<ലിങ്ക് href='https://www.vlcommunications.in' rel='canonical'> Skip to main content

Featured

ബോച്ചേ ഷാപ്പും, പാൽക്കപ്പയും !

 എങ്ങോട്ടെന്ന് നിശ്ചയമില്ലാത്ത ഒരു യാത്രയായിരുന്നു അത്. ചിലപ്പോഴെല്ലാം മനസ്സ് അങ്ങിനെ കൂടിയാണ്. സുഹൃത്തുക്കൾ ഒരുമിച്ച് കൂടിയിരിക്കുമ്പോൾ പോലും മനസ്സ് ചിലപ്പോഴെങ്കിലും എന്തെന്നറിയാതെ കട്ടി പിടിച്ചു പോകും. ഒരു വിധത്തിൽ സ്ഥിരം കാണുന്ന കാഴ്ചകളും, വർത്തമാനവും, ചിന്തകളുമൊക്കെയാകാം അതിനുള്ള കാരണവും.  അപ്പോഴാകും മേൽ പറഞ്ഞതുപോലെ എങ്ങോട്ടെന്നില്ലാതെ ചില യാത്രകൾ രൂപം കൊള്ളുന്നതും. എങ്കിലും എവിടേയും എപ്പോഴും മാറ്റമില്ലാതെ തുടരുന്ന പ്രകൃതിദൃശ്യങ്ങളും, കടലും, കരയും എല്ലാം തന്നെ. വണ്ടിയിലിരുന്ന് അപ്പുവാണത് പറഞ്ഞത്. നമുക്ക് വൈപ്പിൻകരയിലേയ്ക്കു പോകാം. അവിടെ ബോച്ചേ (ബോബി ചെമ്മണ്ണൂർ) യുടെ ടോഡി ഷോപ്പുണ്ട്. നല്ല കായൽ സൗന്ദര്യവും . ! എറണാകുളം വൈപ്പിൻകരയിലെ ബോച്ചേ ഷാപ്പ്. കൂടെയിരുന്നവരിൽ പലരും അത് ഗൗരവമായെടുത്തില്ല . കാരണം അതിൽ പലർക്കും കള്ളിനോട് വലിയ താത്പര്യമൊന്നുമില്ല. വളരെയേറെ വർഷങ്ങൾക്കു മുൻപാണെങ്കിൽ കേരളത്തിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും വളരെ ശുദ്ധമായ തെങ്ങിൻ കള്ള് കിട്ടുമായിരുന്നു. കാലങ്ങൾ അകന്നുപോകെ തെങ്ങുകളും, അതോടൊപ്പം ചെത്ത് തൊഴിലാളികളും അപ്രത്യക്ഷമായി . പിന്നീട് ഇപ്പോൾ വരുന്ന കള്ളിനോട...

ശംഖു വൈറലാണ്.

പലകാര്യങ്ങളും ഒറ്റ ശ്വാസത്തിൽ , ഇരുന്നു കേൾക്കുവാൻ പലപ്പോഴും മനസ്സുവരാറില്ല. പക്ഷെ ഇതെന്തുകൊണ്ടോ ഒരു ന്യൂ ജെൻ സിനിമാക്കഥപോലെ ആസ്വദിച്ചിരുന്നു. അതിന് യോജിച്ച തരത്തിൽ 'ശംഖു വൈറലെന്ന' ഒരു തലക്കെട്ടും അറിയാതെ കയറിവന്നു..

സംഭവം നിസ്സാരമാണ്. കേരളത്തിലെ ഒരു, പഴയ തറവാട്ടുവീട്ടിലെ ഏറ്റവും ഇളയതും, ആ വീട്ടിലെ, ഇളയതലമുറയിൽപ്പെട്ട എല്ലാവരുടേയും കണ്ണിലുണ്ണിയുമാണ് ശംഖു. ഒരുപക്ഷേ മറ്റൊരു കാരണം കൂടിയാകണം, പേരുണ്ടായിട്ടും, അവനെ വീട്ടുകാരും, കൂട്ടുകാരുമെല്ലാം ശംഖുവെന്ന ഓമനപ്പേരിട്ടു വിളിച്ചു തുടങ്ങിയത്.. 


https://www.vlcommunications.in/2024/11/blog-post.html
കേരളത്തിൽ നൂറ്റാണ്ടുകളായുള്ള അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും, മാറ്റിവെച്ച് പ്രായോഗിക ജീവിതത്തിലൂന്നുന്ന ഒരു പുതുതലമുറ !


