സുഹൃത്ത് ദൈവമായകഥ
എല്ലാവരും ആശാൻ എന്നുവിളിച്ചിരുന്ന, ആ മനുഷ്യനെ എത്രയോവട്ടം കണ്ടിരിക്കുന്നു, സംസാരിച്ചിരിക്കുന്നു.!
തീർത്തും.. പുരോഗമനവാദി, സാമൂഹ്യപ്രവർത്തകൻ.. !സർവ്വോപരി, നാട്ടിലെ ഏതുപ്രശ്നങ്ങൾക്കും പരിഹാരം തേടി അലയുന്നയാൾ
![]() |
| കേരളത്തിൽ ഇപ്പോൾ വൃദ്ധസദനങ്ങളിലും,തെരുവോരങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന അമ്മമാരുടെ എണ്ണംകൂടിവരുന്നു. (സുഹൃത്ത് ദൈവമായകഥ)! |
പണ്ട് , തറവാട് ഭാഗം ചെയ്ത കഥ പറയുമ്പോൾ, അച്ഛൻ തനിക്കായി കരുതിവെച്ചിരുന്ന കുറേ കരിങ്കൽ ശിൽപ്പങ്ങൾ മാത്രമുള്ള കുടുംബക്ഷേത്രത്തെക്കുറിച്ച് പറഞ്ഞ് അദ്ദേഹം എപ്പോഴും പൊട്ടിച്ചിരിക്കുമായിരുന്നു.
കാരണം, കുടുംബത്തിൻ്റെ ക്ഷേത്ര പ്രതിഷ്ഠ കീഴാളദൈവമായ ചാത്തനായിരുന്നു. ആരൊക്കെയോ , എപ്പോഴൊക്കെയോയായി എഴുതിവെച്ച് ഭയപ്പെടുത്തിയ കഥകൾ വായിച്ച തറവാട്ടിലെ അംഗങ്ങളാകട്ടെ, അവരാരും ചാത്തനെ ഏറ്റെടുക്കുവാൻ തയ്യാറായതുമില്ല.!.
എങ്കിലും, ദൈവങ്ങളേയും മനുഷ്യനേപ്പോലെ തന്നെ കണ്ടിരുന്ന ആശാൻ, ചാത്തനെ പ്രതിഷ്ഠിച്ച കൂടുംബസ്വത്തിൻറെ ആ ഭാഗം തന്നെ ഏറ്റെടുത്തു.
അതിനുള്ള പ്രത്യേക കാരണമായി അദ്ദേഹം പറഞ്ഞത്... ചാത്തൻ മറ്റ് ബ്രാഹ്മണിക്കൽ ദൈവങ്ങളെപ്പോലെ , ജാതീയതയും, മതവുമില്ലാത്തൊരു കീഴാളരുടെ സ്വന്തം ദൈവമാണന്നാണ്.. !
കൂടാതെ അത്യാവശ്യം, കള്ളുകുടിയ്ക്കുകയും, മുറുക്കുകയും, ഇഷ്ടജനങ്ങളെ ചേർത്തുപിടിക്കുകയും, അവരുടെ ആവലാതികൾക്കും വേവലാതികൾക്കെല്ലാം പരിഹാരമുണ്ടാക്കുകയും ചെയ്യുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു ദൈവം ചാത്തനല്ലാതെ മറ്റാരാണ്?
അതിനാൽ തന്നെചാത്തനെയല്ലാതെ മറ്റാരെയാണ് , കൂടെക്കൂട്ടേണ്ടതെന്നായിരുന്നു പുരോഗമനവാദിയായ ആശാൻ്റെ മറുചോദ്യം.!
എന്തായാലും അതിനാൽത്തന്നെ, റിട്ടയർമെൻ്റിന് ശേഷം കിട്ടിയ പണവും, കയ്യിലിരുന്നതുമെല്ലാം കൂട്ടി ആശാൻ മറ്റാരോടും ഒരു പൈസ പോലും വാങ്ങാതെ ക്ഷേത്രത്തിൻറെ നിത്യകാര്യങ്ങൾക്കായിത്തന്നെ, കയ്യിലിരുന്നതെല്ലാം ചിലവഴിച്ചു.
