ജീവിതത്തിൽ ഒറ്റപ്പെടുന്നുവോ
ഒറ്റപ്പെട്ടുപോയാൽ...
സ്ഥിരമായി പലയിടങ്ങളിൽ നിന്നും കേൾക്കുന്ന ഒരു വാക്കാണ് ,ഒറ്റപ്പെട്ടുപോകൽ .
ആലങ്കാരികമായ ഒരു പദപ്രയോഗത്തിനപ്പുറം ആ വാക്കുകളിൽ യഥാർഥത്തിൽ എന്തെങ്കിലും സത്യം ഒളിച്ചിരുപ്പുണ്ടോ?
ഒരു വട്ടം മനസ്സിരുത്തി ഒന്ന് ചിന്തിച്ചാൽ തോന്നും പുതിയ മാറിയ കാലത്ത് അത്തരം കാര്യങ്ങൾക്കൊന്നും യാതൊരു പ്രസക്തിയുമില്ലന്ന്.
എങ്ങിനെയാണ് ഒറ്റപ്പെടുന്നത്
കാരണം ഓരോ മനുഷ്യ ജീവിതങ്ങളും, ഇന്ന് ഓരോ അടച്ചു മൂടപ്പെട്ട കൂടുകൾക്കുള്ളിലണ്. അതിൻ്റെ യഥാർഥ കാരണം, സ്വന്തം സുഖങ്ങൾക്കപ്പുറത്തേയ്ക്ക് മനുഷ്യ ജീവിതത്തിൽ മറ്റൊന്നും വേണ്ടന്ന കാഴ്ചപ്പാടുകളായിരിക്കാം. കൂടാതെ പണമുണ്ടെങ്കിൽ എല്ലാം വിരൽത്തുമ്പുകളിൽ ലഭ്യമാകുന്ന ഇക്കാലത്ത് കൂടുതലായി പണമുണ്ടാക്കുക , ജീവിതം അടിച്ചു പൊളിക്കുക എന്ന കാഴ്ച്ചപ്പാടുകളിലുമാണ് പലരും .
അപ്പോൾപ്പിന്നെ എവിടെയാണ് പ്രശ്നം?
പ്രശ്നം തുടങ്ങുന്നത്, നിനച്ചിരിക്കാതെ ജീവിതത്തിൽ സംഭവിക്കുന്ന പ്രതിസന്ധി ഘട്ടങ്ങളിലാണ്.
ചിലപ്പോൾ അത് കുടുംബത്തിലെ ഉറ്റവരുടെ പെട്ടെന്നുള്ള വേർപാടുകളിലാകാം, അതല്ലങ്കിൽ സമൂഹത്തിൽ നിനച്ചിരിക്കാതെയുള്ള ആപത്ഘട്ടങ്ങളിലാകാം. അതുമല്ലങ്കിൽ ജീവിതത്തിൻ്റെ വസന്തങ്ങളെല്ലാം കൊഴിഞ്ഞു തീർന്ന് ഇനിയെന്ത്? എന്ന അവസ്ഥാവിശേഷങ്ങളിലാകാം.
ഇങ്ങിനെ മനുഷ്യ ജീവിതം എത്ര തന്നെ സുഖകരമെന്ന് തോന്നുന്ന പരിതസ്ഥിതികളിലൂടെ കടന്നുപോയാൽ തന്നെയും, എപ്പോഴും ഏതൊരാൾക്കും ഒരിക്കലെങ്കിലും പരാശ്രയം കൂടാതെ മുന്നോട്ടു പോകുവാനാകില്ല എന്നതാണ് സത്യം.
അങ്ങിനെ ഏതോ ഒരു ഘട്ടത്തിൽ ജീവിതത്തിൻ്റെ പിറകിലേക്ക് തിരിഞ്ഞു നോക്കുമ്പോഴാണ് , താൻ തീർത്തും ഒറ്റപ്പെട്ടിരിക്കുന്നുവെന്നും, തനിക്കു പിറകിൽ ആരും തന്നെയില്ലന്ന ബോധ്യത്തിലേക്ക് മനുഷ്യർ എത്തിച്ചേരുന്നതും .
ഒറ്റപ്പെടൽ ഒരു തിരിച്ചറിവാണ്.
