ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

വേനൽച്ചൂടിൽ ഒരു പ്രകൃതിദത്ത പാനീയം

വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും.  എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ  ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ്  അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും.  ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില      - ഒരു പിടി ഏലക്കായ്        - 2 എണ്ണം ചതച്ചത് ഇഞ്ചി  ...

വീടും ഒരു ദുഃസ്വപ്നമാകുമ്പോൾ


വീട് സ്വപ്നമോ ? ദുസ്വപ്നമോ?

 വീട് ഏവരുടേയും ഒരു വലിയ സ്വപ്നമാണന്നിരിക്കിലും,  പലപ്പോഴും അത് പലരുടേയും ഒരു നിർഭാഗ്യത്തിൻ്റെയും, ദുസ്വപ്നത്തിൻ്റെയും കഥകൾ കൂടിയാണ്. 

പലപ്പോഴും നമ്മൾ  കേൾക്കുന്നതെല്ലാം, വളരെ മനോഹരമായ കഥകളാണെങ്കിലും  അതിനകത്തുള്ള ജീവിതങ്ങളെക്കുറിച്ച് അധികമാരും സംസാരിക്കാറുമില്ല. 

പല മനുഷ്യരും , തങ്ങളുടെ ജീവിതാദ്ധ്വാനങ്ങൾ മുഴുവൻ മറ്റുള്ളവർക്കായി ചിലവാക്കുകയും , ഒരു നാൾ പൂർണ്ണമായ ആരോഗ്യവും, സമ്പത്തും, വരുമാനവുമെല്ലാം നിലച്ചു കഴിയുമ്പോൾ ആർക്കും വേണ്ടാത്ത ചണ്ടികളായി ഏതെങ്കിലും മൂലയിലേക്ക് വലിച്ചെറിയപ്പെടുന്ന പാഴ്‌വസ്തുക്കളായും മാറ്റപ്പെടുന്ന എത്രയോ കാഴ്ച്ചകൾക്കാണ് സമൂഹം നിത്യവും സാക്ഷ്യം വഹിക്കുന്നത് !

 ഒരു ജീവിതം മുഴുവൻ സ്വന്തമെന്നു കരുതി    അദ്ധ്വാനിച്ച് കരുപ്പിടിപ്പിക്കാൻ ശ്രമിച്ച്, അവസാനം അവിടെ നിന്നും ഒന്നുമല്ലാത്തവളായി വെറും  കൈയ്യോടെ ഇറങ്ങിപ്പോരേണ്ടി വന്ന ഒരു  സ്ത്രീ ജീവിതത്തെക്കുറിച്ചാണ്  പറഞ്ഞു വന്നത് ! 


https://www.vlcommunications.in/2023/01/blog-post.html
വീടും ഒരു ദുസ്വപ്നമാകുമ്പോൾ
പഴയ കാലഘട്ടത്തിലുപരി, പുതിയ മനുഷ്യ ജീവിതവും, സംസ്ക്കാരവും, സുഖഭോഗങ്ങളു
ടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുമ്പോൾ ബന്ധങ്ങൾക്കും, ഹൃദയ വിശാലതകൾക്കും മൂല്യമില്ലാതാവുക സ്വാഭാവികം.

 കാരണം ഓരോ മനുഷ്യരും ഇപ്പോൾ അവരവർ സ്വയം നിർമ്മിച്ച ഓരോ കൂടുകൾക്കകത്താണ്.

വളരെ സന്തോഷത്തോടെയും, ഒരുമയോടെയും, കഴിഞ്ഞു വന്ന നാട്ടിൻപുറത്തെ ഒരു സാധാരണ ഇടത്തരം കുടുംബമായിരുന്നു അവരുടേത് .

 - പ്രായമായ അച്ഛനും, അമ്മയ്ക്കുമൊപ്പം  - മൂത്ത മകൻ, അയാളുടെ ഒരു ചെറിയ സ്റ്റേഷനറി കടയിൽ നിന്നുള്ള വരുമാനമുപയോഗിച്ച് അയാളുടെ ഭാര്യയും, ഒരു മകളുമൊരുമിച്ച് കഴിഞ്ഞു പോകുന്നു.

ആകെയുള്ള മൂന്നു മക്കളിൽ രണ്ടാമത്തെയാൾ ഗൾഫിൽ ജോലി നോക്കുകയും അയാൾ തറവാട് വിഹിതം വാങ്ങി തൊട്ടടുത്തു തന്നെ മറ്റൊരു വീട് നിർമ്മിച്ച് ഭാര്യയും കുട്ടികളുമായും  താമസിക്കുന്നു.

