<ലിങ്ക് href='https://www.vlcommunications.in' rel='canonical'> https://www.vlcommunications.in/google.com, pub-5262033568155071, DIRECT, f08c47fec0942fa0 ഓണം ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

വാഗമൺ കേരളത്തിൻറെ കുളിരണിയിക്കുന്ന സൗന്ദര്യം

വാഗമൺ വളരെ പെട്ടെന്നാണ് സഞ്ചാരികളുടെ കേരളത്തിലെ, പ്രിയപ്പെട്ട ഹിൽ സ്റ്റേഷനായി മാറിയത്. കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തികൾ പങ്കിട്ടാണ് ഈ മനോഹരമായ മലനിരകൾ കടന്നുപോകുന്നത്.കൊച്ചിയിൽ നിന്നും ഏകദേശം മൂന്നുമണിക്കൂർ (100 കി.മി. ) യാത്രചെയ്താൽ വാഗമണ്ണിലേയ്ക്ക് എത്തിച്ചേരാം. തീർച്ചയായും വളരെ മനോഹരമായ പ്രകൃതി സൗന്ദര്യവും, അൽപ്പം സാഹസികതയും, ആസ്വദിക്കാം എന്നതാണ് അതിൻ്റെ ഏറ്റവും വലിയ സവിശേഷത.   വാഗമൺ മൊട്ടക്കുന്നുകൾ വാഗമണിയിലേക്ക് എത്തിച്ചേരുന്നതിനും മുൻപേതന്നെ സഞ്ചാരപഥങ്ങളിൽ അവിടവിടെയായി തെളിഞ്ഞുവരുന്ന മലനിരകളും, തേയിലത്തോട്ടങ്ങളുമെല്ലാം നമ്മെ, മറ്റേതോ ഒരുലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പ്രതീതിയാണ് അനുഭവവേദ്യമാവുക. കഴിയുന്നതും മഴക്കാലയാത്രകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് പല വിനോദ സഞ്ചാരികളും അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച്, ഇടിയോടുകൂടിയ മഴയോ, മിന്നലോ, ഇതെല്ലാം ഉള്ള അവസരങ്ങളിൽ.  വാഗമൺ യാത്രയ്ക്ക് കെ.എസ്.ആർ. ടി.സി.യും വാഗമൺ യാത്രയെ, ശ്രദ്ധേയമാക്കുന്നത് അവിടുത്തെ ഇളം തണുപ്പുള്ള കാലാവസ്ഥയും, നിറയെ പച്ചപിടിച്ച മലനിരകളും ഒക്കെ തന്നെയാണ്. അകലേയ്ക്ക് ആരോ വരച്ചുവെച്ചതുപോലെയുള്ള നിരവധി മൊട്ടക്കുന്നുകള

ഓണം


ഏതൊരു മലയാളിയ്ക്കും... ഹൃദയത്തിൽ നിന്ന് മുളച്ചുപൊന്തുന്നതോ, അടർത്തിമാറ്റാൻ കഴിയാത്തതോ ആയ ഒരു വാക്ക്...! 

https://www.vlcommunications.in/2022/07/blog-post_24.html



അത്രയേറെ മറക്കുവാനാകാത്ത ഒരു പാട് ഗൃഹാതുര സ്മരണകളും, പറഞ്ഞറിയിക്കുവാനാകാത്ത വികാരങ്ങളും കൊണ്ടു സമ്മിശ്രമാണത്

പ്രത്യേകിച്ച്, പണ്ട് കാലത്ത് ജീവിത മാർഗ്ഗം തേടി അന്യദേശങ്ങളിൽ ചേക്കേറേണ്ടി  വന്നവർക്ക് ..!!
കാരണം അന്ന്, ഇന്നത്തേപ്പോലെ വാർത്താ വിനിമയ മാർഗ്ഗങ്ങളോ, യാത്രാ സൗകര്യങ്ങളോ ഇല്ലാതിരുന്ന ഒരു കാലത്ത്, മലയാളി സ്വന്തം നാട്ടിലെക്കോ, വീട്ടിലേയ്‌ക്കോ, തിരിച്ചെത്തുന്നത് ഏതെങ്കിലും ഒരു ഓണത്തിനോ വിഷുവിനോ മാത്രമാകും.!

 അതുകൊണ്ട് ആ കൂടിച്ചേരലും , ദിവസങ്ങളുമെല്ലാം അത്രയേറെ മധുരം നിറഞ്ഞ ഓർമ്മകളാൽ സമ്പന്നവുമായിരിയ്ക്കും ! 

