സ്വപ്നം പോലെ ഒരുവീട്
ആധുനികതയും, പഴമയും ഒരുമിച്ചു ചേർന്ന ഒരു മനോഹര സങ്കൽപം. അതാണ് തൃശൂർജില്ലയിലെ കൊടുങ്ങല്ലൂരിലുള്ള, വിദേശമലയാളിയായ അനൂപിൻറേയും, ഭാര്യ സോണിയയുടേയും 3000 സ്‌ക്വയർ ഫീറ്റിൽ തീർത്ത സ്വപ്നഭവനം.
മുൻവശത്തെ ചെറിയ പടിപ്പുരയും, ബാംഗ്ലൂരിൽ നിന്നും വാങ്ങിയ കടപ്പക്ക ല്ലുപാകിയ മനോഹരമായ മുറ്റവും, നീളമേറിയ, പഴയ തറവാടുകളെ അനുസ്മരിപ്പിക്കും വിധമുള്ള തൂണുകളോടുകൂടിയ വരാന്തയും കടന്നുചെല്ലുമ്പോൾ, വിശാലമായ ഹാളും, നടുമുറ്റവും, തുറന്നതും, അതിനോടു ചേർന്നുള്ള ഒരുകോറിഡോറും വീടിനെ സുന്ദരവും, കുളിർമ്മയുള്ളതുമായി നിലനിർത്തുന്നു..
അടുക്കളയിൽ നിന്ന് ടി.വി. കാണുവാനും, വീടിൻറെ ഏതുഭാഗത്തുനിന്നും.വീട്ടിലേയ്ക്കുവരുന്ന സന്ദർശകരോട് സംവദിക്കുവാനും സാധിക്കുന്ന വിധത്തിലാണ് താഴെ നില രൂപപ്പെടുത്തിയതെന്ന് അനൂപിൻറെ ഭാര്യയും, ബാങ്ക് ജീവനക്കാരിയുമായ സോണിയ പറയുന്നു.
ഒരുമാസ്റ്റർ ബെഡ്റൂം, ഉൾപ്പടെ മൂന്നുബെഡ്റൂമുകളും, ഒരു കോമൺ ബാത്ത്റൂമും താഴെ നിലയിൽ നൽകിയിട്ടുണ്ട്.
മുകളിലേയ്ക്കുള്ള സ്റ്റെയർകെയ്‌സുകൾ കടന്നുചെല്ലുമ്പോൾ ഇടതുവശത്തായി ഒരു ബാത്ത് അറ്റാച്ച്ഡ് ബെഡ്‌റൂം, വലതുഭാഗത്തായി ഒരു മിനി തിയേറ്ററും, അതിനോട് ചേർന്ന് ഒരു ബാർ കൗണ്ടറും,ഒരുലൈബ്രറിയുമാണ് ഈ വീടിനെ വ്യത്യസ്‌തമാക്കുന്നത്.
തൊട്ടപ്പുറത്ത് പുറത്തെവിശാലമായ കാഴ്ച്ചകളിലേക്ക് മിഴിതുറക്കും വിധത്തിൽ, വായുവും,വെളിച്ചവും യഥേഷ്ടം കടന്നുവരത്തക്കരീതിയിലും, ഒരു ബാൽക്കണിയും നിർമ്മിച്ചിട്ടുണ്ട്.
വീടിൻറെ ഉൾവശം മുഴുവൻ വിരിച്ചിരിക്കുന്ന അത്തംകുടി ടൈലുകൾ ഈ വീടിൻറെ കാഴ്ചകൾക്ക് വലിയ ഗാംഭീര്യവും, രാജകീയ പ്രൗഡിയും നൽകിയിട്ടുണ്ട്.
അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്നതിനാലും, മുഴുവൻ നിർമ്മാണവും, മനുഷ്യാദ്ധ്വാനം കൊണ്ട് ഉള്ളതിനാലും, നമ്മുടെ സാധാരണ ടൈലുകളെ അപേക്ഷിച്ച് വില കുറവാണന്ന ധാരണക്കപ്പുറം,,ട്രാൻസ്പോർട്ടിംഗ് ചിലവുകൾ ഗണിച്ചുവരുമ്പോൾ, അത്തംകുടി ടൈലുകൾക്ക് സാമാന്യം നല്ലൊരു തുക ചിലവാകുകയും, ഏതാണ്ട് ഒരുമാസത്തെ കാലതാമസം വരുകയും ചെയ്യും.
വീടിൻറെ നിർമ്മാണത്തിന് ആവശ്യമായ വാതിലുകളും, ജനാലകളുമെല്ലാം തന്നെ തേക്ക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
സ്ഥലം വാങ്ങേണ്ടി വന്നതിനാലും, വീട്ടുകാരുടെ സ്വപ്നങ്ങൾക്കും, താത്പര്യങ്ങൾക്കും മാത്രമാണ് മുൻഗണന നൽകിയിരുന്നതെന്നതിനാലും, ഏകദേശം ഒരുകോടി രൂപയ്ക്കുമുകളിൽ ചിലവ് വന്നതായി വീട്ടുടമസ്ഥൻ പറയുന്നു.
Comments