ഒരു സഹോദരി വിവാഹം കഴിഞ്ഞ് ഭർത്തൃഗൃഹത്തിലും .

പക്ഷെ ഒരു നാൾ വളരെ പെട്ടെന്നാണ് ആ കുടുംബത്തിൽ താമസിക്കുന്ന മൂത്ത മകൻ്റെയും ഭാര്യയുടെയും വിവാഹ മോചന വാർത്ത ഒട്ടും നിനച്ചിരിക്കാതെ ആ നാട്ടിൽ പരന്നത്. 
കേട്ടവർക്കൊന്നും ആദ്യം അതത്ര വിശ്വസിനീയമായി തോന്നിയില്ല. കാരണം അത്രയേറെ സന്തുഷ്ടമായി കഴിഞ്ഞിരുന്ന ഒരു കുടുംബം തന്നെയായിരുന്നു അവരുടേത്.

ഏതായാലും എല്ലാവരേയും അത്ഭുതത്തിന്  വിരാമമിട്ട്, അവർ പരസ്പരം  ജീവിതത്തിൻ്റെ ഇരുവഴിയിലേയ്ക്കും, തന്നെ പിരിയുവാൻ തീരുമാനിച്ചു.

പക്ഷെ ആ ഭവിഷ്യത്തിന് വലിയ ഒരു ഇരയായി തീർന്നത് അവരുടെ  സ്നേഹ സമ്പാദ്യമായിരുന്നതും, പഠനത്തിൽ ഏറെ മികവു പുലർത്തിയിരുന്നതുമായ ഒരേയൊരു മകളായിരുന്നു. 

 കൗമാരത്തിൻ്റെ എടുത്തു ചാട്ടങ്ങളിൽ അവൾ കോളേജ് കാമ്പസുവഴി എടുത്തെറിയപ്പെട്ടത്, ഒരിക്കലും രക്ഷപെടാൻ കഴിയാത്തവണ്ണം  സമൂഹത്തിൻെറ ഏറ്റവും വൃത്തിഹീനമായ ലഹരിയുടേയും , സെക്സ് റാക്കറ്റുകളുടേയും ചളിക്കുണ്ടിലേക്കും !

പക്ഷെ ഇതെല്ലാം, സ്വന്തം മകളെ നഷ്ടപെട്ട അച്ഛനമ്മമാരുടെ ജീവിത വേദനകൾക്കപ്പുറത്തേക്ക്, ആ കുടുംബത്തിൽ ജീവിച്ചിരുന്ന പ്രായമായ അച്ഛനമ്മമാരുടെ മനസ്സിനെയോ , അവർ കൂടെപ്പിറപ്പുകൾ വിശ്വസിച്ചിരുന്ന സഹോരൻമാരുടേയോ മനസ്സിനെയൊന്നും തീരെ അസ്വസ്ഥമാക്കിയില്ല. 

കാരണം, മനുഷ്യ ജീവിതത്തിലെ പ്രതിസന്ധികളിലും, ആപത്ഘട്ടങ്ങളിലും ആർക്കും ആരെയും പിൻതുണക്കാൻ താത്പ്പര്യമില്ലാത്തിടത്തോളം ഒറ്റ വാക്കിൽ അവരെല്ലാം, താന്തോന്നികളും, അഹങ്കാരികളുമായി മുദ്രകുത്തുകയാണ് എളുപ്പ മാർഗ്ഗം!

 അതിനാൽത്തന്നെ  ആ കുടുംബവഴക്കിന് വഴിമരുന്നിട്ട അവിടുത്തെ  പ്രായമേറിയ മാതാപിതാക്കളാകട്ടെ , അതൊന്നും അവരെ ബാധിക്കുന്ന പ്രശ്നങ്ങളല്ലന്ന മട്ടിൽ, ഒന്നും കണ്ടില്ലന്നു നടിച്ച്, അവരവരുടെ സ്വാർത്ഥലോകങ്ങളിലേയ്ക്കു തന്നെ മടങ്ങി.   

ആലോചിച്ചാൽ കാര്യങ്ങളെല്ലാം നിസ്സാരമായിരുന്നു.!  

പ്രത്യേകിച്ച് രണ്ടു ചേട്ടാനുജൻമാരും, ഒരു സഹോദരിയും മാത്രമടങ്ങിയ ആ ഒരു   കുടുംബവ്യവസ്ഥയിൽ.!

