ശംഖു വൈറലാണ്.
പലകാര്യങ്ങളും ഒറ്റ ശ്വാസത്തിൽ , ഇരുന്നു കേൾക്കുവാൻ പലപ്പോഴും മനസ്സുവരാറില്ല. പക്ഷെ ഇതെന്തുകൊണ്ടോ ഒരു ന്യൂ ജെൻ സിനിമാക്കഥപോലെ തന്നെ ആസ്വദിച്ചിരുന്നു. !
സംഭവം നിസ്സാരമാണ്. കേരളത്തിലെ ഒരു, പഴയ തറവാട്ടുവീട്ടിലെ ഏറ്റവും ഇളയതും, ആ വീട്ടിലെ, ഇളയതലമുറയിൽപ്പെട്ട എല്ലാവരുടേയും കണ്ണിലുണ്ണിയുമാണ് ശംഖു. ഒരുപക്ഷേ മറ്റെന്തോ കാരണത്താലും , വാത്സ്യല്യം കൊണ്ടുമാകണം അവനെ വീട്ടുകാരും, കൂട്ടുകാരുമെല്ലാം ശംഖുവെന്ന ഓമനപ്പേരിട്ടു വിളിച്ചു തുടങ്ങിയത്..
![]() |
| കേരളത്തിൽ നൂറ്റാണ്ടുകളായുള്ള അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും, മാറ്റിവെച്ച് പ്രായോഗിക ജീവിതത്തിലൂന്നുന്ന ഒരു പുതുതലമുറ ! |
എന്തായാലും, അവൻ്റെ നീണ്ടുവളർന്ന മുടിയും, ഫ്രഞ്ചുതാടിയും, ബെർമുഡയും, ടീ ഷർട്ടുമെല്ലാം കാണുമ്പോൾ തറവാട്ടിലെ പ്രായമായ പലർക്കും, പലപ്പോഴും, അതത്ര രുചിക്കാറില്ല. എങ്കിലും, വീട്ടിലെ പ്രായം കൂടിയ ചില സ്ത്രീകൾ, അവൻ്റെ ന്യൂ ജെൻ കോലം കണ്ട്, തീരെ ഇഷ്ടപ്പെടാതെ തന്നെ അവരുടെ അനിഷ്ടങ്ങൾ പങ്കുവെയ്ക്കുമ്പോൾ അവൻ പറയും.
" അതൊക്കെ എൻറേതായ ഇഷ്ടങ്ങളല്ലേ....!"
-പിന്നീട് അധികമൊന്നും സംസാരിക്കാതെ മുതിർന്നവർ അവനെ ഒന്നുരുത്തിനോക്കിയിട്ട് അകത്തേയ്ക്കുപോകും.
അവൻ്റെ സ്വകാര്യ മുറിയിലെ ലാപ്ടോപ്പിലും, പാട്ടിലും, ഫോണിലും, ബൈക്കിലും, ജോലിയിലുമായി ജീവിതത്തിരക്കുകളിലേക്ക് നിരന്തരം പാഞ്ഞുപോകുന്ന ടെക്കിയായ ശംഖുവിനെ വീട്ടുകാർ അത്ഭുതത്തോടെ, അമ്പരപ്പോടും കൂടിത്തന്നെ നോക്കി.
"ഭക്ഷണം കഴിക്കാൻ പോലും സമയമില്ലവന്." അമ്മൂമ്മ കസേരയിൽ കാൽ നീട്ടിയിരുന്ന് ആരോടൊന്നില്ലാതെ പിറുപിറുത്തു.