എന്തായാലും, അവൻ്റെ നീണ്ടുവളർന്ന മുടിയും, ഫ്രഞ്ചുതാടിയും, ബെർമുഡയും, ടീ ഷർട്ടുമെല്ലാം കാണുമ്പോൾ തറവാട്ടിലെ പ്രായമായ പലർക്കും, പലപ്പോഴും, അതത്ര രുചിക്കാറില്ല. എങ്കിലും, വീട്ടിലെ പ്രായം കൂടിയ ചില സ്ത്രീകൾ, അവൻ്റെ ന്യൂ ജെൻ കോലം കണ്ട്, തീരെ ഇഷ്ടപ്പെടാതെ തന്നെ അവരുടെ അനിഷ്ടങ്ങൾ പങ്കുവെയ്ക്കുമ്പോൾ അവൻ പറയും.

" അതൊക്കെ എൻ്റേതായ ഇഷ്ടങ്ങളല്ലേ....!"

-പിന്നീട് അധികമൊന്നും സംസാരിക്കാതെ മുതിർന്നവർ അവനെ ഒന്നുരുത്തിനോക്കിയിട്ട് അകത്തേയ്ക്കുപോകും.

അവൻ്റെ സ്വകാര്യ മുറിയിലെ ലാപ്ടോപ്പിലും, പാട്ടിലും, ഫോണിലും, ബൈക്കിലും, ജോലിയിലുമായി ജീവിതത്തിരക്കുകളിലേക്ക് നിരന്തരം പാഞ്ഞുപോകുന്ന ടെക്കിയായ ശംഖുവിനെ വീട്ടുകാർ അത്ഭുതത്തോടെ, അമ്പരപ്പോടും കൂടിത്തന്നെ നോക്കി. 

"ഭക്ഷണം കഴിക്കാൻ പോലും സമയമില്ലവൻ." അമ്മൂമ്മ കസേരയിൽ കാൽ നീട്ടിയിരുന്ന് ആരോടൊന്നില്ലാതെ പിറുപിറുത്തു.

പലപ്പോഴും രാവിലെ വീട്ടിൽ നിന്ന് ബൈക്കിൽ പാഞ്ഞുപോകുന്ന ശംഖു, തിരിച്ച് തറവാട്ടിലേക്കെത്തുന്നത് രാത്രി വളരെ വൈകിയാണ്. അനേകം പെൺ സുഹൃത്തുക്കളുള്ള അവൻ, അവരോടൊന്നിച്ച് അടുത്തുള്ള തട്ടുകടയിൽ പോയി ഇഷ്ട്ട ഭക്ഷണവും കഴിച്ചു, ബൈക്കിൽ അവരേയും പുറകിലിരുത്തി വീട്ടിലെത്തിച്ചശേഷമേ, തറവാട്ടു വീട്ടിൽ തിരിച്ചെത്തുക പതിവുണ്ടായൊള്ളൂ. മാത്രമല്ല ശംഖു ഏതു സമയത്തുമുള്ള യാത്രയുമായി, കുട്ടികൾക്ക് ഹരമായിരുന്നു. കാരണം അത്രയേറെ സുരക്ഷിതത്വം അവനോടൊത്തുള്ള യാത്രയിൽ അവർക്കും തോന്നിയിരുന്നു.  

എന്തായാലും ഇതെല്ലാം ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന നാട്ടുകാരിൽ ചിലർ ശംഖുവിൻറെ രീതി അത്ര പന്തിയല്ലന്ന് കാരണവന്മാരെ അറിയിച്ചു. എന്നാൽ ഇതിൻറെ കാര്യകാരണങ്ങളെല്ലാം തിരക്കിയ തറവാട്ട് കാരണവൻമാരോട്..