 ഓണം ഓർമ്മകൾ

അങ്ങിനെ ഓണവും വിഷുവുമെല്ലാം ഒരു കാലത്ത് , നിറഞ്ഞ സ്നേഹത്തിൻറേയും, കൂടിച്ചേരലുകളുടേയും, സൗഹാർദ്ദങ്ങൾ പങ്കുവെയ്ക്കപ്പെടുന്നതിൻറേയുമെല്ലാം, ദിനങ്ങളും , നിമിഷങ്ങളുമെല്ലാമായിരുന്നു.!
 ഇപ്പോൾ എന്തുകൊണ്ടെന്നറിയില്ല... ഇന്ന് പലതിനും ഒരു പാട് മാറ്റങ്ങൾ വന്നിരിക്കുന്നു.!

 കഷ്ടപ്പാടുകളും , ബുദ്ധിമുട്ടുകളുമെല്ലാം എല്ലായ്‌പ്പോഴും ഉണ്ടായിരുന്നെങ്കിൽ പോലും ...ചുറ്റുപാടുകൾ എപ്പോഴും സ്നേഹ സമ്പൂർണ്ണവും പരസ്പരസഹകരണത്തിൻറേതുമായിരുന്നു..!

ഒരു വീട്ടിലെ ആഘോഷം , അത് എന്തുതന്നെയായാലും മറ്റ് വീട്ടുകാരുടേത് കൂടിയാകുന്ന മനോഹര നിമിഷങ്ങൾ..! 

വിവിധ രുചികളിലും, നിറങ്ങളിലുള്ള പലഹാരങ്ങളും , കറികളും എന്നു വേണ്ട ഒരു വീട്ടിൽ ഉണ്ടാക്കുന്ന എല്ലാത്തരം വിഭവങ്ങളുടെയും രുചി അയൽ വീട്ടുകാരും ആസ്വദിച്ചിരുന്ന ഒരു കാലം....!
പ്രത്യേകിച്ച് ഓണം , വിഷു , റംസാൻ , ഈസ്റ്റർ ...എന്നീ ദിനങ്ങളിൽ ..!!

അതുകൊണ്ട് കൂടിയാകണം പഴയ കാല ഓർമ്മകൾക്കും ... ഇനി ഒരിക്കലും തിരിച്ചു പിടിക്കാൻ കഴിയാതെ അകന്നു പോയ ബാല്യകാല സ്മരണകൾക്കും ഇപ്പോഴും ഇത്രയേറെ ചന്തം!

 കുട്ടിക്കാലത്തെ ഓണം

പണ്ട് കുട്ടിക്കാലങ്ങളിൽ., 
 പ്രജകളുടെ ക്ഷേമം മാത്രം കാംക്ഷിക്കുന്ന മഹാബലി എന്ന പ്രജാക്ഷേമ തത്പരനായ ഒരു രാജാവിനേയും, അദ്ദേഹത്തിനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ വാമനനേയും കുറിച്ചുള്ള സങ്കൽപ്പകഥകൾ മാത്രമായിരുന്നു ഓണം.. !
 
എന്നാൽ കാലം കഴിഞ്ഞു പോകവേ,... അതിൻറെ കഥകളെല്ലാം മനോഹര വർണ്ണചിത്രങ്ങളായി മനസ്സിൽ പതിഞ്ഞുകിടക്കുമ്പോഴും,
 അത് നമ്മുടെ മഹത്തായ ഒരു കാർഷികോത്സവമായും കേരളക്കരയെ അണിയിച്ചൊരുക്കി.!    
 
 സ്നേഹത്തിൻറേയും, കൂട്ടായ്മയുടെയും, വലിയൊരു ഉത്സവവും,
 ഉച്ചനീചത്വങ്ങളൊന്നുമില്ലാതെ മനുഷ്യർ ഒന്നായിത്തീരുന്ന ഒരു സമൃദ്ധമായ കാലത്തെ ഓർമ്മിപ്പിക്കുകകൂടിയായിരുന്നു, ഓരോ ഓണവുമെന്ന് മനസ്സിലാക്കുമ്പോഴാണ് അതിൻറെ മഹത്വം കൂടുതൽ ആഴങ്ങളിൽ ഹൃദയത്തിലേക്ക് പതിക്കുന്നത്.!
 എങ്കിലും പറഞ്ഞു കേട്ട കഥകളിൽ , അന്ന് കുട്ടികളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം രാജാവായ മഹാബലി ഓരോ വർഷവും , വരികയും തന്റെ, പ്രജകളുടെ ക്ഷേമം കണ്ട്, സന്തോഷത്തോടെ തിരിച്ചു പോവുകയും ചെയ്യുന്ന ആ മനോഹരമായ ദിവസങ്ങൾ എത്തിച്ചേരുവാൻ ഏറെകൗതുകത്തോടെ ഓരോ വർഷവും ഞങ്ങൾ കുട്ടികൾ അക്ഷമരായി കാത്തിരിക്കും.!

