിക്കുന്നത്?
പറഞ്ഞു വന്നാൽ, അത് ഒരു കാലത്തിൻ്റെ കൂടി ചരിത്രമാണ്.
മനുഷ്യനും, മണ്ണും, ചളിയും, പ്രകൃതിയും , കൃഷിയുമെല്ലാം കൂടിക്കുഴഞ്ഞ പഴയ ഒരു കാർഷിക സംസ്കാരമുൾക്കൊണ്ട ഒരു തലമുറയുടെ കഥ .
എവിടേയും ദാരിദ്ര്യവും , പട്ടിണിയും , കഷ്ടപ്പാടും നിറഞ്ഞ ഒരു പഴയ കാല കേരളീയാന്തരീക്ഷത്തിൽ , അക്കാലത്ത് വീടിനു ചുറ്റുപാടും എന്താണോ സുലഭമായി കിട്ടുന്നത് അതുതന്നെയാകും അന്നത്തെ ഏവരുടേയും ഭക്ഷണം.
അതല്ലെങ്കിൽ പാടത്തും, പറമ്പിലുമെല്ലാം രാപകലില്ലാതെ അദ്ധ്വാനിച്ചു വരുന്ന തൊഴിലാളിയാകട്ടെ , അന്നത്തെ അദ്ധ്വാനത്തിന് നാണയത്തിന് പകരം കൂലിയായി കിട്ടിയ ഭക്ഷ്യ വിഭവമെന്താണോ അത് കൂടുതലായുണ്ടങ്കിൽ അടുത്ത വീട്ടുകാരന് നൽകുകയും , അതുപോലെ അയൽക്കാരൻ്റെ കൈവശം എന്താണോ കൂടുതലായുള്ളത് അതു വാങ്ങി വീട്ടിലേക്ക് തിരിയ്ക്കുകയും ചെയ്യും. ഇങ്ങിനെ പഴയ കാല കേരളത്തിൽ നിലനിന്നിരുന്ന ഈ കൈമാറ്റ വ്യവസ്ഥയ്ക്ക് ബാർട്ടർ സിസ്റ്റമെന്നാണ് വിശേഷിപ്പിച്ചിരുന്നത്.
ബാർട്ടർ സിസ്റ്റം
പണ്ടുകാലത്തും, നാണയങ്ങളും അതിൻ്റെ വിനിമയങ്ങളുമെല്ലാം ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം വലിയ വ്യാപാരികൾക്കിടയിലും, രാജകൊട്ടാരങ്ങളിലുമൊക്കെ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. മാത്രമല്ല ഗ്രാമങ്ങളിലെ സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം അവർക്ക് കൂടുതൽ വിശ്വാസം, അവർ അദ്ധ്വാനിച്ചുണ്ടാക്കിയ നെല്ലിലും, അരിയിലുമൊക്കെയായിരുന്നു. അതിനാൽ തന്നെ പഴയ കേരളത്തിൻ്റെ ചരിത്രത്തിൽ നാണയങ്ങൾക്ക് പകരമായ ഒരു സ്റ്റാൻഡേർഡ് കറൻസിയായി ഗ്രാമീണ ജനത പരിഗണിച്ചിരുന്നത് നെല്ലായിരുന്നു.
അങ്ങിനെ നെല്ല് എന്നത് പഴയ കാലത്ത് കൈമാറ്റ വ്യവസ്ഥയിൽ നാണയത്തിനും, കറൻസികൾക്കുമെല്ലാം പകരമായി മൂല്യനിർണ്ണയത്തിന് ഉപയോഗിക്കുകയും, എത്ര ഇടങ്ങഴി നെല്ല് എന്നതിനെ ആശ്രയിച്ച് മറ്റു വസ്തുക്കളുടെ വിലനിർണ്ണയം നടത്തുകയും ചെയ്തു പോന്നു.