 "അതെല്ലാം എൻറെ സുഹൃത്തുക്കളല്ലെ,... അതിനെന്താണ് പ്രശ്നമെന്നായിരുന്നു " ശംഖുവിൻറെ മറുപടി

അന്തം വിട്ടുനിന്ന തറവാട്ടുകാർ അന്ന് ശംഖുവറിയാതെ ഒരു രഹസ്യയോഗം കൂടി. "ഇളയ കുഞ്ഞാണന്നുകരുതി എല്ലാത്തിനും വളംവെച്ചുകൊടുക്കാൻ പറ്റോ?" മൂത്ത കാരണവർ അത്ഭുതം കൂറി.

 "തെക്കിനേടത്തെ പണിക്കരശ്ശനെ കണ്ട് നല്ലൊരു ഏലസ്സ് ജപിച്ച് അരയിൽ കെട്ടിക്കണം. എങ്ങിനെ വളർന്ന ചെറുക്കനാ...? ഏതോ പെൺപിള്ളാരുടെ വീട്ടുകാർ കൂടോത്രം വെച്ചേക്കണ്യാ..! " അമ്മായിപറഞ്ഞു.

അടുത്ത ദിവസം ശംഖുവിനെ കാത്തിരുന്നത് ഒരു വിവാഹാലോചനയാണ്. ഒരു പെണ്ണുകെട്ടിച്ചാൽ കാര്യങ്ങൾ നേരെയാകുമെന്ന ജ്യോത്സ്യൻ പണിക്കരച്ചൻ്റെ അഭിപ്രായം മാനിച്ചായിരുന്നു തറവാട്ടുകാർ ഒന്നടങ്കംആ തീരുമാനമെടുത്തത്.!

എന്തായാലും വീട്ടുകാർ ഒന്നിച്ചെടുത്ത തീരുമാനമല്ലേ പോയികണ്ടുകളയാമെന്ന് ശംഖുവും തീരുമാനിച്ചു.

 കാണാൻ അതിസുന്ദരിയൊന്നുമല്ലായിരുന്നുവെങ്കിലും, അവൾക്ക്, അത്യാവശ്യം വിദ്യാഭ്യാസവും ലോകവിവരവുമുണ്ടന്ന് ശംഖുവിനും തോന്നി. എന്തായാലും പെണ്ണുകാണലിന് ശേഷം ശംഖുവും, ആ പെൺകുട്ടിയും തമ്മിൽ നിത്യേന പുരോഗമിച്ച , ചാറ്റിംഗിൽ അനേകം വസന്തവും, സ്വപ്നവും, ജീവിത വീക്ഷണങ്ങളുമെല്ലാം ദിനംതോറും പങ്കുവെയ്ക്കപ്പെട്ടു.

"എന്നാൽപ്പിന്നെ കാര്യങ്ങളിലെല്ലാം ഒരു തീരുമാനമായ സ്ഥിതിക്ക്, വീടുകാണൽ ചടങ്ങിലേക്ക് പെൺവീട്ടുകാരെ അടുത്തദിവസം തന്നെ തറവാട്ടിലേക്ക് ക്ഷണിക്കാം.." തീരുമാനം തറവാട്ടിലെ മൂത്തകാരണവരുടേതായിരുന്നു.

ആദ്യം പെൺവീട്ടുകാർ ഇങ്ങോട്ട്, പിന്നെ അതിനുശേഷം ആൺവീട്ടുകാർ അങ്ങോട്ട്,...പിന്നെ വിവാഹനിശ്ച്ചയം... ഇക്കാര്യങ്ങളിലൊന്നും, പിന്നീട് ജീവിതകാലമത്രയും ഒരുമിച്ച് ജീവിക്കേണ്ട ചെറുക്കനും, പെണ്ണിനും മാത്രം യാതൊരു പങ്കുമില്ല...! ഇതെന്ത് കൂത്ത്... -ശംഖു അത്ഭുതം കൂറി -

 എന്തായാലും ശംഖുവിന് കാര്യങ്ങളത്ര പന്തിയായി തോന്നിയില്ല. എന്നാൽ അന്ന് പതിവുപോലെ  പറമ്പിലെ ജാതിമരത്തോട്ടത്തിൽ വിളവെടുപ്പിന് പാകമായ കായ്കൾ തപ്പി നടന്ന തറവാട്ടിലെ മൂത്തകാരണവർഎന്തോ ശബ്ദംകേട്ട് തിരിഞ്ഞുനോക്കി.,  കാരണവർ പലവട്ടം കാഴ്ച്ചയിലേയ്ക്ക് സസൂക്ഷ്മം ശ്രദ്ധിച്ചു. ശംഖുവും, ബൈക്കും, പുറകിൽ ഒരുപെണ്ണും.!    

