ചില സോഷ്യൽ മീഡിയാ അനുഭവങ്ങൾ
സോഷ്യൽ മീഡിയാ സ്വാധീനം.
വർത്തമാനം പറഞ്ഞ് ചിരിച്ച് കളിച്ച് അൽപ്പം മുൻപേപോയ ഒരു സ്ത്രീയാണ് തീരെ എഴുന്നേറ്റ് നിൽക്കുവാൻ പോലുമാകാതെ, അൽപ്പനിമിഷങ്ങൾക്കും, മുൻപ് വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
എന്താണ് സംഭവമെന്ന് ഡോക്ടറെ പോലെതന്നെ, സ്ത്രീയായ രോഗിയും, അവരുടെ ഭർത്താവും, കുടുംബവും തന്നെ ഒന്നിച്ചിരുന്ന് ചിന്തിച്ചു. ഇത് കഴിഞ്ഞ വിഷുക്കാലം മുതൽ തുടങ്ങിയതാണത്രേ...!
![]() |
| അമിതമായ സോഷ്യൽമീഡിയ ഉപയോഗം നമ്മുടെ മാനസികാരോഗ്യത്തേയും അതുവഴി ശാരീരികാരോഗ്യത്തേയും വിപരീതമായി ബാധിക്കുന്നു.! |
തലേന്ന് രാത്രി എല്ലാ ജോലികളും കഴിഞ്ഞ്, രാവിലെ കാണുന്നതിന് വിഷുക്കണിയെല്ലാം, ഒരുക്കി കിടന്നതാണ്. പക്ഷെ വളരെ പെട്ടെന്നാണ്, യാതൊരു മുന്നറിയിപ്പുമില്ലാത്തവണ്ണം ബി.പി.കൂടിയതും, കഠിനമായ തളർച്ചയും, തലവേദനയുമനുഭവപ്പെട്ട് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതും. എന്നാൽ ഇ. സി.ജി. മുതൽ പല ടെസ്റ്റുകൾ നടത്തിയിട്ടും,, ഡോക്ടറെപ്പോലെ തന്നെ രോഗിക്കും രോഗകാരണം മനസ്സിലായില്ല.
അങ്ങിനെ അവസാനം ഡോക്ടറുടെ അഭിപ്രായം കണക്കിലെടുത്ത്, അവർ ഒരു സൈക്കോളജിസ്റ്റിൻറെ അരികിലെത്തി.. ഡോക്ടർ വളരെയധികം സമയം അവരുമായി സംസാരിച്ചിരുന്നെങ്കിലും പ്രത്യേകിച്ച് കാരണങ്ങളൊന്നും കണ്ടെത്താൻ അവർക്കും കഴിഞ്ഞില്ല.
- പിന്നെയെന്താണ് പ്രശ്നം...?-
വിവാഹം കഴിഞ്ഞ് ഏറെ നാളായി കുട്ടികളൊന്നുമില്ലാതിരുന്ന അവർക്ക് വീട്ടിലെത്തിയാൽ ആകെ ഒരാശ്വാസം, മൊബൈൽ ഫോണും, സോഷ്യൽ മീഡിയകളുമൊക്കെയായിരുന്നു. അതിൽ പലഗ്രൂപ്പുകളിലായി വരുന്ന വാട്സ് ആപ്പ് സന്ദേശങ്ങളും, യൂട്യൂബ് വീഡിയോകളും പ്രധാന വിനോദമായിരുന്നു.
" വീട്ടിൽ വന്നുകഴിഞ്ഞാൽ ഭക്ഷണം കഴിച്ച് കുറേനേരം മൊബൈൽ ഫോൺ നോക്കും,. പിന്നീട് എപ്പോഴോ, മയങ്ങാൻ തുടങ്ങുമ്പോഴേയ്ക്കും, ക്ഷീണം തുടങ്ങും , കുറച്ചു കഴിയുമ്പോൾ, ബി.പി. ഉയർന്ന നിലയിലലെത്തും. പിന്നീട് ആശുപത്രി വാസം തന്നെ.