അങ്ങിനെ കാത്തിരുന്ന് വന്നുചേരുന്ന, ഓണത്തിൻറെ ആദ്യ ദിനം .അതായത് അത്തംനാളിൽ,മുറ്റത്ത് ചാണകം മെഴുകി നിലമൊരുക്കും. , അതിനുശേഷം  അതിലാണ് പൂക്കളമിടുക.

അങ്ങിനെ .  ആദ്യ ദിവസം ഒരു നിറത്തിലുള്ള ഒരു വരി പൂവ് എന്നരീതിയിൽ    പൂക്കളമിട്ട്...
 രണ്ടാം നാൾ രണ്ട് ... അങ്ങിനെ ദിവസങ്ങൾ കൂടുന്നതിനനുസൃതമായി കളങ്ങൾ വിവിധ പൂക്കളാൽ വലുതും, പലവിധ വർണ്ണങ്ങളാലും, കൂടുതൽ..കൂടുതൽ മനോഹരവുമായിക്കൊണ്ടുമിരിക്കും ! 

അങ്ങിനെ ദിനംതോറും വലുതാകുന്ന കളങ്ങൾക്കനുസൃതമായി പൂക്കൾ സംഘടിപ്പിക്കുക എന്നതാണ് ഞങ്ങൾ കുട്ടികളുടെ അന്നത്തെ
പ്രധാനമായ ജോലി !
അന്ന് അയൽപക്കത്തുള്ള എല്ലാ കുട്ടികളും കൂട്ടം കൂടിയാണ് പൂ പറിയ്ക്കുവാനായി ഇറങ്ങുക. 
കിട്ടുന്ന പൂവുകൾ എല്ലാവരും കൃത്യമായി പങ്കുവെയ്ക്കും ...! കൂടുതലും അന്ന് മുക്കൂറ്റി, ചാര നിറത്തിലുള്ള കാക്കപ്പൂവ്, ഒരു ഇളം മജന്ത നിറമുള്ള ഓണപ്പൂക്കൾ ... തുളസി ഇതെല്ലാമായിരുന്നു കൂടുതലും പറമ്പുകളിൽ ഉണ്ടായിരുന്നതും , ഉപയോഗിച്ചിരുന്നതും.!  

അങ്ങിനെ പൂക്കൾ തേടി നാടും , നാട്ടുവഴികളും , തോടുകളും , പാതകളുമെല്ലാം താണ്ടി നടക്കും.
 കർക്കിടകക്കാലത്ത് വരുന്ന അവശേഷിച്ച തോടുകളിലെ നീർച്ചാലുകളിലൂടെ അപ്പോഴും ചില പരൽ മീനുകളെല്ലാം ഒഴുകിയുണ്ടാകും. !

തോർത്തുമുണ്ട് വെച്ച് അതിനെ പിടിച്ചെടുത്ത് , തിരികെ വെള്ളത്തിലേയ്ക്കു തന്നെ ഒഴുക്കി വിടുക എന്നതാണ് അതിനിടയിലുള്ള മറ്റൊരു മുഖ്യ വിനോദം.! 
അന്ന് നെൽകൃഷിയും, പച്ച പിടിച്ച പാടശേഖരങ്ങളും അതി
അവന്റെ ഭാഗമായ നീർച്ചാലുകളുമെല്ലാം ധാരാളമായതിനാൽ അതിൻറെ കരകളിലൊക്കെ വ്യത്യസ്തമായ അനേകം പൂക്കളും തുമ്പികളുമൊക്കെ ഉണ്ടാകും.!