സഹോദരിയെ വിവാഹം കഴിപ്പിക്കുകയും, അനുജൻ വിവാഹിതനായി കുടുംബഓഹരി വാങ്ങി മറ്റൊരു വീടുവെച്ച് താമസം ആരംഭിക്കുകയും ചെയ്യുമ്പോൾ, സ്വാഭാവികമായും കുടുംബഭാരവും, വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണവുമെല്ലാം കുടുംബത്തിലെ മൂത്തയാളുടെ ചുമലിലാകും 

ഇതിനിടയിൽ വളരെ അവിചാരിതമാണ്, അവിടുത്തെ കുടുംബഭാരം ചുമക്കുന്ന  മൂത്തയാളുടെ ഭാര്യക്ക് സർക്കാർ സ്‌കൂളിൽ ഒരു അദ്ധ്യാപികയായി ജോലി ലഭിക്കുന്നത്. 

 സ്വാഭാവികമായി ഏതൊരു മനുഷ്യൻ്റെയും വലിയൊരു സ്വപ്നം പോലെ തന്നെ അവരും,പുതിയ കാലത്തിനനുസരിച്ച്  ഒരു വീട് എന്ന ആശയത്തിൽ നിലവിലുള്ള  പഴയ തറവാട് പുതുക്കിപ്പണിയുവാൻ ആലോചിച്ചു.

 തീരുമാനത്തെ കുടുംബത്തിലുള്ള മാതാപിതാക്കളും, മറ്റുള്ളവരും പ്രാേത്സാഹിപ്പിക്കുകയും, കാലങ്ങളുടെ പഴക്കമുള്ള ആ വീടിൻ്റെ സുരക്ഷയെക്കുറിച്ചു മെല്ലൊമുള്ള ആശങ്കകളും പലരും പങ്കുവെച്ചതോടെ, അവർ വലിയ ഉത്സാഹത്തോടെ തന്നെ തങ്ങളുടെ വീട് നിർമ്മാണത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ഭാര്യ സർക്കാർ സ്കൂളിൽ അദ്ധ്യാപികയായതിനാൽ, അവർക്ക് വലിയൊരു തുക തന്നെ അവരുടെ ശമ്പളത്തിൽ നിന്നും പിടിക്കാമെന്ന വ്യവസ്ഥയിൽ ബാങ്ക് , ലോണായി നൽകുകയും ചെയ്തു. 

അങ്ങിനെ വളരെ പെട്ടെന്നും ഏറെ അദ്ധ്വാനത്താേടെയും, പഴയ വീടിൻ്റെ സ്ഥാനത്ത് പുതിയ  മനോഹരമായ ഒരു വീട് ഏതാനും മാസങ്ങൾ കൊണ്ട് ഉയർന്നു.

പക്ഷെ , തീരെ നിനച്ചിരിക്കാതെയാണ്,   കാര്യങ്ങൾ വളരെപ്പെട്ടെന്ന്   തലകീഴായ് മറിഞ്ഞത്.

അപ്രതീക്ഷിതമായി കേരളം അഭിമുഖീകരിച്ച രണ്ട് വലിയ പ്രളയക്കെടുതിയും, കോവിഡുമെല്ലാം മറ്റാരുടെ ജീവിതത്തിലും ഉണ്ടാക്കിയ മാറ്റങ്ങൾ പോലെ തന്നെ അവരുടെ ജീവിതത്തേയും മാറ്റിമറിച്ചു.!

തകർന്ന ഒരുപാട് മനുഷ്യ ജീവിതങ്ങളുടെ പട്ടികകൾക്കിടയിൽ, ഈ ഒരു മനുഷ്യനും, അയാളുടെ കുടുംബവും കണ്ണിൽ ചേർക്കപ്പെട്ടു.!

തൊഴിൽ നഷ്ടവും, മാനസിക സ്വസ്ഥതയും ഇല്ലാതായ, അനേകായിരം മനുഷ്യർക്കിടയിൽ അയാളും ഒരാളായി .

ആളൊഴിഞ്ഞ ജീവിതത്തെരുവുകളിലും, വറുതിയിലും അയാളുടെ വരുമാന മാർഗ്ഗമായ ചെറിയ സ്റ്റേഷനറി കട അടച്ചുപൂട്ടി.

പിന്നീട് ജീവിത പ്രതിസന്ധികൾ നിറഞ്ഞ ദിനങ്ങളുടെ ഘോഷയാത്രയായിരുന്നു.   

ഒരിക്കലും ചുമക്കാൻ കഴിയാത്ത സാമ്പത്തിക ദുരിതങ്ങളുടെ ഭാരങ്ങൾ മുതുകിലേറ്റാൻ അയാൾ വിധിക്കപ്പെട്ടു. അച്ഛൻ, അമ്മ, ഭാര്യ, മകൾ .... അയാൾ കണ്ണുകൾ മേലേയ്ക്കുയർത്തി.