എന്നാൽ ബാർട്ടർ സിസ്റ്റം എന്ന ഈ കൈമാറ്റ വ്യവസ്ഥ ഒരു പ്രത്യേക കാലഘട്ടത്തിൽ മാത്രമായി ഒതുങ്ങിനിന്നില്ല. അത് നാണയങ്ങൾക്കൊപ്പം തന്നെ സമാന്തരമായി നൂറ്റാണ്ടുകളോളം സഞ്ചരിച്ചു. എങ്കിലും ബ്രിട്ടീഷുകാരുടെ ഭരണകാലത്തോടെ പല നാട്ടുരാജ്യങ്ങളിലും നിലനിന്ന വിവിധ തരം നാണയങ്ങൾ ഏകോപിപ്പിക്കുകയും, തുടർന്ന് രാജ്യത്ത് ഒരു ഏകീകൃതനാണയ വ്യവസ്ഥ നിലവിൽ വരികയും ചെയ്തു .
അങ്ങിനെ പുതിയ രീതിയിലുള്ള നാണ്യ വ്യവസ്ഥ ശക്തിയാർജ്ജിക്കുവാൻ തുടങ്ങിയതോടെ , വിവിധ കാർഷികോത്പ്പന്നങ്ങൾക്കുള്ള കൈമാറ്റത്തിന് നാണയ വ്യവസ്ഥ ബാധകമായി. പിന്നീട് പതിയെ ബാർട്ടർ സിസ്റ്റമെന്നത് കേരളത്തിൽ നിന്ന് അകന്നുപോകുവാൻ തുടങ്ങിയെങ്കിലും പിന്നീട് ,സ്വാതന്ത്ര്യാനന്തരം 50 കളിൽപ്പോലും കേരളത്തിൻ്റെ പലഭാഗങ്ങളിലും കൈമാറ്റ ചന്തകളും , കൈമാറ്റ രീതികളുമെല്ലാം തുടർന്നു പോരുക തന്നെ ചെയ്തു.
എങ്കിൽത്തന്നെയും, ഇപ്പോഴും ഒരു പഴയ കാലഘട്ടത്തിൻ്റെ അനുസ്മരണമെന്ന നിലയിൽ ഇന്നും , വിഷുക്കാലങ്ങളിൽ കേരളത്തിൻ്റെ പല ഭാഗങ്ങളിലും വിഷു കൈമാറ്റ ചന്തകൾ ടൂറിസം വകുപ്പ് പല ഗ്രാമങ്ങളിലും നടത്തിപ്പോരാറുമുണ്ട്.
പറഞ്ഞു വന്നത്, അന്ന് കറൻസി നോട്ടുകൾ എന്നത് കണ്ടിട്ടു പോലുമില്ലാത്ത ഒരു കാലയളവിൽ ഒരു പറമ്പിലെ വാഴയില പോലും ഒരു ഉത്പ്പന്നമോ , ചരക്കോ ആയിരുന്നു.
വസ്ത്രം തുന്നുന്ന തുന്നൽക്കാരനോ, മൺപാത്രം നിർമ്മിക്കുന്ന കുശവനോ തൻ്റെ സേവനത്തിനു പകരമായി വീട്ടുമുറ്റത്ത് നിൽക്കുന്ന കുലയോ , വാഴയിലകളോ എല്ലാം നൽകുന്ന രീതികളാണ് അക്കാലങ്ങളിൽ നിലനിന്നിരുന്നത്.
അതിനാൽ, വാഴക്കുലകൾക്കോ, വാഴയിലകൾക്കോ ഒന്നും യാതൊരു ദൗർലഭ്യവുമില്ലാതിരുന്ന കാർഷിക കേരളത്തിൽ, ഇന്നത്തെപ്പോലെ ഏതു സാധാരണ മനുഷ്യർക്കും ഭക്ഷണം കഴിക്കാനുതകുന്ന പാത്രങ്ങൾ പോലും അന്യമായിരുന്നു.
തീർച്ചയായും അക്കാലത്തെ മനുഷ്യരുടെ , പട്ടിണിയുടേയും , ദാരിദ്ര്യത്തിൻ്റേയും , അതിജീവനത്തിൻ്റേയും, കഥകൂടിയാണ് ഇന്നു നാം പറയുന്ന ഓരോ മഹത്തായ പാരമ്പര്യശാസ്ത്രവും എന്നതുകൊണ്ടു തന്നെ പിന്നീട് വാഴയിലകളും മലയാളികളുടെ മഹത്തായ ഒരു ഭക്ഷണസംസ്ക്കാരത്തിൻ്റെ തന്നെ, ഭാഗമായി മാറിത്തീർന്നു.