 രാവിലെയും , വൈകുന്നേരങ്ങളിലുമുള്ള  ഇളവെയിലിൽ
 പല വർണ്ണങ്ങളിലുള്ള തുമ്പികൾ പറക്കുന്നതു കാണുവാൻ തന്നെ വലിയ രസമാണ്.! 
അതിൽ തുമ്പികളെക്കൊണ്ട് കനംകൂടിയ കല്ല് എടുപ്പിച്ച് രസിക്കുന്ന ചില വിരുതൻമാരുമുണ്ട്, അത്തരക്കാരെ നോക്കി വെച്ച് ,അവരെ ദുഷ്ടന്മാരെന്ന് വിളിച്ച്, കൂട്ടത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.
 കാരണം ഇത്തരക്കാർ, മരണശേഷം തങ്ങളുടെ പ്രവൃത്തികൾക്കുള്ള ശിക്ഷ നരകത്തിൽ ചെന്ന് അനുഭവിക്കേണ്ടിവരുമെന്ന് ഞങ്ങൾ കുട്ടികളോട് വീട്ടിലെ മുത്തശ്ശിമാർ പറഞ്ഞിട്ടുണ്ട്.!...കൂടാതെ അതുനോക്കി നിൽക്കുന്നവർക്ക് അതിൻറെ പാപം കിട്ടുമത്രെ..!
 അതിൽ പരമപ്രധാനമായ സംഗതി തിളച്ച എണ്ണയിൽ അത്തരം മനുഷ്യരെ, വറുത്തെടുക്കുക എന്നതാണ്...!
പിന്നെ കാൽ നഖം പറിച്ചെടുക്കുക, കണ്ണ് കുത്തിപ്പൊട്ടിക്കുക, ഇങ്ങിനെ പലവിധ പരിപാടികൾ അവിടെ ചെന്നാൽ ഉണ്ടാകുമെന്ന് മുത്തശ്ശിമാർ പറഞ്ഞുതന്ന് പഠിപ്പിച്ചതിനാൽ
 ഞങ്ങൾ കുട്ടികളെല്ലാം നല്ലപ്രവൃത്തികൾ മാത്രമാണ് ചെയ്തുശീലിച്ചു പോന്നതും!
 മറ്റുള്ളവരെ ചെയ്യാൻ പ്രേരിപ്പിച്ചിരുന്നതും.!

 അതായിരുന്നു അന്നത്തെ വളരെ നിഷ്കളങ്കമായ ഒരു ബാല്യം.! വളരെപുറകിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ അന്ന്, നഷ്ടപ്പെട്ട പലതും ഇന്ന് എത്രയേറെ വിലപ്പെട്ടതായിരുന്നുവെന്ന് എത്രയേറെ വൈകിയാണ് തിരിച്ചറിയുന്നത്.
 
 അന്ന് നട്ടുച്ചനേരങ്ങളിലും, രാത്രി കാലങ്ങളിലുമെല്ലാം മുത്തശ്ശിമാരുടെ അടുക്കൽ നിന്ന് കേട്ടിരുന്ന എല്ലാപഴങ്കഥകൾക്കൊടുവിലും, വലിയ കുറേ ഗുണപാഠങ്ങളുണ്ടാകും.
 ഏതുകഥയിലും, ഒരു ദുഷ്ടനും നല്ലവനും, നന്മയും, തിൻമയും, ഇവർതമ്മിലുള്ള ഏറ്റുമുട്ടലുകളാകും മുഖ്യ പ്രതിപാദ്യ വിഷയം.! 

 ഈ വക കഥകളിലൊക്കെ ദുഷ്ടന്മാർ നശിച്ചുപോകുവാൻ ആഗ്രഹിക്കുകയും, അത്തരം കഥകൾ കൂടെയുള്ളവരോടും പറഞ്ഞ് ഫലിപ്പിക്കുവാനും ശ്രമിക്കുന്ന പിഞ്ചു മനസ്സുകൾക്ക് കിട്ടിയിരുന്ന പോസിറ്റീവ് എനർജിയൊന്നും അത്ര നിസ്സാരമായിരുന്നില്ല. അതെല്ലാം പിൽക്കാലത്ത് പലർക്കും
 സ്വന്തം, ജീവിതത്തെ മനോഹരമായി സൃഷ്ടിച്ചെടുക്കുവാൻതന്നെ വലിയൊരളവിൽ സഹായകരമായിരുന്നുവെന്നും പലരും പറഞ്ഞു കേട്ടിട്ടുമുണ്ട്..! 
എന്തായാലും, അങ്ങിനെ കാടും, തോടും താണ്ടി പൂക്കൾ പറിച്ചും, പൂക്കളമിട്ടും ദിവസങ്ങൾ നീങ്ങിത്തുടങ്ങിയാൽപിന്നെ ഉത്രാടവും, തിരുവോണദിനങ്ങളും ആഘോഷിക്കുവാനുള്ള ആവേശത്തിമിർപ്പുകളിലാകും.

