വീടും ഒരു ദുഃസ്വപ്നമാകുമ്പോൾ
വീട് സ്വപ്നമോ ? ദുസ്വപ്നമോ?
വീട് ഏവരുടേയും ഒരു വലിയ സ്വപ്നമാണന്നിരിക്കിലും, പലപ്പോഴും അത് പലരുടേയും ഒരു നിർഭാഗ്യത്തിൻ്റെയും, ദുസ്വപ്നത്തിൻ്റെയും കഥകൾ കൂടിയാണ്.| വീടും ഒരു ദുസ്വപ്നമാകുമ്പോൾ |
ടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുമ്പോൾ ബന്ധങ്ങൾക്കും, ഹൃദയ വിശാലതകൾക്കും മൂല്യമില്ലാതാവുക സ്വാഭാവികം.
ഏതായാലും എല്ലാവരേയും അത്ഭുതത്തിന് വിരാമമിട്ട്, അവർ പരസ്പരം ജീവിതത്തിൻ്റെ ഇരുവഴിയിലേയ്ക്കും, തന്നെ പിരിയുവാൻ തീരുമാനിച്ചു.
പക്ഷെ ആ ഭവിഷ്യത്തിന് വലിയ ഒരു ഇരയായി തീർന്നത് അവരുടെ സ്നേഹ സമ്പാദ്യമായിരുന്നതും, പഠനത്തിൽ ഏറെ മികവു പുലർത്തിയിരുന്നതുമായ ഒരേയൊരു മകളായിരുന്നു.
കൗമാരത്തിൻ്റെ എടുത്തു ചാട്ടങ്ങളിൽ അവൾ കോളേജ് കാമ്പസുവഴി എടുത്തെറിയപ്പെട്ടത്, ഒരിക്കലും രക്ഷപെടാൻ കഴിയാത്തവണ്ണം സമൂഹത്തിൻെറ ഏറ്റവും വൃത്തിഹീനമായ ലഹരിയുടേയും , സെക്സ് റാക്കറ്റുകളുടേയും ചളിക്കുണ്ടിലേക്കും !
പക്ഷെ ഇതെല്ലാം, സ്വന്തം മകളെ നഷ്ടപെട്ട അച്ഛനമ്മമാരുടെ ജീവിത വേദനകൾക്കപ്പുറത്തേക്ക്, ആ കുടുംബത്തിൽ ജീവിച്ചിരുന്ന പ്രായമായ അച്ഛനമ്മമാരുടെ മനസ്സിനെയോ , അവർ കൂടെപ്പിറപ്പുകൾ വിശ്വസിച്ചിരുന്ന സഹോരൻമാരുടേയോ മനസ്സിനെയൊന്നും തീരെ അസ്വസ്ഥമാക്കിയില്ല.
കാരണം, മനുഷ്യ ജീവിതത്തിലെ പ്രതിസന്ധികളിലും, ആപത്ഘട്ടങ്ങളിലും ആർക്കും ആരെയും പിൻതുണക്കാൻ താത്പ്പര്യമില്ലാത്തിടത്തോളം ഒറ്റ വാക്കിൽ അവരെല്ലാം, താന്തോന്നികളും, അഹങ്കാരികളുമായി മുദ്രകുത്തുകയാണ് എളുപ്പ മാർഗ്ഗം!
അതിനാൽത്തന്നെ ആ കുടുംബവഴക്കിന് വഴിമരുന്നിട്ട അവിടുത്തെ പ്രായമേറിയ മാതാപിതാക്കളാകട്ടെ , അതൊന്നും അവരെ ബാധിക്കുന്ന പ്രശ്നങ്ങളല്ലന്ന മട്ടിൽ, ഒന്നും കണ്ടില്ലന്നു നടിച്ച്, അവരവരുടെ സ്വാർത്ഥലോകങ്ങളിലേയ്ക്കു തന്നെ മടങ്ങി.
ആലോചിച്ചാൽ കാര്യങ്ങളെല്ലാം നിസ്സാരമായിരുന്നു.!
പ്രത്യേകിച്ച് രണ്ടു ചേട്ടാനുജൻമാരും, ഒരു സഹോദരിയും മാത്രമടങ്ങിയ ആ ഒരു കുടുംബവ്യവസ്ഥയിൽ.!