കൂടാതെ, കുറേപ്പണം ഇതിനിടയിൽ, ചാത്തനോട് വന്ന് കഷ്ടപ്പാടും, ദാരിദ്ര്യവും, ജീവിത ദുരന്തങ്ങൾ വന്ന് പറഞ്ഞവർക്കും , അശരണരായവർക്കുമെല്ലാം വീതിച്ചുനൽകി. അല്ലാത്തവരോട്, എല്ലാത്തിനും ചാത്തൻ സ്വാമി എപ്പോഴും കൂടെയുണ്ടാകുമെന്ന, ആത്മവിശ്വാസവും ധൈര്യവും, നൽകി പറഞ്ഞയച്ചു.
മറ്റു ചിലർക്ക് ചാത്തൻ്റെ സേവകനെന്ന നിലയിൽ, ആശാൻ നിത്യേനഭക്ഷണപ്പൊതികളെത്തിച്ചും , കനത്ത രോഗപീഢകൾ അനുഭവിക്കുന്നവരെ,, . ചില്ലിത്തുട്ടുകൾ പോലും, പ്രതിഫലം പറ്റാത്ത ചാത്തൻ്റെ ഇഷ്ട ഭക്തൻമാരായ സ്പെഷ്യലിസ്റ്റുകളായ ഡോക്ടർമാരുടെ വലയത്തിലെത്തിച്ചും, അദ്ദേഹം മറ്റൊരു വിധത്തിൽ നാട്ടിലെ ജീവിച്ചിരിക്കുന്ന കൺകണ്ട ചാത്തൻ സ്വാമിയായിത്തന്നെ മാറി.!
പലപ്പോഴും, കൂട്ടആത്മഹത്യ മാത്രമാണ് ഇനി മാർഗ്ഗമെന്ന് പറഞ്ഞുവന്നരേയും, നിത്യരോഗിയായി കഷ്ടപ്പെടുന്നവരേയും, പരീക്ഷാപ്പേടിയുമായി വരുന്ന ചില കുഞ്ഞുകുട്ടികളേപ്പോലും, വിശ്വാസത്തിൻറേതായ ചില ഒറ്റമൂലി പ്രയോഗങ്ങളിലൂടെ രക്ഷിച്ചെടുത്ത പല കഥകളും, ആശാൻ പലപ്പോഴും രസകരമായി പങ്കുവെച്ചു!
അത്, പലപ്പോഴും തീവിഴുങ്ങുന്ന ചാത്തൻ്റെ രൂപത്തിലോ, അതല്ലങ്കിൽ തുള്ളി വിറച്ച് ഏതെങ്കിലും മരണപ്പെട്ടു പോയ അടുത്ത ബന്ധുവിൻ്റെ രൂപത്തിലുമെല്ലാമാകും പ്രത്യക്ഷപ്പെടുക. !
എങ്കിലും വിവിധങ്ങളായ പല സാമൂഹികപ്രശ്നങ്ങളിലും നിത്യേന ഇടപെട്ടിരുന്ന ആശാൻ, പക്ഷെ തൻ്റെ ഓരോദിവസവും ക്ഷയിച്ചു വരുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചില്ല! അതല്ലെങ്കിൽ ശ്രദ്ധിച്ചില്ല!
എങ്കിലും, അതിന് മറുപടിയെന്നെവണ്ണം അദ്ദേഹം പറഞ്ഞത്. അതെല്ലാം നോക്കിയിരുന്നാൽ , നൂറുകണക്കിന് ആവലാതികളുമായി തൻ്റെ മുന്നിലേക്ക് കടന്നു വരുന്ന ഈ പാവം പിടിച്ച മനുഷ്യർക്ക്, മറ്റാരാണ് ഉള്ളതെന്നായിരുന്നു !