ഒരു പക്ഷേ ... , അന്ന് പ്രകൃതിയുമായും , കൃഷിയുമായും , മനുഷ്യരായും ചേർന്നു നിന്ന ആ കാലങ്ങളിലെ ഇത്തരം ആഘോഷങ്ങളാകും
, ഒരു പക്ഷേ പിൽക്കാലത്ത് ഒരു പാട് മനുഷ്യരെ, പ്രകൃതിയേയും, സഹജീവി സ്നേഹത്തേയും കുറിച്ച് പഠിക്കാനും, പഠിപ്പിക്കുവാനും, ഇടവന്നത്.!

അന്നും ഓണത്തിൻറെ മുഖ്യ ആകർഷണം, ഓണക്കോടിയും , ഓണ സദ്യയും തന്നെ...!
കാരണം അന്ന് പുതു വസ്ത്രങ്ങൾ വാങ്ങുകയും, അത് ധരിക്കുകയും ചെയ്യുകയെന്നത് ആണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്.
 അതുകൊണ്ട് തന്നെ അതിനു വേണ്ടിയുള്ള കാത്തിരിപ്പിനും വലിയ ഉത്സാഹമാണ്.!
 അതു പോലെ  തന്നെയാണ് ഓണസദ്യയും ..
 ഒരു പക്ഷേ അധിക വിഭവ സമൃദ്ധമായ സദ്യയൊന്നുമല്ലങ്കിൽ പോലും
 പപ്പടവും , പായസവും , ഉപ്പേരിയും പ്രധാനമായും ഉണ്ടാകും.! 

നേരത്തെ ഓണക്കോടിയുടെ കാര്യം പറഞ്ഞതുപോലെതന്നെ,
 ഇനി
 ഉപ്പേരിയും , പപ്പടവും പായസവും കൂട്ടിയുള്ള ഒരുസദ്യക്ക് അടുത്ത ഓണം വരേയോ, അതല്ലങ്കിൽ വിഷുവരേയോ പിന്നെയും കാത്തിരിക്കേണ്ടിവരും!

പലപ്പോഴും, ഓണക്കാലമൊക്കെയാണങ്കിൽ കൂടിയും, സാമ്പത്തിക പരാധീനതയുള്ള വീടുകളിൽ, അടുത്തടുത്ത് താമസിക്കുന്ന ബന്ധുവീടുകളിൽ , ഓരോ വീട്ടിലും വ്യത്യസ്തമായ ഇനം പായസങ്ങളും കറികളുമുണ്ടാക്കി പരസ്പരം കൈമാറി ചിലർ സമൃദ്ധമായ സദ്യ ഒരുക്കും.!
 
അങ്ങിനെ മിക്കവാറും എല്ലാ വീടുകളിലും ഉത്രാടദിവസം മുതൽ എല്ലാവരും വലിയ തിരക്കുകളിലാകും. !

മുതിർന്ന കാരണവൻമാരുള്ള വീടുകളിൽ, അടുത്ത ദിവസത്തെ സദ്യക്ക് വേണ്ട പച്ചക്കറികൾ വാങ്ങുവാനുള്ള ചുമതല അവർ സ്വയം ഏറ്റെടുക്കും!

കാരണം അന്ന് സ്ത്രീകൾ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതികളൊന്നും അക്കാലത്ത് തീരെ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. 

നാട്ടിൻപുറത്തുള്ള കടകളിൽ അന്ന് ഉച്ചയോടെ അച്ചാറിനുള്ള വലിയ കറി നാരങ്ങകൾ നിരക്കും!
അത് കാണുന്നത് തന്നെ ഒരു പ്രത്യേക ആകർഷണമാണ്.
കാരണം കറി നാരങ്ങകളെല്ലാം കടകളിൽ അന്ന് പ്രത്യക്ഷപ്പെടുന്നത് വിശേഷ ദിവസങ്ങളിൽ മാത്രമാണ്!

പിന്നെ പല തരം ഏത്തക്കുലകൾ .!
 ഏത്തവാഴയും, ഏത്തക്കുലകളുമെല്ലാം എല്ലാ വീടുകളിലും ഉണ്ടാവുമെങ്കിലും, വിശേഷ ദിവസമായതുകൊണ്ട് കായ് ഉപ്പേരിക്കു വേണ്ടി പ്രത്യേകം തിരഞ്ഞെടുത്ത കായകളാകും ഉപയോഗിക്കുക.! 