അക്കാലത്ത് ഇന്നത്തെപ്പോലെ ഓരോ വീടുകളിലും കിണറുകളും , ശുദ്ധജല സ്രോതസ്സുകളുമെല്ലാം തീരെ ഇല്ലാതിരുന്ന കാലത്ത് ജലദൗർലഭ്യം പരിഹരിക്കുവാൻ ഒന്നുകിൽ പൊതു കുളങ്ങളേയോ , കിണറുകളേയോ എല്ലാം ആശ്രയിക്കേണ്ടതും ഉണ്ടായിരുന്നു. അതിനാൽത്തന്നെ വലിയൊരു വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയതിന് ശേഷം പാത്രങ്ങൾ സംഘടിപ്പിക്കുകയെന്നതും, കഴുകി വൃത്തിയാക്കുകയെന്നതുമെല്ലാം വലിയൊരു ബാദ്ധ്യതയായിത്തന്നെ അവർ കണ്ടു.
കൂടാതെ സദ്യയ്ക്കു ശേഷമുള്ള ഭക്ഷണവും വേസ്റ്റുമെല്ലാം പ്രകൃതിയിലെ മറ്റു ജീവജാലങ്ങൾക്കുള്ള ഭക്ഷണമായി മാറുന്നതും, ബാക്കിയുള്ളവ യാതൊരു പാരിസ്ഥിതി പ്രശ്നങ്ങളും ഇല്ലാത്ത വിധം മണ്ണിൽത്തന്നെ അഴുകിച്ചേരുന്നതുമെല്ലാം വാഴയിലയിൽ ഭക്ഷണം വിളമ്പുകയെന്ന ശീലങ്ങളിലേക്കെത്തിച്ചു.
അങ്ങിനെ, സ്വന്തം വീട്ടിടങ്ങളിൽ തലയാട്ടി നിൽക്കുന്ന വാഴയിലകളിൽ ഭക്ഷണം വിളമ്പി നൽകുക എന്ന സംസ്കാരത്തിലേക്കും , കൂടാതെ വാഴക്കുലകൾക്കു പുറമേ വാഴക്കൂമ്പുകളും, വാഴപ്പിണ്ടികളുമെല്ലാം വളരെയേറെ ആരോഗ്യദായകമായ ഭക്ഷണപദാർഥങ്ങളായും അവർ മനസ്സിലാക്കി.
ഇങ്ങിനെ അക്കാലത്തെ മനുഷ്യരുടെ ജീവിത രീതികളും, പ്രകൃതിയോടുള്ള സഹവർത്തിത്വവും, ഇഴയടുപ്പവുമെല്ലാമാണ് ഇന്നത്തെ മലയാളികളുടെ രാജപ്രൗഢിയിലുള്ള സദ്യവട്ടങ്ങൾ വിളമ്പുന്നതിന് തൂശനിലകളെ തിരഞ്ഞെടുക്കുന്നതിലേക്ക് പ്രേരിപ്പിച്ചത്.
തൂശനിലയുടെ ആരോഗ്യ ഗുണങ്ങൾ
എന്നാൽ ഇതിലെല്ലാത്തിലുമുപരി തൂശനിലയിൽ സദ്യ വിളമ്പി കഴിക്കുമ്പോഴുള്ള ആരോഗൃഗുണങ്ങളും നിസ്സാരമല്ല.