എന്തായാലും വെയിലും, മഴയും, പ്രായവും, ആരോഗ്യവും നോക്കാതെയുള്ള അദ്ദേഹത്തി ൻ്റെ കഷ്ടപ്പാടുകൾക്കു മുന്നിൽ കാലം അധികം കനിഞ്ഞില്ല.
ചെറിയൊരു നടുവേദനയായിരുന്നു തുടക്കം . പിന്നീട് അത് പതിയെ പതിയെ മുട്ടു കാലുകളിലേക്കും , അസ്ഥികളിലേക്കും വ്യാപിച്ചു, പിന്നീട് അത് വലിയ ശാരീരികാസ്വസ്ഥതകൾ ഉണ്ടാക്കുകയും അദ്ദേഹം തൻ്റെ വീടിൻ്റെ മുറിക്കുള്ളിലെ ഇരുൾ പടർന്ന നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടതായും വന്നു .
അങ്ങിനെ, താൻ സ്വയം വരുത്തി വെച്ചതെന്ന് ഉറപ്പുള്ള തൻ്റെ ജീവിത യാത്രയുടെ അവസാനനാളുകളിലേക്ക് അദ്ദേഹം കടക്കാൻ തയ്യാറെടുക്കുമ്പോൾ , കനത്ത പ്രതിസന്ധികളും, സാമ്പത്തിക പരാധീനതകളും മാത്രമാണ് അദ്ദേഹത്തെ കാത്തിരുന്നത്.
പക്ഷെ അതിനെയെല്ലാം വളരെ നിസ്സാരമായ ഒരു ഒരു ചെറു ചിരിയിൽ ഒതുക്കി , സ്വന്തം ഭാര്യ മാത്രം എല്ലാത്തിനും മൂകസാക്ഷിയാക്കി യിരിക്കേ, ... ആശാൻ ആരോടും പരിഭവത്തിനോ !, ആവലാതികൾക്കോ ഒന്നും പോയതുമില്ല.
എല്ലാവർക്കും, അവരവരുടേതായ ഒരു ലോകമുണ്ട് ...! ആലോകത്തിൽ എല്ലാത്തിനും നിദാനം അവനവൻ തന്നെ സ്വയം നിത്യ ജീവിതത്തിൽ ചെയ്തു കൂട്ടുന്ന , അനേകം കാര്യങ്ങളുമാണ് .
അപ്പോൾപ്പിന്നെ ജീവിത കാര്യങ്ങളിൽ നെെരാശ്യം ബാധിച്ചിട്ടും, വിഷമിച്ചും, ദേഷ്യം പിടിച്ചിട്ടുമെല്ലാം എന്താണ് കാര്യം?
മൗനിയായി എല്ലാം കേട്ടിരുന്ന ഭാര്യയെ നോക്കി ആശാൻ പറഞ്ഞു.
പക്ഷെ , രോഗവും, ജീവിത പ്രതിസന്ധികളും, ഇരുളും ഏറി വന്ന ഏതോ ഒരു ഘട്ടത്തിൽ , തീർത്തും നിനച്ചിരിക്കാത്ത ഒരു പ്രഭാതത്തിൽ, ഒരുനാൾ ആശാനും ഈ പ്രകൃതിയിൽ, തൻ്റെ കർത്തവ്യമെല്ലാം പൂർത്തിയാക്കിയെന്ന സമാശ്വാസത്തോടെ ഒരു വെള്ളിനൂൽപോലെ , അവസാന ശ്വാസഗതിയുമായി എങ്ങോട്ടോ മറഞ്ഞു.!
കാലങ്ങൾ വീണ്ടും കടന്നുപോയിരിക്കുന്നു., ഇന്ന് അതെല്ലാം വെറും പഴഞ്ചൻ ഓർമ്മകൾ! നിലവിലുള്ള ക്ഷേത്രത്തിനും, അതിൻ്റെ ആചാരാനുഷ്ഠാനങ്ങൾക്കുമിടയിൽ ഒരു മിത്തായി മാറ്റപ്പെട്ട അപ്പൂപ്പൻ , പേരക്കുട്ടികൾക്ക് ഇന്ന്നാട്ടുകാരാൽ പറ്റിക്കപ്പെട്ട വെറും വിഡ്ഢിയായ ഒരു കാരണവരാണ് .