കഴിഞ്ഞു പോയ ഏതോ ഒരു സിനിമയിലെ മുഖ്യ കഥാപാത്രം ജീവിതത്തിൻ്റെ അന്ത്യനാളുകളിൽ ആരോടെന്നില്ലാതെ ഒരു ചോദ്യം ചോദിക്കുന്നുണ്ട്.
" തൻ്റെ ഇത്ര കാലത്തെ ജീവിതം വെറും പാഴ് വേലയായിരുന്നോ? "
അനേകം ഉദ്വേഗ ജനകമായ സംഭവപരമ്പരകളിലൂടെ ആ സിനിമ കടന്നുപോവുകയും പ്രേക്ഷകരെ ആനന്ദിപ്പിക്കുകയും, പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത ശേഷം സിനിമയുടെ അന്ത്യരംഗങ്ങളിലുളള നായകൻ്റെ ആ ചോദ്യം ആരെയും അമ്പരപ്പിക്കുക തന്നെ ചെയ്യും.
യഥാർഥത്തിൽ ഇതേ അമ്പരപ്പ് തന്നെയാണ് നാം ഓരോരുത്തരും ജീവിതത്തിൻ്റെ ഏതോ ഒരു നിർണ്ണായക ഘട്ടത്തിൽ പലപ്പോഴായി അനുഭവിക്കുന്നത്. അപ്പോഴെല്ലാം പലരും സ്വയം അറിയാതെ തന്നെ സ്വയം ചോദിച്ചു പോകും , മേൽ വിവരിച്ച കഥാനായകൻ്റെ അതേ ചോദ്യം .
ജീവിതം വെട്ടിപ്പിടിക്കൽ
പലപ്പോഴും കണ്ടുവരുന്നത് ജീവിതം വെട്ടിപ്പിടിക്കാനുള്ള മനുഷ്യരുടെ കഠിനമായ നെട്ടോട്ടങ്ങളാണ്. അതിനിടയിൽ പലപ്പോഴും ആർക്കും , ആരുടേയും കണ്ണുനീരോ, ദൈന്യതയോ ഒന്നും വിഷയമാകാറുമില്ല.
എന്നാൽ എല്ലാതിരക്കുകളുമവസാനിച്ച് തിരിഞ്ഞു നോക്കുമ്പോഴാകട്ടെ , ആരാണോ നമ്മുടെ സാന്നിദ്ധ്യവും, സഹായവും തേടിയിരുന്നത് അവരെല്ലാം ഈ ഭൂമിയിൽ നിന്നുതന്നെ അപ്രത്യക്ഷമായും കാണും.
ഒരുപക്ഷേ അതിന് പിറകേ കടന്നു വരുന്ന ഓരോ മനുഷ്യ ജൻമങ്ങളുടേയും ജീവിത സാഹചര്യങ്ങളും അതിൽ നിന്ന് തീർത്തും വ്യത്യസ്ഥമാകുവാനും വഴിയില്ല. കാരണം മനുഷ്യരുടെ ജീവിതാവസ്ഥകൾ എന്നത് ഏത് കാലത്തും, ഏത് രാജ്യത്തും എപ്പോഴും ഒന്നുതന്നെയാകും , ചിലപ്പോൾ ഭാഷ കൊണ്ടും, സംസ്‌കാരം കൊണ്ടും അൽപ്പം വ്യത്യസ്ഥമായിരിക്കുമെങ്കിൽ പോലും.
ചില നാട്ടുപ്രദേശങ്ങളിൽ ഇത്തരക്കാരായ ഒരു പാട് മനുഷ്യരെ കണ്ടെത്താനാകും . ഒരു ഉദാഹരണത്തിന് വളരെ താഴ്ന്ന സാമൂഹിക, സാമ്പത്തിക അവസ്ഥയിലൂടെ കടന്നുവരികയും, പിന്നീടെപ്പോഴോ ഉയർന്ന സർക്കാർ സർവീസിലോ, തത്തുല്യമായ മറ്റേതെങ്കിലും പദവികളോ കൈവരിച്ചു കഴിഞ്ഞാൽ അതിന് തക്ക സ്റ്റാറ്റസില്ലാത്ത സ്വന്തം അച്ഛനമ്മമാരേയോ, സഹോദരങ്ങളേയോ പോലും ഇവർ കൂടെക്കൂട്ടുകയോ, ചിലപ്പോൾ തിരിച്ചറിഞ്ഞന്ന് പോലുമുണ്ടാവില്ല.