ഉത്രാട തലേന്ന് പല വിധ തിരക്കുകളാണ്.... !
അതിൽ പ്രധാന ഇനം തൃക്കാക്കരയപ്പനെ ഉണ്ടാക്കുക എന്നത് തന്നെ.!

അതിനാവശ്യമായ പശയുള്ള മണ്ണ് കണ്ടെത്തുക, തൃക്കാക്കരയപ്പനെ ഇരുത്താനുള്ള തറ കെട്ടുക
. ഇതിനൊക്കെ പുറമേ
തറയിൽ നിന്നും നീണ്ടു പോകുന്ന വീട്ടു വഴിയിലൂടെ. പടി വരെ ചേരും വിധത്തിൽ തുമ്പയും , കുരുത്തോലയുമുപയോഗിച്ച് 'പൂവൊഴുക്കൻ' ആവശ്യമായ തുമ്പച്ചെടി പറിച്ചെടുക്കുക,
 പിന്നെ
ആവശ്യമായ കുരുത്തോലകൾ കഷണങ്ങളാക്കി മുറിച്ച് കുട്ടകളിൽ നിറച്ചു വെയ്ക്കുക
 ഇങ്ങിനെ നീണ്ടു പോകുന്ന ഉത്രാട ദിനത്തിൽ
വൈകുന്നേരമാകുമ്പോഴേക്കും അടുക്കളയിൽ നിന്നും ...ഉപ്പേരിയുടെയും, ശർക്കരപുരട്ടിയുടേയുമെല്ലാം മണമെല്ലാം വന്നുതുടങ്ങിയിരിയ്ക്കും..!!

പിന്നെ കട്ടിത്തുണികളിൽ തുന്നിയ വലിയ ട്രൗസറുകളുടെ പോക്കറ്റിൽ കായ ഉപ്പേരികൾ തിരുകി അതും കൊറിച്ചാകും ആ ദിവസം മുഴുവൻ കഴിച്ചു കൂട്ടുക.!

 അങ്ങിനെ മനോഹരമായ ആ ഉത്രാടരാത്രിക്കൊടുവിൽ മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയായി.

തിരുവോണപ്പുലരിയിൽ വീട്ടിലെ മുതിർന്നവരിൽ ആരെങ്കിലും കുളിച്ച് ഓണക്കോടിയണിഞ്ഞ് മുറ്റത്തെ പൂക്കളത്തിന് മുന്നിലിരുന്ന് തൃക്കാക്കരയപ്പനെ ഓണത്തപ്പനായി പ്രതിഷ്ഠിച്ച്, പൂക്കുല നിരത്തി , കുറുക്കിയ അരിമാവ് തളിച്ച ശേഷം തൂശനിലയിൽ പൂജകൾ നടത്തി പൂവട നിവേദിക്കും.! 

തിരുവോണ നാളിലെ  പ്രധാനപ്പെട്ട ഒരു ചടങ്ങും ഓണത്തപ്പൻ തൂശനിലയിൽ നിവേദിക്കുക എന്നത് തന്നെ !

 അതിനു ശേഷം നിവേദിച്ച പൂവട വീട്ടുപടിക്കൽ കൊണ്ടുപോയി വെയ്ക്കുകയും,
 ഓണത്തപ്പനെ, അട നിവേദ്യം കഴിക്കുന്നതിനു വേണ്ടി
"ഓണത്തപ്പോ... ഇതേ... ഇതേ.." എന്ന് പലവട്ടം വിളിച്ചു കൂവുകയും ചെയ്യും .?
 ശേഷം ഓണമാഘോഷിക്കുന്ന ഓരോ വീടുകളിലും മഹാബലിത്തമ്പുരാനെത്തി നേദിച്ചു വെച്ചിരിക്കുന്ന അട ഭക്ഷിച്ചു പോകും എന്നാണ് ഞങ്ങൾ കുട്ടികളുടെ ബലമായ വിശ്വാസം.!!

 മാവേലി തമ്പുരാൻ അട ഭക്ഷിക്കുന്ന കഥ എത്രത്തോളം വിശ്വസിനീയമാണ് എന്നറിയുന്നതിനുവേണ്ടി, ഇടയ്ക്കിടെ നിവേദിച്ച് വീട്ടുപടിയ്ക്കൽ വെച്ചിരിക്കുന്ന അട പോയി എത്തിനോക്കും.
 
