ജീവിതം തന്നെ ഉത്സവമാകട്ടെ !

 കേരളത്തിലെ ഉത്സവങ്ങൾ



 
കേരളത്തിൽ എവിടേയും ഇപ്പോൾ ഉത്സവാഘോഷങ്ങളുടെ പെരുമ്പറ മുഴക്കങ്ങളാണ്. 

പലപ്പോഴും, മാറി മാറിവന്ന പ്രളയവും, കോവിഡുമെല്ലാം, ഇവിടുത്തെ സാമൂഹ്യാവസ്ഥയേയും, മനുഷ്യരുടെ മാനസികാവസ്ഥകളേയും, പലപ്പോഴും തകിടം മറിച്ചുവെങ്കിലും, ഇപ്പോൾ പതിവിലും ഇരട്ടി ആവേശത്തോടെയാണ് മലയാളികൾ കേരളത്തിലെ എല്ലാ ഉത്സവാഘോഷങ്ങളേയും  വരവേൽക്കുന്നത്.!

https://www.vlcommunications.in/2024/02/blog-post.html

കേരളത്തിലെ ഉത്സവങ്ങൾ

 മത സൗഹാർദ്ദങ്ങളുടെ ഉത്സവം                                              

ഇങ്ങിനെ വളരെ സന്തോഷകരമായ ഒരവസ്ഥയിൽ, ഒരു നാട് ഉത്സവങ്ങളും, ആഘോഷങ്ങളുമെല്ലാം  കൊണ്ടാടുമ്പോൾ അതിൽ പരമ പ്രധാനമായത്  , യാതൊരുവിധ ജാതി മത ചിന്തകളോ, വർണ്ണ വ്യത്യാസങ്ങളോ ഒന്നും തന്നെയില്ലാതെ എല്ലാ മനുഷ്യരും അതിൽ പങ്കാളികളാവുന്നു എന്നതാണ്. 


രാജ്യം മുഴുവൻ ഇപ്പോൾ എവിടേയും കനത്ത ജാതിമത വിദ്വേഷങ്ങളുടെ പുകച്ചുരുളുകൾ കറുത്ത് ഉയരുമ്പോഴും ,
 കേരളം അതിൽ നിന്നും മോചിതമായി   മനോഹരമായ മതനിരപേക്ഷതയുടെ പച്ചത്തുരുത്തായി തളിർത്തുനിൽക്കുന്നതിൻ്റെ  പിന്നിലെ രസതന്ത്രവും മറ്റൊന്നുമല്ല.

 ഈ അടുത്തകാലത്താണ് ഒരു പക്ഷേ ലോകത്തിൽത്തന്നെ , കേരളത്തിൽ മാത്രമായി സംഭവിച്ചതും, സവിശേഷ ശ്രദ്ധയാകർഷിച്ചതുമായ ഒരു പ്രധാന സംഭവം അരങ്ങേറിയത്.

 കേരളത്തിൻറെ വടക്കൻ ജില്ലകളിൽ ഒന്നിൽ . കാലങ്ങളായി ജീർണാവസ്ഥയിൽ കിടക്കുന്ന ഒരു ശിവക്ഷേത്രവും, അതിന്  സമീപം സ്ഥിതി ചെയ്യുന്ന ഒരു മുസ്ലീം പള്ളിയും .

 ഇങ്ങിനെ ജീർണാവസ്ഥയിൽ കിടക്കുന്ന ശിവക്ഷേത്രം പുനർനിർമിക്കുവാനും അവിടുത്തെ, ഉത്സവാഘോഷങ്ങൾ ഗംഭീരമായി നടത്തുവാനും വലിയതോതിൽ സഹകരിച്ചത് മുസ്ലീം സമുദായം .

തീർന്നില്ല, തുടർന്ന് അവിടെ പള്ളിയെ മോടിപിടിപ്പിക്കുവാനും  മനോഹരമായ ഒരു പൂന്തോട്ടം നിർമ്മിച്ചു നൽകിയതുമെല്ലാം ഹിന്ദുക്കളും..!   

ഇങ്ങിനെ ഇത്രയേറെ  മനുഷ്യർ ഒരുമയോടെയും, സ്നേഹത്തോടെയും, ഒന്നു ചേർന്ന് ഏകോദര സഹോദരങ്ങളായി മനോഹരമായ ആശയങ്ങൾ പങ്കുവെയ്ക്കുകയും ഇത്രയേറെ കൂടിച്ചേർന്നുപോകുന്നതുമായ ഒരു സമൂഹം കേരളത്തിലല്ലാതെ, ഇൻഡ്യയിൽ മറ്റെവിടെയാണ് കാണുവാൻ കഴിയുന്നതെ ന്നോർക്കുമ്പോഴാണ് കേരളത്തിലെ ഇത്തരം ആഘോഷങ്ങളുടേയും, ഉത്സവങ്ങളുടേയുമെല്ലാം പ്രസക്തി മനസ്സിലാകുന്നത്.