 പരാധീനതകൾക്കിടയിലും ചെറുത്ത് നിൽപ്പിന് ആശ്രയമായിരുന്ന ഭാര്യയുടെ വരുമാനത്തിൻ്റെ ഒരു സിംഹഭാഗമാകട്ടെ, വീടുനിർമ്മാണത്തിൻ്റെ ബാങ്ക് ലോണിൻ്റെ അടവുകളായും, വൃദ്ധ മാതാപിതാക്കളുടെ രോഗ പരിചരങ്ങൾക്കും മാറ്റി വെച്ചാൽപ്പിന്നെ പെൺകുട്ടിയുടെ വിദ്യാഭ്യാസച്ചിലവിനു പോലുമുള്ള പണം കണ്ടെത്തുകയും പ്രയാസകരമായിരുന്നു.

 അയാളുടെ  ഭാര്യയെ സംബന്ധിച്ചും,   അവിചാരിതമായി, നിനച്ചിരിക്കാതെ  സംഭവിച്ച  ഈയൊരു സാമ്പത്തിക പ്രതിസന്ധി മറികടക്കുക എളുപ്പമായിരുന്നില്ല

 എല്ലാ ചിലവും കഴിഞ്ഞുവരുമ്പോൾ സ്വന്തം ആവശ്യങ്ങൾക്കായി പണം കടം വാങ്ങേണ്ടി വരികയും, ഒരു പൈസപോലും നീക്കിയിരിപ്പില്ല എന്ന വസ്തുതയും അവരെ അസ്വസ്ഥതപ്പെടുത്തി, പിന്നീട് അതിനെച്ചൊല്ലിയുള്ള ചെറിയ അസ്വാരസ്യങ്ങളും, വഴക്കുകളുമായിരുന്നെങ്കിൽ പിന്നീട് അതെല്ലാം നിരന്തരം കുടുംബ കലഹങ്ങളിലേയ്ക്കും, വലിയ തോതിലുള്ള തെറ്റിധാരണകളിലേക്കും , വഴക്കുകളിലേക്കും വഴി മാറി. മാത്രമല്ല അതെല്ലാം വളരെ വേഗത്തിൽ ഇരുളടഞ്ഞതും, രോഗാതുരമായ ഒരു ജീവിത പ്രതിസന്ധികളിലേക്കാണ് അവരെ നയിച്ചത്.

പിന്നീട് എല്ലാ അതിർത്തികളും ലംഘിച്ച്  കലഹങ്ങളുടെ വലിയൊരു പെരുമഴ തന്നെയായിരുന്നു.

ആദ്യഘട്ടങ്ങളിൽ എല്ലാ കാര്യങ്ങളിലും തന്നോടൊപ്പം ഉറച്ചുനിന്നിരുന്ന ഭർത്താവ് പോലും പിന്നീട് ഏതോ ഒരു ഘട്ടത്തിൽ തന്നെ കൈവിടുന്നുവെന്നും ,എല്ലാകലഹങ്ങൾക്കൊടുവിലും, താൻ ആ കുടുംബത്തിൽ വന്നുകയറിയ സ്ത്രീയാണന്ന കുറ്റപ്പെടുത്തലുകളും. വേണമെങ്കിൽ, തങ്ങൾക്കുമാത്രം അവകാശം സിദ്ധിച്ച ആ വീട്ടിൽ നിന്നും, താത്പര്യമില്ലങ്കിൽ ഇറങ്ങിപ്പോകാമെന്ന , ഭർത്താവിൻറെ മാതാപിതാക്കളുടെ ഹൃദയശൂന്യമായ വാക്കുകളുമെല്ലാം, ആ സ്ത്രീയെ തകർത്തുകളഞ്ഞു.!

 ഇതിനിടെ,  ഇതെല്ലാം മാറിനിന്ന് വീക്ഷിച്ചുകൊണ്ടിരുന്ന ഇളയ സഹോദരിയും, ഭർത്താവും വെറും കാഴ്ചക്കാരായി മാറി നിൽക്കുവാൻ തയ്യാറല്ലാതെ, അവരും അവരെക്കൊണ്ടാവും വിധമുള്ള അഭിനയങ്ങൾ കാഴ്ചവെച്ചു. 

കുടുംബത്തിനുവേണ്ടി തങ്ങളും പലപ്പോഴായി ചിലവഴിച്ച ചില്ലിത്തുട്ടുകളുടെ കണക്കും. ന്യായമായും കിട്ടേണ്ട കുടുംബ ഓഹരിയുടെ കണക്കുകളുമായി അവരും മുൻ നിരയിലേയ്ക്കുതന്നെ കടന്നുവന്നു. !