സാധാരണമുറപ്രകാരം, ആശുപത്രിയിൽ ചെ ന്ന്, അവിടെ നിന്ന് ഇഞ്ചക്ഷനും മരുന്നുമെല്ലാം കഴിഞ്ഞ് വീട്ടിലേയ്ക്കെത്തും, പിന്നീട് അതിൻ്റെ ഡോസേജ് കഴിയുമ്പോൾ കാര്യങ്ങൾ വീണ്ടും, പഴയപടി. ഭർത്താവ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു."
എല്ലാം വിശദമായി കേൾക്കുകയും, അവരെ പഠിക്കുകയും ചെയ്തിട്ടും അവരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്തെങ്കിലും അസ്വാഭാവികമായി തോന്നാതിരുന്ന ഡോക്ടർ . അവരോട് മൊബൈൽ ഫോൺ വാങ്ങി ബ്രൗസിംഗ് ഹിസ്റ്ററിയും വീഡിയോകളും വാട്‌സ് ആപ്പ് സന്ദേശങ്ങളും എല്ലാം വിശദമായി പരിശോധിച്ചു.
![]() |
| സോഷ്യൽമീഡിയ വാർത്തകളെ അന്ധമായി വിശ്വസിക്കാതിരിക്കുക.! |
അസ്വസ്ഥത ജനിപ്പിക്കുന്ന സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ
ഏറെ നേരത്തെ പരിശോധനയിൽ ഡോക്ടർക്ക് ഒരു കാര്യം ഉറപ്പിക്കുവാൻ കഴിഞ്ഞു.
പ്രശ്നം ശാരീരികമല്ല, മാനസികം തന്നെ. അസുഖങ്ങളുടെ മൂലകാരണം സോഷ്യൽമീഡിയയും , അതിൽ വരുന്ന വാർത്തകളും, വീഡിയോകളുമെല്ലാം തന്നെയാകണം.
കാരണം അവർ സ്ഥിരമായി കാണുന്ന പല വീഡിയോകളും, ഉത്കണഠയും, അസ്വാസ്ഥ്യ ജനകവുമാണ്.
മാത്രമല്ല പലതും അവിശ്വസനീയമായ കെട്ടുകഥകളും, യാതൊരു യുക്തിഭദ്രതയില്ലാത്തവയും,,. മനുഷ്യരുടെ ഭാവി പ്രവചനം മുതൽ പരമ്പരാഗതവൈദ്യന്മാരുടെ ഒറ്റമൂലി പ്രയോഗങ്ങളും, അതോടൊപ്പം വിവിധങ്ങളായ മോട്ടിവേഷൻ വീഡിയോകളും എല്ലാം അടങ്ങിയതായിരുന്നു..!
തെറ്റായ വാർത്തകളും, അവതരണങ്ങളും
കൂടുതൽ റേറ്റിംഗിനും, പണത്തിനുമായി യാതൊരു അടിസ്ഥാനമോ, തെളിവുകളോ, ശാസ്ത്രീയതപോലുമില്ലാതെ ചമയ്ക്കപ്പെടുന്ന ഇത്തരം വാർത്തകളും, കുറിപ്പുകളുമെല്ലാം, പലരുടേയും മനസ്സിൽ സൃഷ്ടിക്കുന്ന, ചലനങ്ങൾ ചെറുതല്ല.
അത്തരം കണ്ടൻറുകൾക്ക് കൂടുതൽ പ്രേക്ഷകരുണ്ടന്ന കാരണത്താൽ അതിനെല്ലാം , കൂടിയ തോതിലുള്ള പ്രചാരവും സിദ്ധിക്കും.
പൂർണ്ണമായും കഷണ്ടിത്തലയുള്ള ഒരാളിരുന്ന് മുടിവളരുവാനുള്ള മാർഗ്ഗത്തെക്കുറിച്ചുപറയുന്ന അപഹാസ്യമായ വീഡിയോ പോലെ, ഒരു പാട് ഗ്രാഫിക്സുകളും, സത്യമാണന്ന് തോന്നുന്നതരത്തിലുള്ള നുണകളും പ്രചരിപ്പിച്ചുകൊണ്ടാണ് ഇത്തരക്കാർ ശുദ്ധാത്മക്കളായ പ്രേക്ഷകരെ വീഡിയോകളിൽ തളച്ചിടുന്നത്.
