സിസ്റ്റർ കണ്ടത് ആത്മാവോ ?


  സഥലം, കേരളത്തിലെ വടക്കൻ ജില്ലയിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റൽ.
വർഷങ്ങളായി അവിടെ ജോലി നോക്കുന്ന ആ സിസ്റ്റർമാർക്ക് അന്ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു.


https://www.vlcommunications.in/2023/11/blog-post_15.html


പതിവുപോലെ അന്നും , എല്ലാ രോഗികളുടെ മുറികളിലും സന്ദർശനം കഴിഞ്ഞ്, മുകൾ നിലയിൽ നിന്നും താഴെക്ക് മടങ്ങിവരുമ്പോൾ, പതിവില്ലാത്തവിധം താഴെ മുറിയിലുള്ള അൽപ്പം മദ്ധ്യവയസ്കനായ ഒരു പേഷ്യൻ്റ് ഡിസംബറിലെ കനത്ത ശൈത്യത്തെപ്പോലും വകവെക്കാതെ ആശുപത്രി വരാന്തയിൽ തുറന്നുകിടക്കുന്ന ഗ്രില്ലിനപ്പുറം പുറത്തിറങ്ങി നിൽക്കുന്നു.

 കടുത്ത ആസ്മ രോഗിയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് രണ്ടാഴ്ചയോളം കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ശ്വാസംവിടാൻ തന്നെ പണിപ്പെടുന്ന അവസ്ഥ. എന്നിട്ടും ഈ വൈകിയ രാത്രിയിൽ കനത്ത മഞ്ഞിനെപ്പോലും കൂസാതെ....!!

സിസ്റ്റർമാർ അത്ഭുതം കൂറി..!

" എന്തിനാണ് ഈ അസമയത്ത് ഇങ്ങിനെ പുറത്തിറങ്ങി നിൽക്കുന്നത്...? അതും ഈ കൊടിയ തണുപ്പിൽ..! "- ഒരു സിസ്റ്റർ ചോദിച്ചു.

" വെറുതെ നിങ്ങളെയൊന്നു കാണണമെന്നുതോന്നി..!" - മദ്ധ്യവയസ്കനായ പേഷ്യൻറ് പറഞ്ഞു. " അതുശരി, അതിന് ഇങ്ങിനെ പുറത്തിറങ്ങിനിൽക്കണോ? "വേഗം അകത്തേയ്ക്കുകേറ്..." സിസ്റ്റർ പറഞ്ഞു. അതിനുമറുപടിയായി അയാൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

 വന്നിട്ട് കുറച്ചു ദിവസം മാത്രമേ ആയൊള്ളൂവെങ്കിലും, ആ സിസ്റ്റർമാരോട് അയാൾക്ക് വലിയ സ്നേഹവും, ബഹുമാനവുമൊക്കെയാണ്.

അതിൽ ഒരു സിസ്റ്റർക്ക് തൻ്റെ മകളുടെ ഛായയാണന്നുവരെ, അയാൾ എപ്പോഴും പറയും . മാത്രമല്ലഅവരുടെ ഡ്യൂട്ടി മാറുന്നതിനനുസരിച്ച് അയാൾ തൻറെ മുറിക്കകത്ത്, അവരെ കാത്തിരിക്കുകയും, സംസാരിക്കാൻ വയ്യായെങ്കിലും എന്തങ്കിലുമൊക്കെപ്പറഞ്ഞ് അവരെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യും.

- സിസ്റ്റർമാരുടെഡ്യൂട്ടി റൂമിൽ എല്ലാവരും ചേർന്നിരുന്ന്. പലവിശേഷങ്ങളും പറയുന്നതിനിടയിലാണ്. സിസ്റ്റർ തങ്ങളെക്കാണാൻ ഈ കൊടുംതണുപ്പിൽ പുറത്തിറങ്ങി നിന്നിരുന്ന ആ രോഗിയുടെ കാര്യം സൂചിപ്പിച്ചത്.

ഇതുകേട്ട് ഡ്യൂട്ടി റൂമിലുണ്ടായിരുന്ന മറ്റ് സിസ്റ്റർമാർ മുഖത്തോട് മുഖം നോക്കി. അതിൽ ഒരു സിസ്റ്റർ ചോദിച്ചു. "നീ...ആരുടെ കാര്യമാണ് ഈ പറയുന്നത്...?"

"താഴെ പതിനാറാം നമ്പർ മുറിയിലെ പേഷ്യൻറ്.."

" നിനക്കുവട്ടുണ്ടോ... അയാൾ ഇന്ന് ഉച്ചക്ക് മരിച്ചു . അയാളുടെ ബോഡിയും കൊണ്ടുപോയി.."!