പലപ്പോഴും രാവിലെ വീട്ടിൽ നിന്ന് ബൈക്കിൽ പാഞ്ഞുപോകുന്ന ശംഖു, തിരിച്ച് തറവാട്ടിലേക്കെത്തുന്നത് രാത്രി വളരെ വൈകിയാണ്. അനേകം പെൺ സുഹൃത്തുക്കളുള്ള അവൻ, അവരോടൊന്നിച്ച് അടുത്തുള്ള തട്ടുകടയിൽ പോയി ഇഷ്ട്ട ഭക്ഷണവും കഴിച്ചു, ബൈക്കിൽ അവരേയും പുറകിലിരുത്തി വീട്ടിലെത്തിച്ചശേഷമേ, തറവാട്ടു വീട്ടിൽ തിരിച്ചെത്തുക പതിവുണ്ടായൊള്ളൂ. മാത്രമല്ല ശംഖുവുമൊത്ത് ഏതു സമയത്തുമുള്ള യാത്ര പെൺകുട്ടികൾക്കും ഹരമായിരുന്നു.! കാരണം അത്രയേറെ സുരക്ഷിതത്വം അവനോടൊത്തുള്ള യാത്രയിൽ അവർക്കും തോന്നിയിരുന്നു.
എന്തായാലും ഇതെല്ലാം ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന നാട്ടുകാരിൽ ചിലർ ശംഖുവിൻറെ രീതി അത്ര പന്തിയല്ലന്ന് കാരണവന്മാരെ അറിയിച്ചു. എന്നാൽ ഇതിൻറെ കാര്യകാരണങ്ങളെല്ലാം തിരക്കിയ തറവാട്ട് കാരണവൻമാരോട്..
"അതെല്ലാം എൻറെ സുഹൃത്തുക്കളല്ലെ,... അതിനെന്താണ് പ്രശ്നമെന്നായിരുന്നു " ശംഖുവിൻറെ മറുപടി
അന്തം വിട്ടുനിന്ന തറവാട്ടുകാർ അന്ന് ശംഖുവറിയാതെ ഒരു രഹസ്യയോഗം കൂടി. "ഇളയ കുഞ്ഞാണന്നുകരുതി എല്ലാത്തിനും വളംവെച്ചുകൊടുക്കാൻ പറ്റോ?" മൂത്ത കാരണവർ അത്ഭുതം കൂറി.
"തെക്കിനേടത്തെ പണിക്കരശ്ശനെ കണ്ട് നല്ലൊരു ഏലസ്സ് ജപിച്ച് അരയിൽ കെട്ടിക്കണം. എങ്ങിനെ വളർന്ന ചെറുക്കനാ...? ഏതോ പെൺപിള്ളാരുടെ വീട്ടുകാർ കൂടോത്രം വെച്ചേക്കണ്യാ..! " അമ്മായിപറഞ്ഞു.
അടുത്ത ദിവസം ശംഖുവിനെ കാത്തിരുന്നത് ഒരു വിവാഹാലോചനയാണ്. ഒരു പെണ്ണുകെട്ടിച്ചാൽ കാര്യങ്ങൾ നേരെയാകുമെന്ന ജ്യോത്സ്യൻ പണിക്കരച്ചൻ്റെ അഭിപ്രായം മാനിച്ചായിരുന്നു തറവാട്ടുകാർ ഒന്നടങ്കംആ തീരുമാനമെടുത്തത്.!
എന്തായാലും വീട്ടുകാർ ഒന്നിച്ചെടുത്ത തീരുമാനമല്ലേ പോയികണ്ടുകളയാമെന്ന് ശംഖുവും തീരുമാനിച്ചു.
കാണാൻ അതിസുന്ദരിയൊന്നുമല്ലായിരുന്നുവെങ്കിലും, അവൾക്ക്, അത്യാവശ്യം വിദ്യാഭ്യാസവും ലോകവിവരവുമുണ്ടന്ന് ശംഖുവിനും തോന്നി. എന്തായാലും പെണ്ണുകാണലിന് ശേഷം ശംഖുവും, ആ പെൺകുട്ടിയും തമ്മിൽ നിത്യേന പുരോഗമിച്ച , ചാറ്റിംഗിൽ അനേകം വസന്തവും, സ്വപ്നവും, ജീവിത വീക്ഷണങ്ങളുമെല്ലാം ദിനംതോറും പങ്കുവെയ്ക്കപ്പെട്ടു.