അതുപോലെതന്നെയാണ് വളരെ കൗതുകം തോന്നിപ്പിക്കുന്ന വിധത്തിൽ എറണാകുളം ജില്ലയിലെ  ചിലയിടങ്ങളിൽ, വർഷങ്ങളായി  ക്രിസ്ത്യൻ പള്ളികളിലേയ്ക്ക് ക്ഷേത്രത്തിൽ നിന്നുള്ള,   ആഘോഷകരമായ താലം വരവും, മറ്റുചില ചടങ്ങുകളുമെല്ലാം ഇപ്പോഴും നടക്കുന്നത്.

മനുഷ്യ സംസ്ക്കാരത്തിൻ്റെ ഉത്സവം

എന്തായാലും, നിരന്തരം ആധികളാലും, വ്യാധികളാലും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം വല്ലപ്പോഴും വീണുകിട്ടുന്ന ഇത്തരം അവസരങ്ങളാണ് ജീവിതത്തിൻ്റെ ഓർമ്മച്ചെപ്പുകളിൽ ജീവിതാന്ത്യംവരെ സൂക്ഷിച്ചു വെയ്ക്കുവാൻ കഴിയുന്ന അസുലഭ മുഹൂർത്തങ്ങളും.!

ഉത്സവമെന്നുകേൾക്കുമ്പോൾ ,ഏതൊരു മലയാളികളുടേയും മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുക, അവിടുത്തെ തിരക്കേറിയ ആഘോഷവും, മൈതാനവും, ചെണ്ടമേളവും, തായമ്പകയും, ആന എഴുന്നുള്ളിപ്പുകളുമെല്ലാമാണ്. പ്രത്യേകിച്ച് രാത്രി കാലങ്ങളിലുള്ള ഉത്സവക്കാഴ്ചകൾക്ക് ഒരു പ്രത്യേക ഭംഗിതന്നെ.!

ചെണ്ടമേളങ്ങൾക്കുമുന്നിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന തീവെട്ടിയുടെ പ്രകാശത്തിൽ തിളങ്ങുന്ന ആനച്ചമയങ്ങളും, ആനകളുമെല്ലാം വല്ലാത്തൊരു നിർവൃതി സമ്മാനിക്കും. 

അതുപോലെ തന്നെ ആകാശത്ത് അനേകം വർണ്ണങ്ങൾ വിരിയിക്കുന്ന കരിമരുന്നുപ്രയോഗം തുടർന്ന് നടക്കുന്ന കലാപരിപാടികൾ ഇതെല്ലാം ചേർന്ന്  ഒരു നാട്ടിൽ സംഭവിക്കുന്നത് വളരെ മനോഹരമായ ഒരു ബഹുജന സംഗമം തന്നെയാണ്. 

https://www.vlcommunications.in/2024/02/blog-post.html

                                                        ക്ഷേത്രഉത്സവങ്ങൾ

 ഡിസംബർ ആദ്യവാരത്തോടെയാണ് കേരളത്തിലെവിടേയും, ഉത്സവങ്ങൾ ആരംഭിക്കുന്നത്. 

കൂടുതലും പള്ളിപ്പെരുന്നാളുകളുടെയെല്ലാം സമയമാണന്നുകൂടി പറയാം. 

എന്നാൽ ഡിസംബർ ശ്രദ്ധേയമാകുന്നത്, ഏറ്റവും കൂടുതൽ മഞ്ഞുനിറയുന്നരാത്രികളും, ശബരിമല മണ്ഡലക്കാലവും, ഉത്സവങ്ങളും, പെരുന്നാളും, ക്രിസ്തുമസ്സും, ന്യൂ ഇയറും എല്ലാം കൂടിക്കലർന്ന് കേരളത്തെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിക്കുന്ന ഒരു കാലമായിത്തീരുമ്പോഴാണ്. കാരണം ഇതെല്ലാം കൂടിച്ചേരുമ്പോഴുള്ള കേരളത്തിൻ ൻ്റെ ആ മനോഹര അന്തരീക്ഷം ഒരിക്കലും പറഞ്ഞറിയിക്കുവാൻ പോലുമാകാത്ത  ഒരുപാട് നൊസ്റ്റാൾജിക്ക് അനുഭവങ്ങളുടെ കാലം കൂടിയാണ്.

 അങ്ങിനെ ഡിസംബറിൽ തുടങ്ങി, ഏകദേശം മാർച്ച് ഏപ്രിൽ മാസത്തോടെ അവസാനിക്കുന്ന ഈ സീസണിലാണ് കൂടുതലായും വിദേശ സഞ്ചാരികൾ ഇങ്ങോട്ട് ഒഴുകിയെത്തുന്നത്. 