'ഉലുവ' കഴിക്കുന്നത് ഒരു പ്രത്യേക അസുഖത്തിന് നല്ലതാണെന്ന് പറയുന്ന വീഡിയോ കഴിഞ്ഞാൽ, അതിൻറെ അൽഗൊരിതം അതേ പ്രേക്ഷകൻറെ മുന്നിലേക്ക് പിന്നീട് ശുപാർശ ചെയ്തു വിടുന്നത്, ' ഉലുവ 'കഴിക്കുന്നത് ആ അസുഖത്തെ. എങ്ങിനെ വിപരീതമായി ബാധിക്കുമെന്നാകും.!
ഇങ്ങിനെ, സൃഷ്ടികളുടേയും, വാർത്തകളുടേയുമെല്ലാം കാര്യത്തിൽ, സൃഷ്ടാക്കളുടെ താത്പ്പര്യങ്ങൾക്കും, അഭിരുചിക്കുമനുസൃതമായി ഒരു വലിയ സമൂഹത്തെത്തന്നെ തങ്ങൾക്കനുകൂലമായി വാർത്തെടുക്കുവാനുമുള്ള ഗൂഢതന്ത്രങ്ങളും, പ്ളാനിംഗുകളുമെല്ലാം സോഷ്യൽമീഡിയാ പ്ളാറ്റ് ഫോമുകളിൽ വ്യാപകമായി അരങ്ങേറുന്നുണ്ടന്ന യാഥാർഥ്യവും, ഇന്നാർക്കും അറിയാത്തതല്ല.
തെറ്റായ വിനിയോഗം
കൂടാതെ, സോഷ്യൽ മീഡിയയുടെ വലിയ തോതിലുള്ള പ്രചരണത്തോടെ ഇന്ന് അക്ഷരാഭ്യാസം പോലുമില്ലാത്തവർക്കും, മാദ്ധ്യമപ്രവർത്തനവും, വാർത്താ അവതരണവുമൊക്കെ നടത്താമെന്നിരിക്കേ.. വലിയ പെരും നുണകളുടേയും, സത്യസന്ധമല്ലാത്തതും, സമൂഹവിരുദ്ധമായതുമായ ഒരു സാംസ്ക്കാരിക ഘടനയിലൂടേയാണ് പലമീഡിയ പ്ളാറ്റ് ഫോമുകളും കടന്നുപോകുന്നതെന്നും, അതിൻറെ ബഹിർസ്ഫുരണമെന്നമട്ടിൽതന്നെയാണ് ഇപ്പോൾ കാലത്തേയും, സമൂഹത്തേയും ഞെട്ടിച്ചുകൊണ്ട് നാടിൻറെ പലകോണുകളിലും, പലസംഭവപരമ്പരകളും അരങ്ങേറുന്നതുമെല്ലാം കൺതുറന്ന് കാണേണ്ടതുതന്നെയാണ്.
മാനസികാരോഗ്യം തകർക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം
ഒരു സമൂഹത്തിൻറെ മാനസികാരോഗ്യഘടന നിശ്ചയിക്കുന്നതിലും, ജീവിതത്തിൻറെ താളക്രമം നിശ്ചയിക്കുന്നതിലുമെല്ലാം നമുക്കുചുറ്റും ഓരോനിമിഷങ്ങളിലും വ്ത്യസ്ഥകാഴ്ച്ചകളും, ചിത്രങ്ങളുമായി വന്നിറങ്ങുന്ന സോഷ്യൽ മീഡിയയുടെ പങ്കിനെക്കുറിച്ച് വളരെയേറെ ആഴത്തിലുള്ള പഠനങ്ങൾ ഇതിനകം തന്നെ വന്നുകഴിഞ്ഞു.
അതുകൊണ്ടുതന്നെ ഒരാളുടെ ആത്മവിശ്വാസമോ, മാനസികാരോഗ്യമോ തകർക്കുന്നരീതിയിലുള്ള ഏതുതരം ഇലക്ട്രോണിക്ക് മീഡിയ അവതരണങ്ങളിൽ നിന്നും ബോധപൂർവ്വം ഒഴിഞ്ഞുനിൽക്കുകയും, സ്വന്തം മാനസികോല്ലാസത്തിനായി അവനവൻ ഇഷ്ടപ്പെടുന്ന ഇടങ്ങളിലേയ്ക്ക് ബോധപൂർവ്വം തന്നെ കടന്നുചെല്ലുക എന്നതുമാണ് മികച്ച ഒരു ജീവിത ചുറ്റുപാട് സ്വയം രൂപപ്പെടുത്തിയെടുക്കുവാനുള്ള ഏകമാർഗ്ഗം.