"എന്നാൽപ്പിന്നെ കാര്യങ്ങളിലെല്ലാം ഒരു തീരുമാനമായ സ്ഥിതിക്ക്, വീടുകാണൽ ചടങ്ങിലേക്ക് പെൺവീട്ടുകാരെ അടുത്തദിവസം തന്നെ തറവാട്ടിലേക്ക് ക്ഷണിക്കാം.." തീരുമാനം തറവാട്ടിലെ മൂത്തകാരണവരുടേതായിരുന്നു.
ആദ്യം പെൺവീട്ടുകാർ ഇങ്ങോട്ട്, പിന്നെ അതിനുശേഷം ആൺവീട്ടുകാർ അങ്ങോട്ട്,...പിന്നെ വിവാഹനിശ്ചയം...!
പക്ഷെ .... ഇക്കാര്യങ്ങളിലൊന്നും, പിന്നീട് ജീവിതകാലമത്രയും ഒരുമിച്ച് ജീവിക്കേണ്ട ചെറുക്കനും, പെണ്ണിനും മാത്രം യാതൊരു പങ്കുമില്ല...! ഇതെന്ത് കൂത്ത്... -ശംഖു അത്ഭുതം കൂറി -
എന്തായാലും ശംഖുവിന് കാര്യങ്ങളത്ര പന്തിയായി തോന്നിയില്ല.
പതിവുപോലെ പറമ്പിലെ ജാതിമരത്തോട്ടത്തിൽ വിളവെടുപ്പിന് പാകമായ കായ്കൾ തപ്പി നടക്കുന്നതിനിടയിലാണ്, തറവാട്ടിലെ മൂത്തകാരണവർ എന്തോ ശബ്ദംകേട്ട് തിരിഞ്ഞുനോക്കിയത്.! കാഴ്ച ശരിയാകാഞ്ഞിട്ടോ എന്തോ, കാരണവർ പലവട്ടം തൻ്റെ കണ്ണടയൂരി തുടച്ചു വൃത്തിയാക്കി പിന്നെയും വെച്ചു നോക്കി.
അദ്ദേഹത്തിന് കാഴ്ചകളെ വിശ്വസിക്കാനായില്ല. മുന്നിലൂടെ വീട്ടുവളപ്പിലേക്ക് കടന്നു വരുന്ന ബെക്കിൽ ശംഖുവും, ഒരുപെൺകുട്ടിയും.!
വീട്ടുമുറ്റം, ബൈക്കിൻറെ 'കടകട' ശബ്ദത്തിൽ വിറച്ചു. ശബ്ദം കേട്ട് തറവാട്ടു വീടിനകത്തിരുന്ന പെണ്ണുങ്ങളും, കാരണവൻമാരുമെല്ലാം പുറത്തേക്കിറങ്ങി .
ശംഖു ബൈക്ക് സ്റ്റാൻഡിലിട്ട് പെൺകുട്ടിയുമായി അകത്തേക്ക് കയറി.
വളരെ പതിയെ കാൽപ്പാദങ്ങൾ അകത്തേക്ക് വെച്ച് അകത്തേക്കുകയറിയ അവളെ കൈ പിടിച്ചാനയിച്ച് , അവൻ അവളെ തറവാട്ടുവീടിൻറെ അകത്തളങ്ങൾമുഴുവൻ ഓരോന്നോരോന്നായി തുറന്നുകാണിച്ചകൊടുത്തു.
കാഴ്ചകളെ വിശ്വസിക്കുവാനാകാതെ , പരദൈവങ്ങളെ പ്രാർത്ഥിച്ചു നിന്ന തറവാട്ടിലെ സ്ത്രീജനങ്ങളോടായി ശംഖു പറഞ്ഞു,
" മനസ്സിലായില്ലേ ... എൻ്റെ പെണ്ണ്,.. നിങ്ങൾ പോയി കണ്ടുപിടിച്ച് എനിക്കായി കല്യാണം ഉറപ്പിച്ച എൻ്റെ സ്വന്തം പെണ്ണ്. " അത് പറഞ്ഞ് അവൻ ഒരു പൊട്ടിച്ചിരിയോടെ അവളെ വട്ടം ചുഴറ്റി പൊട്ടിച്ചിരിച്ച് ചേർത്തുപിടിച്ചു.