എന്നാൽ കാലം കഴിഞ്ഞു പോകെ, ഉദ്യോഗവും, പദവിയുമെല്ലാം ഒഴിഞ്ഞ് ,തിരികെ തൻ്റെ മുറിക്കുള്ളിലേക്കും , പഴയ ചാരു ബെഞ്ചിലേക്കും തന്നെ ജീവിതം ചുരുങ്ങുമ്പോഴാകട്ടെ ഇവർ പിന്നീട് വലിയൊരു തിരിച്ചറിവിൻ്റെ പാതയിലേക്കിറങ്ങിച്ചെല്ലുവാൻ ആവേശം കാണിക്കുന്നതും കാണാം. എന്നാൽ ആ സമയങ്ങളിൽ ഒരു ആൾക്കൂട്ടങ്ങൾക്കിടയിലും തന്നെ തിരിച്ചറിയുന്ന ഒരാൾ പോലും എവിടേയുമില്ലന്ന് തിരിച്ചറിയുന്നിടത്തു നിന്നാണ് മുൻപ് സൂചിപ്പിച്ച ' ഒറ്റപ്പെടൽ ' എന്ന വാക്കിൻ്റെ സാന്നിദ്ധ്യം അനുഭവിച്ചറിയുന്നത്.
ഒറ്റപ്പെടൽ ഒരു സാമൂഹ്യ അവസ്ഥാവിശേഷമല്ല
ഇത് ഏതെങ്കിലും ഒരു പ്രത്യേക വ്യക്തികൾക്ക് മാത്രമായുള്ള അനുഭവങ്ങളല്ല. തീർച്ചയായും ഒരു സമൂഹം തന്നെ അനുഭവിക്കുന്ന ഒരു പ്രത്യേക അവസ്ഥാവിശേഷമാണ്.
ഇക്കാര്യത്തിൽ സ്ത്രീയെന്നോ, പുരുഷനെന്നോ യാതൊരു വ്യത്യാസവുമില്ലാതെ തന്നെ ഇത് ഏത് സാഹചര്യങ്ങളിലും വളരെ പ്രകടവുമാണ്.
കാരണം മുഖ്യമായും, തൻ്റെ മാനസികാവസ്ഥകളും , ചിന്തകളും, അഭിപ്രായങ്ങളും, കാഴ്ചപ്പാടുകളുമെല്ലാം ഓരോ മനുഷ്യരും നിത്യേന എവിടെയെങ്കിലുമൊക്കെയായി പങ്കുവെയ്പ്പടാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അത് എവിടെ? ആരോട്? എന്ന ഈ ചോദ്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുമ്പോഴാണ് ആ ഒറ്റപ്പെടലുകളുടെ കാഠിന്യമെന്തെന്ന് പലരും മനസ്സിലാക്കുന്നത്.
പറഞ്ഞു വന്നത് ഒറ്റപ്പെടൽ എന്നത് ഒരിക്കലും, ഒരു സമൂഹ സൃഷ്ടിയോ, സാമൂഹ്യ സാഹചര്യമോ ഒന്നുമല്ല. മറിച്ച് അത് ഓരോ മനുഷ്യരുടേയും ഓരോ കാലത്തേയും തികഞ്ഞ സങ്കുചിത്വങ്ങളും, അതിലുപരി സ്വാർഥതകളും മാത്രമാണ് അതിന് ആധാരമായിട്ടുള്ളതും.
ഒറ്റവാക്കിൽ സമൂഹജീവിയായ മനുഷ്യനെ ആർക്കും , ഒരിക്കലും ഒറ്റപ്പെടുത്തുവാൻ സാദ്ധ്യമല്ല മറിച്ച് നമ്മൾ തന്നെയാണ് നമ്മിലേക്ക് ചുരുങ്ങുന്നതും, സമൂഹത്തിൽ നിന്നും, സാമൂഹ്യ യാഥാർഥ്യങ്ങളിൽ നിന്നും മാറി നടക്കുന്നതും.
.jpg)
അഭിപ്രായങ്ങള്‍