വീട്ടുമുറ്റം, ബൈക്കിൻറെ 'കടകട' ശബ്ദത്തിൽ വിറപ്പിച്ച് ശംഖു വിവാഹം ചെയ്യാനിരുന്ന പെൺകുട്ടിയെ ബൈക്കിലിരുത്തി തറവാട്ടിലേയ്ക്കുകയറിവന്നു.

. ഒരു നിമിഷം കണ്ണിലേക്ക് ഇരുട്ട് കയറിയ   കാരണവർ തൻറെ കണ്ണട ഒന്നുകൂടി ഊരിത്തുടച്ച് ഉമ്മറപ്പടിയിലെത്തുമ്പോഴേയ്ക്കും അവൻ അവളെ തറവാട്ടുവീടിൻറെ അകത്തളങ്ങൾമുഴുവൻ ഓരോന്നോരോന്നായി തുറന്നുകാണിച്ചകൊടുത്തു. ശേഷം കുലദൈവങ്ങളെ മുഴുവൻ പ്രാർത്ഥിച്ച് അന്തംവിട്ടുനിന്ന തറവാട്ടിലെ സ്ത്രീജനങ്ങളോടായി പറഞ്ഞു,

"നാളെ ഇവളല്ലെ, ഇവിടെ എന്നോടൊപ്പം താമസിക്കേണ്ടത്.... അതുകൊണ്ട് ഇവളെ ഈ വീടുമുഴുവൻ ഒന്ന് ചുറ്റിക്കറങ്ങി കാണിക്കാമെന്നുകരുതി.! മറ്റുള്ളവർ വന്ന് വീടുകണ്ട്പോയിട്ടെന്ത്കാര്യം"?

ശംഖുവിൻറെ മറുപടിയ്ക്കുമുന്നിൽ പകച്ച് അന്തം വിട്ടുനിന്ന കാരണവർ ഈർഷയോടെ തോളിൽ കിടന്ന് തോർത്തെടുത്ത് ആഞ്ഞുവീശി അകത്തേക്കുകയറിപ്പോയി.

അതുകൊണ്ടൊക്കെ തന്നെയാകണം അധികം ആർഭാടങ്ങളൊന്നുമില്ലാതെ, കൊട്ടും, കുരവയുമെല്ലാം ഒഴിവാക്കി, വളരെ ലളിതവും, ആർഭാട രഹിതമായും വളരെയടുത്ത ബന്ധുക്കളേയും, സുഹൃത്തുക്കളേയുമെല്ലാം സാക്ഷിനിർത്തി ശംഖു വിവാഹിതനായി.

വിവാഹശേഷം വീട്ടിലെ കാര്യങ്ങളെല്ലാം ചിട്ടയായും, വൃത്തിയായും ചെയ്യാൻ ശ്രമിക്കുന്ന തൻറെ ഭാര്യയെ സഹായിക്കുവാൻ ശംഖുവും ഒപ്പം കൂടും, വീട് വൃത്തിയായി തുടയ്ക്കുക, ചായയുണ്ടാക്കുക, പാത്രം കഴുകുക എന്നുവേണ്ട എല്ലാ കാര്യങ്ങളിലും അവർ ഒന്നിച്ചുതന്നെ., വൈകീട്ട്, പാർക്കിലും, ബീച്ചിലും, സിനിമാ തിയേറ്ററുകളിലുമെല്ലാം കറങ്ങി രാത്രി വളരെ വൈകി തിരിച്ചെത്തുന്ന അവനെ നോക്കി തറവാട്ടു സ്ത്രീകളും, കാരണവന്മാരും പിറുപിറുത്തു.

'അച്ചി കോന്തൻ...!"