സഹോദരിയെ വിവാഹം കഴിപ്പിക്കുകയും, അനുജൻ വിവാഹിതനായി കുടുംബഓഹരി വാങ്ങി മറ്റൊരു വീടുവെച്ച് താമസം ആരംഭിക്കുകയും ചെയ്യുമ്പോൾ, സ്വാഭാവികമായും കുടുംബഭാരവും, വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണവുമെല്ലാം കുടുംബത്തിലെ മൂത്തയാളുടെ ചുമലിലാകും
ഇതിനിടയിൽ വളരെ അവിചാരിതമാണ്, അവിടുത്തെ കുടുംബഭാരം ചുമക്കുന്ന മൂത്തയാളുടെ ഭാര്യക്ക് സർക്കാർ സ്‌കൂളിൽ ഒരു അദ്ധ്യാപികയായി ജോലി ലഭിക്കുന്നത്.
സ്വാഭാവികമായി ഏതൊരു മനുഷ്യൻ്റെയും വലിയൊരു സ്വപ്നം പോലെ തന്നെ അവരും,പുതിയ കാലത്തിനനുസരിച്ച് ഒരു വീട് എന്ന ആശയത്തിൽ നിലവിലുള്ള പഴയ തറവാട് പുതുക്കിപ്പണിയുവാൻ ആലോചിച്ചു.
തീരുമാനത്തെ കുടുംബത്തിലുള്ള മാതാപിതാക്കളും, മറ്റുള്ളവരും പ്രാേത്സാഹിപ്പിക്കുകയും, കാലങ്ങളുടെ പഴക്കമുള്ള ആ വീടിൻ്റെ സുരക്ഷയെക്കുറിച്ചു മെല്ലൊമുള്ള ആശങ്കകളും പലരും പങ്കുവെച്ചതോടെ, അവർ വലിയ ഉത്സാഹത്തോടെ തന്നെ തങ്ങളുടെ വീട് നിർമ്മാണത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഭാര്യ സർക്കാർ സ്കൂളിൽ അദ്ധ്യാപികയായതിനാൽ, അവർക്ക് വലിയൊരു തുക തന്നെ അവരുടെ ശമ്പളത്തിൽ നിന്നും പിടിക്കാമെന്ന വ്യവസ്ഥയിൽ ബാങ്ക് , ലോണായി നൽകുകയും ചെയ്തു.
അങ്ങിനെ വളരെ പെട്ടെന്നും ഏറെ അദ്ധ്വാനത്താേടെയും, പഴയ വീടിൻ്റെ സ്ഥാനത്ത് പുതിയ മനോഹരമായ ഒരു വീട് ഏതാനും മാസങ്ങൾ കൊണ്ട് ഉയർന്നു.
പക്ഷെ , തീരെ നിനച്ചിരിക്കാതെയാണ്, കാര്യങ്ങൾ വളരെപ്പെട്ടെന്ന് തലകീഴായ് മറിഞ്ഞത്.
അപ്രതീക്ഷിതമായി കേരളം അഭിമുഖീകരിച്ച രണ്ട് വലിയ പ്രളയക്കെടുതിയും, കോവിഡുമെല്ലാം മറ്റാരുടെ ജീവിതത്തിലും ഉണ്ടാക്കിയ മാറ്റങ്ങൾ പോലെ തന്നെ അവരുടെ ജീവിതത്തേയും മാറ്റിമറിച്ചു.!
തകർന്ന ഒരുപാട് മനുഷ്യ ജീവിതങ്ങളുടെ പട്ടികകൾക്കിടയിൽ, ഈ ഒരു മനുഷ്യനും, അയാളുടെ കുടുംബവും കണ്ണിൽ ചേർക്കപ്പെട്ടു.!
തൊഴിൽ നഷ്ടവും, മാനസിക സ്വസ്ഥതയും ഇല്ലാതായ, അനേകായിരം മനുഷ്യർക്കിടയിൽ അയാളും ഒരാളായി .
ആളൊഴിഞ്ഞ ജീവിതത്തെരുവുകളിലും, വറുതിയിലും അയാളുടെ വരുമാന മാർഗ്ഗമായ ചെറിയ സ്റ്റേഷനറി കട അടച്ചുപൂട്ടി.
പിന്നീട് ജീവിത പ്രതിസന്ധികൾ നിറഞ്ഞ ദിനങ്ങളുടെ ഘോഷയാത്രയായിരുന്നു.
ഒരിക്കലും ചുമക്കാൻ കഴിയാത്ത സാമ്പത്തിക ദുരിതങ്ങളുടെ ഭാരങ്ങൾ മുതുകിലേറ്റാൻ അയാൾ വിധിക്കപ്പെട്ടു. അച്ഛൻ, അമ്മ, ഭാര്യ, മകൾ .... അയാൾ കണ്ണുകൾ മേലേയ്ക്കുയർത്തി.