അങ്ങിനെയിരിക്കേ, ഒരു നാൾ എന്തെല്ലാമോ അരിഷ്ടതകൾ കുടുംബത്തെ വേട്ടയാടാൻ തുടങ്ങി.
തീർച്ചയായും അതിൻ്റെഭീതിയിലാകണം , ജീവിച്ചിരിക്കുന്ന തറവാട്ടുകാരണവൻമാരെല്ലാം ചേർന്ന് ഒരു പ്രശ്നാചാരിയെ സമീപിച്ചത്.
" കാരണവരെ കുടിയിരുത്തണം - അദ്ദേഹം വിട്ടൊഴിഞ്ഞ് പോയിട്ടില്ല. അതിൻ്റെ ദുരനുഭവങ്ങളാണ് കാണുന്നത്. " പ്രശ്നവിധിയിൽ ജോത്സ്യൻ കൽപ്പിച്ചു.
എന്തായാലും ജീവിച്ചിരിക്കെ, തന്നെ അവഗണിച്ചവരല്ലാവരും ചേർന്ന് കാരണവരെ ക്ഷേത്രമൂലയിൽ പ്രതിഷ്ഠിക്കാൻ തന്നെ തീരുമാനിച്ചു.
ആദ്യ ഘട്ടങ്ങളിൽ അതിനു വേണ്ടി വരുന്ന ലക്ഷക്കണക്കായ രൂപയുടെ പണച്ചിലവിനെ ചൊല്ലി കുടുംബാംഗങ്ങൾ എല്ലാവരും തന്നെ പരസ്പരം പോരടിച്ചുവെങ്കിലും വിദേശത്ത് ജോലി ചെയ്തിരുന്ന ചില ബന്ധുക്കൾ തന്നെ അത്തരം കാര്യങ്ങൾക്ക് ഒരു സ്പോൺസറായി മുന്നോട്ടുവന്നു.
പിന്നീട് ക്ഷേത്ര പ്രതിഷ്ഠക്ക് ശേഷം, ക്ഷേത്രപുനരുദ്ധാരണമായി, ക്ഷേത്രംവക ഭൂമിയും, മാനേജരും, ട്രസ്റ്റ് എല്ലാമായി .
കാലം ചെല്ലുന്തോറും കാരണവർ ക്ഷേത്രം പ്രശസ്തിയുടെ കൊടുമുടികൾ കയറി.
അങ്ങിനെ കാരണവർ എന്നത് ഒരു ഇതിഹാസമായിത്തന്നെ , മാറ്റപ്പെട്ടു!
അദ്ദേഹത്തെ ക്കുറിച്ചുള്ള നിരവധി അത്ഭുത കഥകളും, വീരസാഹസിക പ്രവർത്തികളുമെല്ലാം നാട്ടിൽ പലയിടത്തും പ്രചരിക്കുവാനും തുടങ്ങി .
അതോടെ, ക്ഷേത്രം ദൂരദേശങ്ങളിൽ പോലും പ്രശസ്ഥമാവുകയും ഉദ്ദിഷ്ട കാര്യസാദ്ധ്യങ്ങൾക്കും മറ്റുമായി അനേകം ഭക്തജനങ്ങൾ ജനസമുദ്രം പോലെ ആർത്തലച്ച് നിറഞ്ഞു കവിയുകയും ചെയ്തു.