 "ഞാൻ ' ഈക്വാലിറ്റിയിൽ' വിശ്വസിക്കുന്നു " 

കാരണവരും, പെണ്ണുങ്ങളും പരസ്പരം കൈമലർത്തി. - അവർക്കൊന്നും മനസ്സിലായില്ല.

ഒരുദിവസം വളരെ അപ്രതീക്ഷിതമായി ശംഖു തറവാട്ടുകാരണവൻമാരെയെല്ലാം ഞെട്ടിച്ചുകൊണ്ട്... തൻറെ സാധന സാമഗ്രികളെല്ലാം പെട്ടിയിലാക്കി ലണ്ടനിലേക്ക് പറന്നു.സമയവും, ദിവസവും, മാസവുമൊന്നും ഗണിക്കാതെ നടത്തിയയാത്രയിൽ കാരണവൻമാർ കുണ്ഠിതപ്പെട്ടു. ജ്യോത്സ്യൻ പണിക്കരച്ചൻ പറഞ്ഞു- " കലികാലം...!"

അധികം താമസിക്കാതെ ശംഖുവിനൊപ്പം, ഭാര്യയും,തറവാടുവിട്ട്, പുതിയ ജോലിയുമായി ലണ്ടനിലേയ്ക്കുപറന്നു. 

ശംഖുവിൻറെ ഭാവിയിൽ ഉത്കണ്ഠാകുലയായ മൂത്ത അമ്മായി പണിക്കരച്ചനോട് പറഞ്ഞ് പുതിയ ഏലസ്സുകെട്ടിച്ചുകൊണ്ടുവന്നു. ഫോണിലൂടെ വിവരമറിയിച്ച അമ്മായിയോട് തത്ക്കാലം താൻ തിരിച്ചുവരുന്നതുവരെ ആ അമ്മായിയുടെ മൂത്തമകൻ അപ്പുവിൻറെ അരയിൽ കെട്ടിയിടുന്നത് രസകരമായിരിക്കുമെന്ന് പറഞ്ഞ് ശംഖു ഫോൺ കട്ടുചെയ്തു.!

ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ ശംഖുവിന് ഒരാൺകുഞ്ഞും പിറന്നു.ഒരുകൈയിൽ കുഞ്ഞിനേയും, മറുകൈയിൽ പേനയും ചേർത്തു പിടിച്ചു , അടുക്കളയിൽ പാചകത്തിൽ ഏർപ്പെട്ടിരിക്കുന്ന ഭാര്യയെ നോക്കി ശംഖു തൻറെ പതിവുടയറിത്താളുകളിൽ വീണ്ടും കുറിച്ചു..

 'ജീവിതം തിരക്കുപിടിച്ച ഏതെങ്കിലും,, എത്രയേറെ സുഗന്ധപൂർണ്ണവും. അർത്ഥഗർഭവും, മനോഹരവുമാണ്..!'    "മാത്രമല്ല നമ്മുടെ സംസ്ക്കാരവും, ഇവിടുത്തേതുമായി പ്രത്യേക വ്യത്യാസങ്ങളൊന്നും തോന്നാത്തതിനാൽ, ഇനിയുള്ള കാലം ഇവിടെത്തന്നെ അടിച്ചുപൊളിക്കുവാനും തീരുമാനിച്ചു."

പഴയ തട്ടുകടയിലെ ഭക്ഷണവിഭവങ്ങളുടെ മണവും, രുചിയും, പൊട്ടിച്ചിരികളുമായി കടന്നുപോയ രാത്രികളുടെ ഓർമ്മകൾ പങ്കിട്ട ശംഖുവിൻറെ കൂട്ടുകാരികൾക്കുമുന്നിൽ അവൻ്റെ ആ രണ്ടുവരി സന്ദേശം, അവരെ വല്ലാത്ത നിരാശയിലാഴ്ത്തി.!

എങ്കിലും അവർ ആരോടൊന്നില്ലാതെ കൈകളുയർത്തി ആ രാത്രിയിൽ ഉറക്കെപ്പറഞ്ഞു.

" അവൻ സൂപ്പറാണ്..... അതെ നമ്മുടെ... ശംഖു സൂപ്പറാണ്....!"


.


Comments