പരാധീനതകൾക്കിടയിലും ചെറുത്ത് നിൽപ്പിന് ആശ്രയമായിരുന്ന ഭാര്യയുടെ വരുമാനത്തിൻ്റെ ഒരു സിംഹഭാഗമാകട്ടെ, വീടുനിർമ്മാണത്തിൻ്റെ ബാങ്ക് ലോണിൻ്റെ അടവുകളായും, വൃദ്ധ മാതാപിതാക്കളുടെ രോഗ പരിചരങ്ങൾക്കും മാറ്റി വെച്ചാൽപ്പിന്നെ പെൺകുട്ടിയുടെ വിദ്യാഭ്യാസച്ചിലവിനു പോലുമുള്ള പണം കണ്ടെത്തുകയും പ്രയാസകരമായിരുന്നു.
അയാളുടെ ഭാര്യയെ സംബന്ധിച്ചും, അവിചാരിതമായി, നിനച്ചിരിക്കാതെ സംഭവിച്ച ഈയൊരു സാമ്പത്തിക പ്രതിസന്ധി മറികടക്കുക എളുപ്പമായിരുന്നില്ല
എല്ലാ ചിലവും കഴിഞ്ഞുവരുമ്പോൾ സ്വന്തം ആവശ്യങ്ങൾക്കായി പണം കടം വാങ്ങേണ്ടി വരികയും, ഒരു പൈസപോലും നീക്കിയിരിപ്പില്ല എന്ന വസ്തുതയും അവരെ അസ്വസ്ഥതപ്പെടുത്തി, പിന്നീട് അതിനെച്ചൊല്ലിയുള്ള ചെറിയ അസ്വാരസ്യങ്ങളും, വഴക്കുകളുമായിരുന്നെങ്കിൽ പിന്നീട് അതെല്ലാം നിരന്തരം കുടുംബ കലഹങ്ങളിലേയ്ക്കും, വലിയ തോതിലുള്ള തെറ്റിധാരണകളിലേക്കും , വഴക്കുകളിലേക്കും വഴി മാറി. മാത്രമല്ല അതെല്ലാം വളരെ വേഗത്തിൽ ഇരുളടഞ്ഞതും, രോഗാതുരമായ ഒരു ജീവിത പ്രതിസന്ധികളിലേക്കാണ് അവരെ നയിച്ചത്.
പിന്നീട് എല്ലാ അതിർത്തികളും ലംഘിച്ച് കലഹങ്ങളുടെ വലിയൊരു പെരുമഴ തന്നെയായിരുന്നു.
ആദ്യഘട്ടങ്ങളിൽ എല്ലാ കാര്യങ്ങളിലും തന്നോടൊപ്പം ഉറച്ചുനിന്നിരുന്ന ഭർത്താവ് പോലും പിന്നീട് ഏതോ ഒരു ഘട്ടത്തിൽ തന്നെ കൈവിടുന്നുവെന്നും ,എല്ലാകലഹങ്ങൾക്കൊടുവിലും, താൻ ആ കുടുംബത്തിൽ വന്നുകയറിയ സ്ത്രീയാണന്ന കുറ്റപ്പെടുത്തലുകളും. വേണമെങ്കിൽ, തങ്ങൾക്കുമാത്രം അവകാശം സിദ്ധിച്ച ആ വീട്ടിൽ നിന്നും, താത്പര്യമില്ലങ്കിൽ ഇറങ്ങിപ്പോകാമെന്ന , ഭർത്താവിൻറെ മാതാപിതാക്കളുടെ ഹൃദയശൂന്യമായ വാക്കുകളുമെല്ലാം, ആ സ്ത്രീയെ തകർത്തുകളഞ്ഞു.!
ഇതിനിടെ, ഇതെല്ലാം മാറിനിന്ന് വീക്ഷിച്ചുകൊണ്ടിരുന്ന ഇളയ സഹോദരിയും, ഭർത്താവും വെറും കാഴ്ചക്കാരായി മാറി നിൽക്കുവാൻ തയ്യാറല്ലാതെ, അവരും അവരെക്കൊണ്ടാവും വിധമുള്ള അഭിനയങ്ങൾ കാഴ്ചവെച്ചു.
കുടുംബത്തിനുവേണ്ടി തങ്ങളും പലപ്പോഴായി ചിലവഴിച്ച ചില്ലിത്തുട്ടുകളുടെ കണക്കും. ന്യായമായും കിട്ടേണ്ട കുടുംബ ഓഹരിയുടെ കണക്കുകളുമായി അവരും മുൻ നിരയിലേയ്ക്കുതന്നെ കടന്നുവന്നു. !