ഇത്രയും പറഞ്ഞുവന്നതിൻ്റെ പിറകിലും, യഥാർഥത്തിൽ ആ സ്ത്രീയുടെ ശാരീരികാസ്വാസ്ഥ്യങ്ങളുടെ മുഖ്യകാരണം, അവരുടെ ചുറ്റുപാടുകളോ, ജീവിതപ്രാരാബ്ദങ്ങളോ , പ്രതിസന്ധികളോ ഒന്നും തന്നെ ആയിരുന്നില്ല എന്നതാണ്.
മറിച്ച് അനുനിമിഷം അവർപോലുമറിയാതെഅവരുടെ അബോധമനസ്സിൽ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്ന ഉത്കണഠകളുടേയും, ആകുലതകളുടേയും കൂട്ടായസമ്മേളനമായിരുന്നുഅവരുടെശാരീരികാസ്വാസ്ഥ്യങ്ങളുടെ മുഖ്യ ഹേതു.
ചിലപ്പോൾ ഇത്തരം മാനസ്സികസമ്മർദ്ദങ്ങൾ അതിരുവിടുമ്പോൾ അത്ശരീരത്തിൻറെ ഏറ്റവും ദുർബലമായ ഭാഗങ്ങളെ കടന്നാക്രമിച്ചുവെന്നും വരാം.
എന്തായാലും, മനുഷ്യരാശിക്ക്, വളരെ അധികം ആനന്ദിക്കുവാനും, ജീവിതം ഉല്ലാസപ്രദമാക്കുവാനും വിശാലമായ പ്രകൃതിതന്നെ എല്ലാ വിഭവങ്ങളും ഒരുക്കിയിട്ടുള്ളതിനാൽ, മനുഷ്യർ അവർതന്നെ സ്വയം തയ്യാറാക്കിയിട്ടുള്ള ഏതുവിധ , ബന്ധനങ്ങളിൽ നിന്നും ചട്ടക്കൂടുകളിൽനിന്നുപുറത്ത് വരികയും, ലോകത്തേയും, പ്രകൃതിയേയും, കണ്ണുതുറന്ന് കാണുവാനും, മനുഷ്യരെ പരസ്പരം സ്നേഹിക്കുവാനുമുള്ള ഒരുമനസ്സും ഉണ്ടാക്കിയെടുക്കുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്.
അങ്ങിനെ സ്വയം കണ്ടെത്താവുന്നതും, അവനവൻ്റെ മനസ്സിനെ ഉത്തേജിപ്പിക്കാവുന്നതുമായ ഒരു ജീവിതാന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ മാത്രമേ.. മനുഷ്യൻ സ്വയം തിരിച്ചറിയുവാനും, ജീവിതം തന്നെ ഒരു, ആഘോഷമായി മാറ്റിത്തീർത്ത് ആരോഗ്യകരമായ ഒരു ജീവിതാന്തരീക്ഷത്തിലൂടെ കടന്നുപോകുവാനും സാധിക്കുകയൊള്ളൂ.
ഇല്ലാത്തിടത്തോളം സമൂഹമാദ്ധ്യമങ്ങൾ വഴി നിരന്തരം വലിച്ചെറിയപ്പെടുന്ന മാലിന്യ ഗന്ധം ശ്വസിച്ച് മനുഷ്യരെല്ലാം നിത്യരോഗികളായി മാറിത്തീരുന്നതിനും, ഒരു ആധുനിക വൈദ്യശാസ്ത്രത്തിനു പോലും ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്തത്ര സങ്കീർണ്ണമായ രോഗാവസ്ഥകൾ തന്നെ അഭിമുഖീകരിക്കേണ്ടുന്ന ഗുരുതരമായ സ്ഥിതിവിശേഷങ്ങളിലൂടെ പലരും കടന്നുപോകേണ്ടതായ സാഹചര്യങ്ങളും ഉണ്ടാകുവാനുള്ള സാദ്ധ്യതകളെ ചെറുതായി കാണേണ്ടതുമില്ല.


അഭിപ്രായങ്ങള്‍