പിന്നീട് അൽപ്പ സമയത്തിനുശേഷം കാണാതെയാകുമ്പോൾ വലിയ സന്തോഷത്തോടെ മാവേലിത്തമ്പുരാൻ അത് ഭക്ഷിച്ചുവെന്ന വിശ്വാസത്തോടെ തിരിച്ചു പോരുകയും ചെയ്യും !

വർഷങ്ങൾ കുറച്ചു കൂടി മുന്നോട്ടു പോവുകയും,
 തിരുവോണ നാളുകളിൽ നിവേദിച്ച അട മാവേലിതമ്പുരാൻ സമർപ്പിക്കുന്നതും നോക്കി കുറച്ചു കുട്ടികുറുമ്പൻമാർ
വീട്ടുപടികളിൽ ഒളിച്ചു നിൽക്കുന്നത് കാണുവാൻ ഇടവന്നപ്പോഴാണ് , പണ്ട് ഓരോ വീട്ടുപടിക്കലും വന്ന് ഭക്ഷിച്ചു പോകുന്ന മാവേലിയെക്കുറിച്ച് ഓർമ്മ വന്നത് !

- എന്തായാലും ഇന്ന് അതെല്ലാം ഓർക്കുമ്പോൾ , വളരെ മനോഹരമായ ഒരു കാലം തന്നെ കഴിഞ്ഞു പോയതായി എപ്പോഴും അനുഭവപ്പെടും.. 

 അങ്ങിനെ ഓണത്തിൻറ സന്തോഷങ്ങളിൽ പങ്കുചേർന്ന്, പലയിടത്തും ദിവസങ്ങളോളം, നീണ്ടുനിൽക്കുന്ന ഓണക്കളികളും, കലാ-കായിക മത്സരങ്ങളും പൂക്കള മത്സരങ്ങളും അരങ്ങേറും.
, എന്തിന്, പിന്നാനീടുള്ള കുറച്ച് ദിവസങ്ങൾ നാട് മുഴുവൻ വലിയ ഉത്സവ ലഹരിയിൽ തന്നെ. അതിൻറെയെല്ലാം അലയൊലികൾ കെട്ടടങ്ങണമെങ്കിൽ പിന്നെയും എത്രയോ ദിവസങ്ങളെടുക്കും. 

 എന്തായാലും, ഓണ ദിവസം ഉച്ചയോടടുക്കുമ്പോൾ തന്നെ മിക്കവാറും എല്ലാ വീടുകളിലും,ബന്ധുമിത്രാദികളുടെ വരവാകും,

 വളരെ ദൂരെയുള്ളവരും, വല്ലപ്പോഴും കത്തുകളിൽ മാത്രം ബന്ധപ്പെട്ടിരുന്നവരും 
. ദീർഘനാളായി വരാൻ കഴിയാതിരുന്നവരും , എങ്ങിനെയെല്ലാവരും. 
 പിന്നെ ഒരുപാട് നേരമ്പോക്കുകൾ, പരിഭവങ്ങൾ, വിശേഷങ്ങൾ, പൊട്ടിച്ചിരികൾ, അങ്ങിനെ ആകെ ഒരു ഉത്സവാന്തരീക്ഷത്തിൽ തന്നെ ആകും, പിന്നീടുള്ള ഒന്നാം ഓണവും, രണ്ടാം ഓണവുമെല്ലാം !

എങ്ങിനെയായാലും, തിരുവോണ നാളിലെ ,ക്ലൈമാക്സ്എന്നത് തിരുവോണ സദ്യതന്നെ...!
വളരെക്കാലങ്ങൾക്ക് ശേഷം പപ്പടം, പഴം, പായസം എല്ലാം കൂട്ടിയുള്ള ആ സദ്യയുടെ രുചിയും പറഞ്ഞറിയിക്കാൻ കഴിയില്ല...! 
കാരണം
 അന്നത്തെ പാചക രീതികൾ തന്നെ
 ഇന്നത്തേതിൽ നിന്നും എത്രയോ വിഭിന്നവും, പ്രകൃതിദത്തവുമായിരുന്നു.

 കറികൾക്ക് ഉപയോഗിക്കുന്ന പൊടികളും, കൂട്ടുകളുമെല്ലാം ദിവസങ്ങൾക്ക് മുൻപേ തന്നെ സൂര്യപ്രകാശത്തിലിട്ട് ഉണക്കിപ്പൊടിക്കും.. 