പോളിഫെനോളുകളുടെ സാന്നിദ്ധ്യം
വാഴയിലകളിൽ ധാരാളമായി പോളിഫെനോളുകളുടെ സാന്നിദ്ധ്യം അടങ്ങിയിട്ടുണ്ട്. ( Polyphenols ) അതിനാൽ സ്വാഭാവികമായും ഇത്തരം ഇലകളിലേയ്ക്ക് ചൂടുള്ള ഭക്ഷണം വിളമ്പുമ്പോൾ ഈ ആൻ്റി ഓക്സിഡൻ്റുകൾ ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തിച്ചേരുകയും , അത് ദഹന പ്രക്രിയയകളെ വളരെയേറെ സുഗമമാക്കുകയും ചെയ്യുന്നു. മറ്റൊരു വിധത്തിൽ ഗ്രീൻ ടീയിൽ കാണപ്പെടുന്ന സമാനമായ ആരോഗ്യഗുണങ്ങൾ തന്നെയാണ് ഇതിലൂടെ ലഭിക്കുന്നതും.
പ്രകൃതി അനുഗ്രഹിച്ച ഗുണങ്ങൾ
തീർച്ചയായും പ്രകൃതിയിലെ ഓരോ വിഭവങ്ങളുടേയും, വ്യത്യസ്ഥ ജീവജാലങ്ങളുടേയുമെല്ലാം അനേകതരം പ്രത്യേകതകൾ കാണാനിടയാകുമ്പോൾ പലപ്പോഴും നമ്മൾ അതിശയിച്ചു പോകും. കാരണം അത്രയേറെ വൈവിദ്ധ്യങ്ങളോടെ തന്നെയാണ് അവ ഓരോന്നും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ വാഴയിലകൾക്കു മുകളിൽ വളരെ മിനുസമുള്ളതും തിളക്കമാർന്നതുമായ ഒരു സ്വാഭാവിക കോട്ടിംഗ് ( Waxy coating ) നമുക്ക് വാഴയിലകളിൽ കാണാം.
ചുടുള്ള ചോറും , കറികളുമെല്ലാം വിളമ്പുമ്പോൾ ഇലയിലെ മെഴുക് പോലുള്ള ഈ കോട്ടിംഗ് ഉരുകുകയും ഇത് ഭക്ഷണത്തിന് പ്രത്യേകമായ ഒരു രുചിയും ഗന്ധവുമെല്ലാം നൽകുകയും ചെയ്യുന്നു. ഇതാണ് പാത്രങ്ങളിൽ നിന്ന് വിഭിന്നമായി, ഇലകളിൽ ഭക്ഷണം വിളമ്പുമ്പോൾ ഒരു പ്രത്യേക രുചി അനുഭവപ്പെടുന്നതിനുള്ള കാരണം.
വാഴയിലയുടെ മറ്റു ഗുണങ്ങൾ
ഏറ്റവും പ്രധാനപ്പെട്ട വാഴയിലയുടെ മറ്റൊരു ഗുണം അതിൽ യാതൊരുവിധ രാസമാലിന്യങ്ങളും അടങ്ങുന്നില്ല എന്നതാണ്. എന്നാൽ നാം സാധാരണ ഉപയോഗിക്കുന്ന ഏതു തരം പാത്രങ്ങളാകട്ടെ . അത് പലതവണ സോപ്പും, രാസലായിനികളും ഉപയോഗിച്ച് കഴുകുന്നതിനാൽ ചിലപ്പോൾ എത്ര വട്ടം കഴുകിയാൽ പോലും അതിൽ നേരിയതോതിലെങ്കിലും രാസമാലിന്യങ്ങളുടെ സാന്നിദ്ധ്യമുണ്ടാകാം. എന്നാൽ വാഴയില പൂർണ്ണമായും പ്രകൃതിദത്തമായതിനാൽ അൽപ്പം വെള്ളം തളിച്ച് തുടച്ചാൽപ്പോലും അത് ഏറ്റവും ശുദ്ധമായ വിളമ്പൽ പാത്രമായിത്തീരും.