അങ്ങിനെ  കാലങ്ങളായി ആ കുടുംബത്തിൻറെ ശക്തിയും, കാവലാളുമായ ആ സ്ത്രീ ഒരു നിമിഷം കൊണ്ട് പലരുടേയും വാചക കസർത്തുകൾക്കുമുന്നിൽ ആ കുടുംബത്തിലെ  ആരുമല്ലാതായി തീർന്നു! 

ചിലവാക്കിയ പണത്തിൻറെ കണക്കുകളോ, ന്യായമായും കിട്ടേണ്ട അവകാശങ്ങൾ ഒപ്പുവെച്ച സാക്ഷ്യപത്രങ്ങളോ കൈമുതലായി സൂക്ഷിക്കാൻ മറന്നുപോയ അവർ, വെറും കൈയ്യോടെ, കാലം സമ്മാനിച്ച കുറേയേറെ  ആധികളും, രോഗങ്ങളുമായി സ്വന്തം വീട്ടിലേയ്ക്കു തിരിച്ചു !  

ഇപ്പോൾ മാസങ്ങൾ ഏറെക്കഴിഞ്ഞിരിക്കുന്നു. ലക്ഷങ്ങൾ മുടക്കി പണിതീർത്ത സ്വപ്ന ഭവനം അതിൻറെ ഹൃദയവും, രൂപഭംഗിയും, നഷ്ടപ്പെട്ട് ജരാനരകൾ ബാധിച്ച്  അകാല വാർദ്ധക്യത്തിലേയ്ക്ക്   വീണിരിക്കുന്നു. അതിപ്പോൾ തീർത്തും ഉണങ്ങിയ കുറേ മരച്ചില്ലകളും, ഇലകളും നിറഞ്ഞു നിൽക്കുന്ന ഏതോ ഒരു പ്രേതം ഭവനം പോലെ മാത്രമാണ് നിലനിൽക്കുന്നത്....!

- എവിടെയാണ് തെറ്റിയത്? -

-എഴുതാൻ മറന്ന അനേകം അക്ഷരങ്ങളുടേയും, സംഖ്യകളുടേയും കണക്കുകൾ തന്നെ -

എവിടേയും തെളിവുകളാണ് പ്രധാനം - ജനന സർട്ടിഫിക്കറ്റ് മുതൽ വിവാഹ സർട്ടിഫിക്കറ്റും, മരണ സർട്ടിഫിക്കറ്റും വരെയാണ് ഒരു മനുഷ്യൻ്റെ ജീവിതരേഖ . അതിൽ അയാൾ ഇത്ര വയസ്സിൽ ജനിച്ചുവെന്നും, ഇത്ര വയസ്സിൽ മരിച്ചുവെന്നും, പിന്നീട് മക്കളുടേയോ, ജീവിച്ചിരിക്കുന്ന മറ്റാരുടേയെങ്കിലുമോ  സൗകര്യാർഥം ആവശ്യമെങ്കിൽ മറ്റ് കുറേ രേഖകളുടേയും വെറുമൊരു സമാഹാരം!

 അതിനിടയിലുള്ള അയാളുടെ ജീവിതമെന്തെന്നും, അയാളെന്തെന്നും എവിടേയും ഒരു വിഷയമേയാകുന്നില്ല . അല്ലങ്കിൽ അതൊന്നും ഒരാളും ഓർക്കുവാനോ, കേൾക്കുവാനോ ഇഷ്ടപ്പെടുന്നുമില്ല . ആരെക്കെയോ വരുന്നു. ആരെക്കെയോ അവർക്കിഷ്ടമുള്ളപ്പോൾ പോകുന്നു. ഇതിനപ്പുറം ആര് ആരെ തിരയുന്നു?

പക്ഷെ, ചിലപ്പോഴെങ്കിലും ആവശ്യമാണ്, വെറുതേയെങ്കിലും ഒരു നേരംപോക്കിനായി എഴുതി വെയ്ക്കപ്പെട്ട കുറേ കണക്കുകളും, കുറിപ്പുകളും . കാരണം സ്വയം ഒരു ബോദ്ധ്യപ്പെടലിന്, അതല്ലങ്കിൽ ജീവിതത്തിൻ്റെ അന്ത്യ യാമങ്ങളിൽ താനും ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിൻ്റെ അവസാനത്തെ വെറുമൊരു തെളിവിന് ! 


   


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...