അതു പോലെ തന്നെ, ഗ്യാസ് അടുപ്പുകൾക്ക് പകരം വിറക് അടുപ്പുകൾ ,

 മൺചട്ടികൾ ഉപയോഗിച്ചുള്ള പാചകം,
 ഗ്രൈൻററിനും മിക്സിക്കും പകരം അരക്കല്ലുകളിൽ ചതച്ചെടുക്കുന്ന കറിക്കൂട്ടുകൾ, ഇതിനെല്ലാത്തിനുമപ്പുറം
 വിഷമയമില്ലാത്ത പച്ചക്കറികളും . പൊക്കാളി നെല്ലുകുത്തിയ അരിയും, അതിൻറെ ചോറുമെല്ലാം, എത്ര പറഞ്ഞാലും തീരാത്ത സ്വാദൂറുന്ന നന്മ നിറഞ്ഞ വിഭവങ്ങളുടെ ഒരു വലിയ രസക്കൂട്ടുകൾ തന്നെ!

 അങ്ങിനെ സന്തോഷവും, സ്നേഹവും നിറഞ്ഞ ആ പൂക്കാലം കഴിയുന്നതോടെ, .
 ജീവിതത്തിൽ കൈ വന്ന പുതിയ ഊർജ്ജവും, കുറേയേറെ മധുരം നിറയ്ക്കുന്ന സ്മരണകളുമായി വീണ്ടും എല്ലാവരും ജീവിതത്തിൻറെ വിവിധ തിരക്കുകളിലേക്ക്!  

 ഇപ്പോൾ ആ കാലങ്ങളിലേയ്ക്ക് പിൻതിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാകും.
വലിയ കഷ്ടപ്പാടുകൾക്കും,ദാരിദ്ര്യത്തിനും, സങ്കടപ്പെരുമഴകൾക്കും ഇടയിൽ ഓരോരുത്തരും, മറ്റുള്ളവർക്ക് കൈത്താങ്ങായി പരസ്പരം സ്നേഹവും, കടപ്പാടും,സഹായവും നൽകിയിരുന്ന ഒരു സുവർണ്ണകാലത്തിന്റെ മഹത്വം..

മറ്റൊരു വിധത്തിൽ, ഇത്തരം ആഘോഷങ്ങളും ഉത്സവങ്ങളും തന്നെയാണ് എന്നും സമൂഹത്തിലും, മനുഷ്യരിൽ ഒരു പാട് നന്മകളും , സ്നേഹവും നിറയ്ക്കാൻ പര്യാപ്‌തമായി തീർന്നിരുന്നതും...    മനുഷ്യനെ മനുഷ്യനായി കണ്ട് ഹൃദയത്തിലുള്ള നന്മയുടെ പ്രകാശം കൂടുതൽ ദീപ്തമാക്കിയിരുന്നു 

പക്ഷെ ഇന്ന് കാര്യങ്ങളെല്ലാം മാറിപ്പോയിരിക്കുന്നു. ആരെക്കെയോ ചേർന്ന് മനുഷ്യഹൃദയങ്ങളിലും, ഭൂമിയിലുമെല്ലാം കനത്ത ഇരുട്ടു പടർത്തിയിരിക്കുന്നു. മനുഷ്യർ മനുഷ്യർക്കുതന്നെ ഭാരമാകുന്ന ഈ ഇരുണ്ട ദിനങ്ങളിലും നന്മയുടെ അൽപ്പമെങ്കിലും വെളിച്ചം പകരാൻ ഇത്തരം ആഘോഷങ്ങൾക്ക് കഴിയുമെങ്കിൽ അത് മനുഷ്യസ്നേഹത്തിൻറേയും, പ്രത്യാശയുടേയും പുതിയ ചക്രവാളം തുറക്കാൻ പര്യാപ്തമാകട്ടെ.

 അതുവഴി ഒരു സ്വയംശുദ്ധീകരണത്തിലൂടെ ഓരോ മനുഷ്യരിലും ഓരോ പുതിയ തിരിച്ചറിവുകൾ നൽകുവാനും, ഒരു പുതുവസന്തത്തിൻറെ നിറച്ചാര്ത്തുകൾ ഏറ്റുവാങ്ങാൻ ഹൃദയങ്ങളെ പ്രാപ്തമാക്കുവാനും, നമ്മുടെ ഓരോ ഉത്സവങ്ങളും, ആഘോഷങ്ങളും.! 


 





അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