ഇപ്പോൾ ഏത് ഇരുളിനേയും ഭേദിച്ച് വെട്ടിത്തിളങ്ങി ഉയർന്ന് നിൽക്കുന്ന ലോഹ സങ്കരങ്ങളാൽ നിർമ്മിതമായ വലിയ മേൽക്കൂരകളോടെ ആപ്രദേശമാകെ തെളിഞ്ഞു കാണാവുന്ന രീതിയിൽ വലിയൊരു ക്ഷേത്രഗോപുരം തന്നെ അവിടെ ഉയർന്നുകഴിഞ്ഞു.
ചുറ്റിലും അനേകം ലോഡ്ജുകളും, കച്ചവട സ്ഥാപനങ്ങളും ഭംഗിയായി ടാർ ചെയ്ത് മോടിപിടിച്ച ഇടറോഡുകളും, സ്പെഷ്യൽ ബസ് സർവ്വീസുകളുമൊക്കെയായി രാത്രിയെന്നോ, പകലെന്നോ ഇല്ലാത്ത വിധം പ്രഭാപൂരിതം!
തറവാട്ടിലെ, തുരുമ്പിച്ച ഇരുമ്പുപെട്ടികളും, ചിതൽപ്പുറ്റുകളും നിറഞ്ഞ ആശാൻ്റെ പഴയ കിടപ്പുമുറിയുടെ സ്ഥാനത്ത് ഇന്ന് അനേകം ശീതീകരണ സംവിധാനങ്ങളും, കംപ്യൂട്ടറുകളുടേയുമെല്ലാം സഹായത്തോടെ നിരവധി സ്റ്റാഫുകൾ പണിയെടുക്കുന്നു.
പലരും ക്ഷേത്രവഴിപാടുകൾ രസീതാക്കുന്നതിൻറേയും, പ്രസാദമാക്കുന്നതിൻറേയും, പണമെണ്ണുന്നതിൻറേയുമെല്ലാം തിരക്കുകളിലാണ്.
എവിടേയും ദൈവത്തിനേയും, ആശാനേയും ചേർത്ത് നിർത്തിയുള്ള ബഹുവർണ്ണ പോസ്റ്ററുകളും, ബോർഡുകളും . !
വിദേശത്തിരുന്നു കൊണ്ട് തന്നെ, ജനങ്ങൾക്ക് തറവാട്ട് ക്ഷേത്രത്തിൽ ഓൺലൈൻ ബുക്കിംഗും, ദർശനവുമെല്ലാം സാദ്ധ്യമാക്കുന്ന ആശാൻ്റെ പഴയ പേരക്കുട്ടികൾ.
അവർ ഇംഗ്ലീഷ് ഭാഷകളിൽ പലവിദേശികൾക്കുമായി ആശാൻ്റെ പഴയ കാല അത്ഭുത കഥകളും , വീരചരിതങ്ങളുമെല്ലാം പകർന്നു കൊടുക്കുന്നുമുണ്ട്.
നീളമുള്ള സ്വർണ്ണ ചെയിനുകളും, കസവുമുണ്ടും, വേഷ്ടിയു മണിഞ്ഞ കാര്യദർശികളായ മക്കൾ, അവർ ആരോടും കാര്യമായൊന്നും സംസാരിക്കാതെ കാരണവരുടെ മക്കൾ എന്ന നിലയിൽ തികഞ്ഞ ഗൗരവത്തിലാണ്, എങ്കിൽപ്പോലും പൊതുവിൽ എല്ലാത്തിൻറേയും നിയന്ത്രണം, തങ്ങളിലെന്നെയാണന്ന മട്ടിൽത്തന്നെയാണ് അവരുടെ ഭാര്യമാരും ശീതീകരണമുറിയിലിരുന്ന് ചില്ലുപാളികൾക്കിടയിലൂടെ പുറം ലോകത്തെ എത്തി നോക്കുന്നത്.!