കാഴ്ചകളെ വിശ്വസിക്കാനാകാതെ മൂത്ത വല്യമ്മായി, കണ്ണുകൾ പൊത്തിപ്പിടിച്ച് അടുക്കള മൂലയിലേക്കോടി.
"നാളെ ഇവളല്ലെ, ഇവിടെ എന്നോടൊപ്പം താമസിക്കേണ്ടത്.... അതുകൊണ്ട് ഇവളെപ്പോയി ഞാൻ വിളിച്ചോണ്ടുപോന്നു. ഈ വീടുമുഴുവൻ ഒന്ന് ചുറ്റിക്കറങ്ങി കാണിക്കാമെന്നുകരുതി.! ഇവളുടെ ബന്ധുക്കൾ നമ്മുടെ തറവാട് കണ്ട് ബാേദ്ധ്യപ്പെട്ടിട്ടെന്ത് കാര്യം"?
ശംഖുവിൻറെ മറുപടിയ്ക്കുമുന്നിൽ പകച്ച് നിന്ന കാരണവർ, ഈർഷയോടെ തോളിൽ കിടന്ന തോർത്തെടുത്ത് ഒരു ശബ്ദത്തോടെ, ആഞ്ഞു വീശി അകത്തേക്കുകയറിപ്പോയി.
അങ്ങിനെ തറവാട്ടു കാരണവൻമാരുടെ ഇംഗിതങ്ങളിൽ നിന്ന് മോചിതമായി അധികം ആർഭാടങ്ങളോ, കൊട്ടും, കുരവ പോലുമോ ഇല്ലാതെ , വളരെ ലളിതവും, ആർഭാട രഹിതമായും വളരെയടുത്ത ബന്ധുക്കളേയും, സുഹൃത്തുക്കളേയുമെല്ലാം സാക്ഷിനിർത്തി ശംഖു വിവാഹിതനായി.
വിവാഹശേഷം വീട്ടിലെ കാര്യങ്ങളെല്ലാം ചിട്ടയായും, വൃത്തിയായും ചെയ്യാൻ ശ്രമിക്കുന്ന തൻറെ ഭാര്യയെ സഹായിക്കുവാൻ ശംഖുവും ഒപ്പം കൂടും .
വീട് വൃത്തിയായി തുടയ്ക്കുക, ചായയുണ്ടാക്കുക, പാത്രം കഴുകുക എന്നുവേണ്ട എല്ലാ കാര്യങ്ങളിലും ശംഖു ഭാര്യയെ സഹായിച്ചു.
വൈകീട്ട്, പാർക്കിലും, ബീച്ചിലും, സിനിമാ തിയേറ്ററുകളിലുമെല്ലാമായി അവർ പൂമ്പാറ്റകളേപ്പോലെ കറങ്ങിനടന്ന് ജീവിതമധുര സൗരഭ്യങ്ങൾ ആസ്വദിച്ചു.
രാത്രി വളരെ വൈകി മാത്രം ഭാര്യയേയും പിറകിലിരുത്തി തിരിച്ചെത്തുന്ന അവനെ നോക്കി തറവാട്ടു സ്ത്രീകളും, കാരണവന്മാരും പിറുപിറുത്തു.
'അച്ചി കോന്തൻ...!"
- തറവാട്ടു പെണ്ണുങ്ങൾക്കിടയിൽ നിന്ന് ഈ പിറുപിറുക്കൽ നിത്യേന തുടരാൻ തുടങ്ങിയതോടെ അവൻ ശബ്ദമുയർത്തി എല്ലാവരോടുമായി പറഞ്ഞു.
"ഞാൻ ' ഈക്വാലിറ്റിയിൽ' വിശ്വസിക്കുന്നു "
കാരണവരും, പെണ്ണുങ്ങളും പരസ്പരം തുറിച്ചു നോക്കി. - അവർക്കൊന്നും മനസ്സിലായില്ല.
അങ്ങിനെയിരിക്കേ, ... വളരെ അപ്രതീക്ഷിതമായി ശംഖു തറവാട്ടുകാരണവൻമാരെയെല്ലാം ഞെട്ടിച്ചുകൊണ്ട്... തൻറെ സാധന സാമഗ്രികളെല്ലാം പെട്ടിയിലാക്കി .