കൂടാതെ വാഴയിലകൾക്ക് ബാക്ടീരിയകളെ ( Antibacterial properties) നശിപ്പിക്കുവാനുളള കഴിവുണ്ട്, അതിനാൽ ഇലയിൽ വിളമ്പുന്ന ഭക്ഷണം കൂടുതൽ സമയം ഫ്രഷ് ആയും, കേടുകൂടാതെയിരിക്കുകയും ചെയ്യും. എല്ലാത്തിലുമുപരി അനേകായിരം ആളുകൾ പങ്കെടുക്കുന്ന വിഭവ സമൃദ്ധമായ സദ്യക്കൊടുവിൽ ഇലയും, ഭക്ഷണാവശിഷ്ടങ്ങളും, മറ്റേതൊരു പാത്രം പോലെയും യാതൊരു പാരിസ്ഥിതിക മലിനീകരണവും ഉണ്ടാക്കാത്ത വിധം കുഴിച്ചുമൂടുകയും പിന്നീട് അവ മണ്ണിൽ അലിഞ്ഞുചേർന്ന് വളമായി മാറുകയും ചെയ്യും.
ചുരുക്കത്തിൽ നമ്മൾ പഴമയുടെ ശാസ്ത്രമെന്നൊക്കെ പറയുന്നത് നേരത്തേ സൂചിപ്പിച്ചതുപോലെ മനുഷ്യരുടെ ഒരു അതിജീവനത്തിൻ്റെ കഥതന്നെയാണ് . അതിനായി അവർ നിരീക്ഷിച്ചതും , ഉപയോഗപ്പെടുത്തിയതും പ്രകൃതിയേയും. പ്രകൃതി വിഭവങ്ങളേയും തന്നെ . അതിനാൽത്തന്നെ പ്രകൃതി സംരക്ഷണത്തിൻ്റെ കാര്യത്തിലും ഒരു പഴയ തലമുറ പുലർത്തിപ്പോന്ന ജാഗ്രതയും, വിശ്വാസവുമെല്ലാം വരുന്ന ഓരോ തലമുറകൾക്കും ബാധകമാകേണ്ടതുമുണ്ട്. പലപ്പോഴും ഭക്ഷണമാണ് നമ്മുടെ മരുന്ന് എന്ന് പറയുന്നതുപോലെ, ഓരോ ജീവികളുടേയും നിലനിൽപ്പിന് ആധാരവും പ്രകൃതി തന്നെ. പ്രകൃതിയില്ലെങ്കിൽപ്പിന്നെ മറ്റെന്ത്? എന്നതാണ് മുഖ്യമായ ചോദ്യവും .
അതിനാൽ ഇവിടെ പഴയ ഒരു തലമുറ നമുക്ക് പകർന്നു തന്നത്, പ്രകൃതിനിരീക്ഷണത്തിലൂടെ തൊട്ടറിഞ്ഞ പരമ്പരാഗതമായ വളരെ വലിയ കുറേ ശാസ്ത്ര സത്യങ്ങൾ തന്നെയാണ്. അതിനാലാണ് സദ്യ വിളമ്പുന്ന വാഴയില മുതൽ അത് കഴിക്കുന്ന രീതിവരെ ഒരു ഫുഡ് ഫിസിയോളജിയായിത്തന്നെ മാറ്റപ്പെട്ടതും. ഒരിക്കലും ഇതൊന്നും ഒരു ആചാരമല്ല മറിച്ച് ആരോഗ്യവും , ലാളിത്യവും ഒത്തുചേരുന്ന ഒരു സംസ്ക്കാരമാണ്. അതിനൂതനമായ ഇന്നത്തെ ശാസ്ത്ര സാങ്കേതിക വിദ്യകൾക്കിടയിലൂടെ നാം പടർന്നു കയറുമ്പോഴും നാം പലപ്പോഴും വിസ്മരിക്കുന്നതും ഈ പ്രകൃതി സത്യങ്ങളെത്തന്നെ.
അതിനാൽ പുതിയ കാല സൗകര്യങ്ങളെ നാം സ്വീകരിക്കുമ്പോൾ തന്നെയും, മണ്ണറിഞ്ഞു വളർന്ന ഒരു പഴയ തലമുറയുടെ പാദമുദ്രകൾ പിൻതുടരുന്നത് ഒരു പഴഞ്ചൻ ആശയമല്ല. മറിച്ച് ഭാവിയിലേക്കുള്ള മനുഷ്യ ജീവിതത്തിൻ്റെ ശക്തമായ ഒരു കരുതൽ കൂടിയാണ്.




അഭിപ്രായങ്ങള്‍