എങ്കിൽപ്പോലുംവല്ലപ്പോഴുമായിരുന്നെങ്കിലും, ആശാൻ്റെ ഇല്ലായ്മയിലും, വല്ലായ്മയിലുമെല്ലാം, എന്നും അദ്ദേഹത്തോടൊപ്പം, ചേർന്നുനിന്നവർക്കും , സ്നേഹം പ്രകടിപ്പിച്ചവർക്കുമൊന്നും ഒരിക്കലും ക്ഷേത്ര മതിലിൻ്റെ ഗേറ്റ് കടന്ന് അകത്ത് പ്രവേശിക്കുവാനുള്ള അനുവാദം ആശാൻ്റെ കുടുംബക്കാർ നൽകിയിരുന്നില്ല.
കാരണം , അതെല്ലാം പഴയതിൽ നിന്നും വ്യത്യസ്ഥമായി, കാരണവരായും, പ്രതിഷ്ഠയായും, വിഗ്രഹമായുമെല്ലാം രൂപമാറ്റം സംഭവിച്ച ആശാൻ്റെ മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തുമെന്നായിരുന്നു പ്രശ്നവിധി.
അതിനാൽ, അതെല്ലാം മലയാള ഭാഷ തീരെ വശമില്ലാത്തവരായ സെക്യൂരിറ്റി ഗാർഡുകളെ നിയമിച്ചും, ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നവരുടെ മനസ്സ് വായിച്ചെടുക്കാൻ പര്യാപ്തമായ ചില സ്റ്റാഫുകളെ നിയോഗിച്ചുമെല്ലാം അത്തരം കാര്യങ്ങൾ ഒരു തീരുമാനമാക്കി.
എങ്കിലും, വർഷത്തിലൊരിക്കൽ നടക്കുന്ന ക്ഷേത്ര വാർഷിക വേളകളിൽ ആശാൻ അനേകം കഥകളാൽ സ്മരിക്കപ്പെട്ടു !
ഒട്ടനവധി അവാർഡു താരങ്ങളായ കവികളും, കലാകാരൻമാരുമെല്ലാം അണിനിരന്ന സായന്തനങ്ങളിൽ ആശാൻ്റെ പെരുമകൾ വാഴ്ത്തപ്പെടുകയും, അവയെല്ലാം വീഡിയോ രൂപങ്ങളാക്കി , നന്നായി വിപണനം നടത്തി ആശാനെ ഡിജിറ്റൽ ലോകം പരലോകത്തിലെ ഒരു വൈറൽ താരമാക്കി മാറ്റുകയും ചെയ്തു!
എന്തായാലും, മരണശേഷമാണെങ്കിൽ പോലും ഏറെ വൈറലായ അപ്പുപ്പൻെ ചിത്രങ്ങളിൽ കണ്ണുനട്ടിരുന്ന പേരക്കുട്ടികളും, അവരുടെ മക്കളുമെല്ലാം അത് തങ്ങളുടെ അപ്പുപ്പനാണെന്ന് ലോകത്തോട് പറയുവാൻ വെമ്പൽ കൊള്ളുകയും, അവർ ആവേശപൂർവ്വം മത്സരിക്കുകയും ചെയ്തു.
എങ്കിലും രാജ്യത്തിന് അകത്തും പുറത്തും ഇത്രയേറെ വൈറലായ ആശാൻ അന്നും, പതിവുപോലെ തകർത്തു പെയ്യുന്ന മഴയുള്ള ആ കനത്ത രാത്രിയിൽ , എന്നെ തേടി വന്നു.
" അവളെവിടെ ? " - പതിഞ്ഞ ശബ്ദത്തിൽ ഇരുളിൽ നിന്ന് മിഴികളുയർത്തി ആശാൻ ചോദിച്ചു.
നിശബ്ദതയിൽ അൽപ്പനേരം ആശാൻ്റെ ആർദ്രമായ മിഴികളിലേക്ക് ഞാൻ നോക്കിനിന്നു. ! പിന്നീട് ഞാൻ പോലുമറിയാതെ ദൂരേക്ക് നീണ്ടുപോയ എൻ്റെ കൈകളുടെ വിരൽത്തുമ്പിലൂടെ, ആശാൻ ദൂരേക്ക് ആ ഇരുളിലൂടെ തുഴഞ്ഞ് നീങ്ങി. !