പടിയിറങ്ങുമ്പോഴും തറവാട്ട് കാരണവൻമാർ അവനോട് എങ്ങോട്ട് പോകുന്നെന്നോ, എന്താണ് കാര്യമെന്നോ ചോദിക്കാൻ പോയതുമില്ല.
എങ്കിലും ദിവസങ്ങളോളം ശംഖുവിനെ കാണാതായിട്ടും പ്രത്യേക ഭാവഭേദങ്ങളൊന്നുമില്ലാതിരുന്ന ശംഖുവിൻ്റെ ഭാര്യയെ തുറിച്ചു നോക്കി അമ്മായിമാർ ശംഖു വിനെ അന്വേഷിച്ചു.
അവൾ പൊട്ടിച്ചിരിച്ച് അകത്തേക്കോടി , മൊബൈൽ ഫോണിൽ നിന്ന് ശംഖു ലണ്ടൻ തെരുവുകളുടെ പശ്ചാത്തലത്തിൽ മുകളിലേക്ക് കൈയ്യുയർത്തി നിൽക്കുന്ന ഒരു ചിത്രമെടുത്തു കാണിച്ചു.
വിവരമറിഞ്ഞ കാരണവർ പൊട്ടിത്തെറിച്ചു . " വഷളൻ, ഇനി എന്തൊക്കെയാണാവോ സംഭവിക്കുക ! " - സമയവും, മാസവും, കാലവുമൊന്നും ഗണിക്കാതെ നടത്തിയ ആ യാത്രയിൽ കാരണവർ കലി തുള്ളി.
ജ്യോത്സ്യൻ പണിക്കരച്ചൻ , കവിടികൾ നിരത്തി പറഞ്ഞു. " കലികാലം! "
അമ്മായിമാർ ശംഖുവിൻ്റെ ഭാര്യയെ രൂക്ഷമായി നോക്കി.
താമസിയാതെ, അമ്മായിമാരുടെ രൂക്ഷ നോട്ടങ്ങളിൽ നിന്ന് രക്ഷനേടി , ശംഖുവിൻ്റെ ഭാര്യയും ,തറവാടുവിട്ട്, പുതിയ ജോലിയുമായി ലണ്ടനിലേയ്ക്കുപറന്നു. !
എങ്കിൽപ്പോലും, ശംഖുവിൻറെ ജന്മനക്ഷത്രത്തിലും, ദശാപകാര സന്ധിയിലുമെല്ലാം പരിഭ്രമം കൂറിയിരുന്ന മൂത്ത അമ്മായി, പണിക്കരച്ചനോട് പറഞ്ഞ് പുതിയ തരം ശക്തിയേറിയ ഒരു ഏലസ്സു തന്നെ കെട്ടിച്ചു കൊണ്ടു വന്നു.
ദശാപകാല സന്ധിയെക്കുറിച്ചും, നക്ഷത്രങ്ങളുടെ സ്ഥിതിഗതികളെക്കുറിച്ചുമെല്ലാം, പണിക്കരച്ചൻ ഗഹനമായി ചിന്തിച്ചു കിട്ടിയ കാര്യങ്ങളെല്ലാം വള്ളി പുള്ളി വിടാതെ അമ്മായി ഫോണിലൂടെ അതിൻ്റെ ഗൗരവം ഒട്ടും ചോർന്നുപോകുവാതെ തന്നെ ശംഖുവിനെ വിളിച്ചറിയിച്ചു.
പക്ഷെ, പണിക്കരച്ചൻ മുന്നോട്ടു വെച്ച നിരീക്ഷണ ഗ്രഹനിലാ വാദങ്ങളെ അപ്പാടെ തള്ളിക്കൊണ്ട്, അമ്മായിയോട് തത്ക്കാലം താൻ തിരിച്ചുവരുന്നതുവരെ അമ്മായിയുടെ മൂത്തമകൻ അപ്പുവിൻറെ അരയിൽ അത് കെട്ടിയിടുന്നത് അവൻറെ ഭാവി ശോഭനമാക്കാൻ പ്രയോജനപ്പെടുമെന്ന് പറഞ്ഞ്, ശംഖു ഫോൺ കട്ടുചെയ്തു.!