അങ്ങിനെ കാലങ്ങളായി ആ കുടുംബത്തിൻറെ ശക്തിയും, കാവലാളുമായ ആ സ്ത്രീ ഒരു നിമിഷം കൊണ്ട് പലരുടേയും വാചക കസർത്തുകൾക്കുമുന്നിൽ ആ കുടുംബത്തിലെ ആരുമല്ലാതായി തീർന്നു!
ചിലവാക്കിയ പണത്തിൻറെ കണക്കുകളോ, ന്യായമായും കിട്ടേണ്ട അവകാശങ്ങൾ ഒപ്പുവെച്ച സാക്ഷ്യപത്രങ്ങളോ കൈമുതലായി സൂക്ഷിക്കാൻ മറന്നുപോയ അവർ, വെറും കൈയ്യോടെ, കാലം സമ്മാനിച്ച കുറേയേറെ ആധികളും, രോഗങ്ങളുമായി സ്വന്തം വീട്ടിലേയ്ക്കു തിരിച്ചു !
ഇപ്പോൾ മാസങ്ങൾ ഏറെക്കഴിഞ്ഞിരിക്കുന്നു. ലക്ഷങ്ങൾ മുടക്കി പണിതീർത്ത സ്വപ്ന ഭവനം അതിൻറെ ഹൃദയവും, രൂപഭംഗിയും, നഷ്ടപ്പെട്ട് ജരാനരകൾ ബാധിച്ച് അകാല വാർദ്ധക്യത്തിലേയ്ക്ക് വീണിരിക്കുന്നു. അതിപ്പോൾ തീർത്തും ഉണങ്ങിയ കുറേ മരച്ചില്ലകളും, ഇലകളും നിറഞ്ഞു നിൽക്കുന്ന ഏതോ ഒരു പ്രേതം ഭവനം പോലെ മാത്രമാണ് നിലനിൽക്കുന്നത്....!
- എവിടെയാണ് തെറ്റിയത്? -
-എഴുതാൻ മറന്ന അനേകം അക്ഷരങ്ങളുടേയും, സംഖ്യകളുടേയും കണക്കുകൾ തന്നെ -
എവിടേയും തെളിവുകളാണ് പ്രധാനം - ജനന സർട്ടിഫിക്കറ്റ് മുതൽ വിവാഹ സർട്ടിഫിക്കറ്റും, മരണ സർട്ടിഫിക്കറ്റും വരെയാണ് ഒരു മനുഷ്യൻ്റെ ജീവിതരേഖ . അതിൽ അയാൾ ഇത്ര വയസ്സിൽ ജനിച്ചുവെന്നും, ഇത്ര വയസ്സിൽ മരിച്ചുവെന്നും, പിന്നീട് മക്കളുടേയോ, ജീവിച്ചിരിക്കുന്ന മറ്റാരുടേയെങ്കിലുമോ സൗകര്യാർഥം ആവശ്യമെങ്കിൽ മറ്റ് കുറേ രേഖകളുടേയും വെറുമൊരു സമാഹാരം!
അതിനിടയിലുള്ള അയാളുടെ ജീവിതമെന്തെന്നും, അയാളെന്തെന്നും എവിടേയും ഒരു വിഷയമേയാകുന്നില്ല . അല്ലങ്കിൽ അതൊന്നും ഒരാളും ഓർക്കുവാനോ, കേൾക്കുവാനോ ഇഷ്ടപ്പെടുന്നുമില്ല . ആരെക്കെയോ വരുന്നു. ആരെക്കെയോ അവർക്കിഷ്ടമുള്ളപ്പോൾ പോകുന്നു. ഇതിനപ്പുറം ആര് ആരെ തിരയുന്നു?
പക്ഷെ, ചിലപ്പോഴെങ്കിലും ആവശ്യമാണ്, വെറുതേയെങ്കിലും ഒരു നേരംപോക്കിനായി എഴുതി വെയ്ക്കപ്പെട്ട കുറേ കണക്കുകളും, കുറിപ്പുകളും . കാരണം സ്വയം ഒരു ബോദ്ധ്യപ്പെടലിന്, അതല്ലങ്കിൽ ജീവിതത്തിൻ്റെ അന്ത്യ യാമങ്ങളിൽ താനും ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിൻ്റെ അവസാനത്തെ വെറുമൊരു തെളിവിന് !
അഭിപ്രായങ്ങള്‍