ആ യാത്ര അവസാനിച്ചത് കറുപ്പു ബാധിച്ച് കണ്ണീരും ദുഃഖവും തളം കെട്ടിയ ചാരനിറം പൂശിയ ഒരു കെട്ടിടത്തിൻ്റെ മുന്നിലാകണം.!
അവിടെ രക്തവും, കഫവും തളം കെട്ടിക്കിടന്ന ഒരു മൂലയിൽ നിന്നും അനേകം വൃദ്ധജനങ്ങളുടെ രോദനങ്ങളും, ഞെരക്കങ്ങളുമെല്ലാം ഉയർന്നുവന്നു.
ആശാൻ തനിക്കു മുന്നിൽ വിടർന്നു നിന്ന ഇരുളിനെ വകഞ്ഞു മാറ്റി , മുന്നിൽ തെളിഞ്ഞു വന്ന ജനാലക്കമ്പികൾക്കുള്ളിലൂടെ മിഴികൾ ഉയർത്തി നോക്കി.
ജരാനരകൾ ബാധിച്ച് കണ്ണുകളിൽ ഇരുൾ പടർന്ന അനേകം വൃദ്ധരായ സ്ത്രീ ജനങ്ങൾ .
അവർക്കിടയിലെവിടേയോ പരിചിതവും , അവ്യക്തവുമായ ഒരു മുഖം .
അത് ഹൃദയത്തിലെവിടെയോ ഉരുകാൻ തുടങ്ങുന്ന ഒരു മഞ്ഞുകണം പോലെ അനുഭവേദ്യമായി .
കണ്ണുകൾക്കുള്ളിൽ അനേകം വൃദ്ധരും അശരണരുമായ സ്ത്രീ ജനങ്ങൾക്കൊപ്പം ആശാൻ്റെ പ്രിയതമയും തെളിഞ്ഞുവന്നു.
കാലം കറുത്തപാടുകൾ വീഴ്ത്താൻ തുടങ്ങിയ ഒരു ചെറിയ കട്ടിൽ പായയിൽ, എല്ലുകൾ ഉന്തിനിന്ന മുഖത്ത്, കണ്ണുകളുടെ സ്ഥാനത്ത് രണ്ട് ചുഴികൾ മാത്രം അവശേഷിപ്പിച്ച് അവർ അതിൽ ചുരുണ്ട് അസ്ഥിപഞ്ജരമായ ഒരു രൂപമായി !
ഒരു പക്ഷേ, അധിക നേരം തന്നെ, ആശാൻ ആ ജനാലയഴികൾക്കുള്ളിലൂടെ മിഴികൾ പായിച്ച് നിന്നു കാണണം. !
പിന്നീട് അവരുടെ സുദീർഘമായ നിദ്ര കണ്ട് മനസ്സ് നിറഞ്ഞ് എപ്പോഴോ തിരിച്ചും, പോയിരിക്കാം. !
ഉറക്കം വല്ലാതെ മുറിഞ്ഞു പോയി .
രാത്രിയിൽ എപ്പോഴോ ആരംഭിച്ച മഴയ്ക്ക് ഇപ്പോഴും ശമനമായിട്ടില്ല
വാതിൽപ്പാളികൾ തുളച്ച് കയറി വരുന്ന മിന്നൽപ്പാളികൾ!
എങ്കിലും, അധികം ദൂരെയല്ലാതിരുന്ന ആ ക്ഷേത്രഗോപുരത്തിനകത്തു നിന്ന്, അപ്പോഴും മണിയൊച്ചകളുടെ കൂട്ട പ്രതിധ്വനി കാതടപ്പിക്കുന്ന ശബ്ദത്തിൽ മുഴങ്ങുകയും.! കർപ്പൂരവും, ചന്ദനത്തിരികളും ഇടകലർന്ന ധൂമ പടലങ്ങളുടെ ഗന്ധം അവിടെമാകെ പ്രസരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു!

അഭിപ്രായങ്ങള്‍