ഇപ്പോൾ വർഷം മൂന്ന് കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ ശംഖുവിന് ഒരാൺകുഞ്ഞും പിറന്നു.
ലണ്ടൻ നഗരത്തിൻ്റെ തിരക്കുകളിലും, അന്തരീക്ഷത്തിലും ലയിച്ച് അവർ ജീവിതത്തിൻ്റെ വസന്തങ്ങൾ ചേർത്തുപിടിച്ചു. ഒന്നിനെക്കുറിച്ചും, ഉത്കകണ്ഠകളോ, ആവലാതികളോ ഇല്ലാത്ത പ്രഭാതങ്ങളെ വരവേറ്റ് അവരും കുഞ്ഞിൻ്റെ പൊട്ടിച്ചിരികളിൽ ഇഴചേർന്നു.
പതിവു തട്ടുകടയിലെ രസക്കൂട്ടുകൾക്കിടയിലെ തിരക്കിൽ വെച്ചാണ്, ശംഖുവിൻ്റെ പഴയ കൂട്ടുകാരി, അവളുടെ മൊബൈലിലേക്ക് വന്ന ശംഖുവിൻ്റെ സന്ദേശം വായിച്ചു നോക്കിയത്.
- അതിൽ അവൻ ഇങ്ങിനെ രേഖപ്പെടുത്തി -
'ജീവിതം ഇത്രയേറെ തിരക്കുപിടിച്ചതെങ്കിലും,, എൻ്റെ സുന്ദരികളായ കൂട്ടുകാരെ, അത് എത്രയേറെ സുഗന്ധപൂർണ്ണവും. അർത്ഥഗർഭവും, മനോഹരവുമാണ്..! ആയതിനാൽ നിങ്ങളും. നമ്മുടെ ആ പഴയ തട്ടുകടകളും, മസാല ദോശകളും വിട്ട് സ്വന്തം ചിറകിൽ അനേകം ഇഷ്ടങ്ങളേയും കൂട്ടി പറക്കുവാൻ ആരംഭിക്കുക . നമ്മുടെ സ്വപ്നങ്ങളും, ചിന്തകളും എത്രയേറെ മനോഹരമാണ്. ഒട്ടും വൈകാതെ അവരെ ചേർത്തു പിടിക്കുക. ഇനി നമുക്ക് നമ്മുടേതായ സ്വർഗ്ഗങ്ങളിൽ തട്ടുകടയും , ആട്ടവും, പാട്ടുമായി അടിച്ചു പൊളിക്കാം ! "
- വലിയൊരു പൊട്ടിച്ചിരിയോടെ ശംഖുവിൻ്റെ സുഹൃത്ത് ആ സന്ദേശം അവളുടെ കൂട്ടുകാരികളിലേക്ക് ഫോർവേർഡ് ചെയ്തു. -
എങ്കിലും, രാവുകളെ ഏറെ സമൃദ്ധമാക്കിയിരുന്ന തട്ടുകടയിലെ ഭക്ഷണവിഭവങ്ങളുടെ മണവും, രുചിയും, പൊട്ടിച്ചിരികളുമായി കടന്നുപോയ അനേകം രാത്രികളുടെ ഓർമ്മകൾ പങ്കിട്ട ശംഖുവിൻറെ കൂട്ടുകാരികൾക്കുമുന്നിൽ അവൻ്റെ ആ രണ്ടുവരി സന്ദേശം, അവരെ വല്ലാത്ത നിരാശയിലാഴ്ത്തി.!
എങ്കിലും അവർ ആരോടൊന്നില്ലാതെ കൈകളുയർത്തി ആ രാത്രിയിൽ ഉറക്കെപ്പറഞ്ഞു.
" അവൻ സൂപ്പറാണ്..... അതെ ശംഖു സൂപ്പറാണ്....!"
.

അഭിപ്രായങ്ങള്‍