അതിനാൽ കേരളത്തിലെവിടേയുമുള്ള, ഉത്സവാഘോഷങ്ങളിൽ അനേകം വിദേശീയരുടെ സാന്നിദ്ധ്യവും നമുക്ക് കാണുവാനാകും. 

 ഇപ്പോൾ കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ പലയിടങ്ങളിലും കാണാനാകുന്ന വലിയൊരുമാറ്റം. യഥാർഥ ആനകൾ രംഗം വാണിരുന്ന ഉത്സവപ്പറമ്പുകളിൽ അതിൽ നിന്ന് വഴിമാറി റോബോട്ടിക് ആനകളെ ഉപയോഗിച്ചുള്ള പകൽപ്പൂരവും, ലേസർ രശ്മികൾ ഉപയോഗിച്ചുള്ള ഗംഭീര വെടിക്കെട്ടുമാണ്.

അക്ഷരാർത്ഥത്തിൽ ഇത് രണ്ടിനേയും ആധുനിക മലയാളി സമൂഹം അംഗീകരിച്ചതിൽ വലിയ അഭിമാനത്തിനും വകയുണ്ട്. 

കാരണം രണ്ടും ഒരുപാട് പണച്ചിലവുമാത്രമല്ല  ആ രംഗങ്ങളിൽ പണിയെടുത്തിരുന്നവരും, അല്ലാത്തവരുമായ അനേകം മനുഷ്യജീവനും പരിരക്ഷ നൽകുന്നു എന്നതാണ് ശ്രദ്ധേയമാകാര്യം.

എങ്കിലും ആനകളുടെ തലപ്പൊക്കം സമ്മാനിക്കുന്ന ആവേശവും, ആനക്കറുപ്പിൻറെ ചന്തവും, വ്യത്യസ്‌ത ആനകളുടെ കൗതുകകരമായ ലക്ഷണങ്ങളുമായി ഉത്സവപ്പറമ്പുകളിലെ  മനം മയക്കുന്നകാഴ്ചകളുടെ സൗന്ദര്യം നഷ്ടപെടുന്നുവോ എന്ന് ചിന്തിക്കുമ്പോഴുള്ള വേദനയും മറുഭാഗത്ത്. 

മനുഷ്യരുടെ ഉപജീവനവുമാകുന്ന ഉത്സവങ്ങൾ

ഇങ്ങിനെയൊക്കെയാണങ്കിലും, ഈ ഉത്സവ സീസണുകളിൽ ആരും പെട്ടെന്ന് കാണാതെ പോകുന്ന വലിയൊരു പ്രത്യേകത. ഇത് അനേക ലക്ഷം മനുഷ്യരുടെ ഉപജീവന മാർഗ്ഗവും കൂടി ആയി മാറുന്നു എന്നതാണ്. 

അത് ശരിയായ രീതിയിൽ മനസ്സിലാക്കപ്പെട്ടത്, കോവിഡ്  എന്ന മഹാമാരിയുടെ കാലത്താണ്.

 ആ  കാലത്ത് ഉപജീവനമാർഗ്ഗം നഷ്‌ടപ്പെട്ട് തെരുവിലേയ്‌ക്കിറങ്ങിയ കലാകാരൻമാരുടെ എണ്ണം മാത്രം ആയിരങ്ങളോളം വരും, അതിനപ്പുറം അതുമായി ബന്ധപെട്ടു പ്രവർത്തിച്ചിരുന്ന അനേകം ടെക്നീഷ്യൻമാർ, സഹായികൾ , അണിയറ പ്രവർത്തകർ.

ഇതിൽ കേരളത്തിലെ തെക്കൻ ജില്ലകൾ മുതൽ വടക്കൻ ജില്ലകൾ വരെയുള്ള പരമ്പരാഗത കലാകാരൻമാർ തുടങ്ങി, ആനയും, ചമയവും, പന്തലും, വെടിക്കെട്ടും, എന്നുവേണ്ട അനവധി നാടൻ കലാകാരൻമാരും, കപ്പലണ്ടി കച്ചവടക്കാരിൽ വരെ എത്തിനിൽക്കുന്ന വലിയൊരു സമൂഹത്തിൻ്റെ നിലനിൽപ്പിൻറേയും, ഉപജീവനമാർഗ്ഗത്തിൻറേതുകൂടിയുമാണ് കേ രളത്തിലെ  ഒരു സീസണിൽ നടക്കുന്ന ഇത്തരം വലുതും , ചെറുതുമായ മഹത്തായ ഉത്സവാഘോഷങ്ങൾ .

 

  

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