-ആ വാക്കുകൾ കേട്ട് സിസ്റ്റർ അവിശ്വസനീയതയോടെ ഞെട്ടിത്തരിച്ചു.- അൽപ്പസമയത്തിനുശേഷം സമനില വീണ്ടെടുത്ത് കൂടെയുണ്ടായിരുന്ന സിസ്റ്ററോട് ചോദിച്ചു. "നീയും കണ്ടതല്ലേ.."?

- അവരും വാക്കുകളില്ലാതെ, മിഴിച്ചിരുന്നു. ആകെ ഭയം മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ, നിജസ്ഥിതിയറിയാൻ അവരെല്ലാവരും താഴേക്ക് ഇറങ്ങി.

 പക്ഷേ മരിച്ചുകഴിഞ്ഞ അയാളുടെ മുറി പൂട്ടിയിട്ടിരുന്ന അതേ നിലയിൽ തന്നെ അപ്പോഴും കിടപ്പുണ്ടായിരുന്നു.

പുറത്തെ മഞ്ഞുമൂടിയ ആ കനത്ത ഇരുളിൽ അവർ അയാളെ   പരതിയെങ്കിലും, അയാളോട് സാദൃശ്യമുള്ള ഒരാളെപ്പോലും അവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല.എല്ലാവരും ഒരു കരിങ്കൽ പ്രതിമ കണക്കേ അത്ഭുതപ്പെട്ട് മിഴിച്ചു നിന്നു.

- ഇപ്പോൾ ആ സംഭവം കഴിഞ്ഞിട്ട്, എത്രയോ മാസങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നിട്ടും, ഇപ്പോഴും  ഭയവിഹ്വലതയോടെ തന്നെ ആ സിസ്റ്റർ ചോദിക്കുന്നു- " സത്യത്തിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക...?

"ഇനിയും ഒരുപക്ഷേ, ഒരു തോന്നലാണെന്ന് തന്നെ,വിശ്വസിച്ചാൽപോലും, ആ സമയം കൂടെയുണ്ടായ സിസ്റ്ററും അയാളെ എങ്ങിനെ കണ്ടു ?"

ഇങ്ങിനെ ഒരിക്കലും നമുക്ക്, വിശ്വസിക്കുവാനോ, ബോധ്യപ്പെടുത്തുവാനോ, കഴിയാത്ത അനേകം കഥകളും, അനുഭവങ്ങളും പലരും പങ്കുവെയ്ക്കുമ്പോൾ ചിലപ്പോൾ ഒരു നിമിഷം ആരും ചിന്തിച്ചുപോകും ഭൗതികതയ്ക്കും, ശാസ്ത്രത്തിനും മീതെ ഒരുപക്ഷേ, മറ്റെന്തെങ്കിലും നിഗൂഢതകൾ നമ്മുടെ കാഴ്ച്ചപ്പാടിനുമപ്പുറം മറഞ്ഞിരിപ്പുണ്ടോ...?

അങ്ങിനെയെങ്കിൽ എന്തുകൊണ്ടാകും, നമുക്കതിനെ തിരിച്ചറിയാൻ കഴിയാത്തത്...? അതല്ലങ്കിൽ അതിനെ സ്ഥിതീകരിക്കുവാനോ, നിഷേധിക്കുവാനോ കഴിയാത്തവിധത്തിൽ യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ അത് എന്തേ മാഞ്ഞുപോകുന്നത്...?!

ഇതിനെക്കുറിച്ച് ഇന്നും ലോകം വളരെയേറെ ചർച്ച ചെയ്യുകയും പഠിക്കുകയും ചെയ്യുന്നുണ്ട്.

 എങ്കിലും പല പഠനങ്ങൾക്കും കൃത്യമായ ശാസ്ത്രീയ തെളിവുകളോടെ അത് ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിയുന്നില്ല എന്നതാണ് അതിൻ്റെ പരിമിതി  ! കാരണം ഇതെല്ലാം പലപ്പോഴും അതീന്ദ്രിയാനുഭവങ്ങളായി മാറുമ്പോൾ ഇത് ഉപബോധമനസ്സിൻ്റെ  പ്രവർത്തന ഫലങ്ങളാണോ? അതോ ഈ പ്രപഞ്ചത്തിൽ തന്നെ മരണമടഞ്ഞ മനുഷ്യർ അവശേഷിപ്പിച്ചു പോകുന്ന  ഏതെങ്കിലും സൂപ്പർ പവറുകളുടെ സാന്നിദ്ധ്യമാണോ എന്നെല്ലാം ഇപ്പോഴും അനേക വർഷങ്ങളായി തുടരുന്ന ഗവേഷകർക്ക്  കൃത്യമായി ഉത്തരം നൽകുവാനാകാത്ത ചോദ്യങ്ങളായിത്തന്നെ അവശേഷിക്കുന്നു.!

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