എന്താണ് ജീവിതം ?
രാവിലെ തുടങ്ങിയ ശരീരം വേദനയാണ്. അതുകൊണ്ട് പതിവില്ലാത്തനേരത്ത് ഒന്നുമയങ്ങി.!
എന്താണ് ജീവിതം ? |
ഉണർന്നെഴുന്നേൽക്കുമ്പോൾ, മുന്നിലുള്ള ഇടവഴിയിൽ വല്ലാത്ത ആൾപ്പെരുമാറ്റം.!
അതെന്താകും...? ആരോടെങ്കിലും ചോദിക്കാമെന്നു കരുതിയാൽ തീർത്തും അപരിചിതരായ മനുഷ്യർ. എങ്കിലും രണ്ടും കല്പ്പിച്ചു തന്നെ,ചോദിച്ചു.
തൊട്ടയൽപ്പക്കത്തുള്ള അൽപ്പം പ്രായം ചെന്ന ഒരുമനുഷ്യൻ മരിച്ചുപോയത്രെ.! .ചുറ്റുപാടും വെറുതെയൊന്നു കണ്ണോടിച്ചു.
അടുത്തരണ്ടുവീടുകളിലും ടി.വി. ഓൺചെയ്തുവെച്ചിരിക്കുന്ന ശബ്ദം. കുട്ടികൾ ആർത്തു വിളിക്കുന്നു. ക്രിക്കറ്റ് കളി ലൈവാണ്. പതിയെ അങ്ങോട്ടു നടന്നു.
ടി.വി.യുടെ ശബ്ദം കുറച്ച് വീട്ടുകാരൻ പുറത്തേക്കിറങ്ങിവന്നു. "അപ്പുറത്തെ വീട്ടിലെ രാജപ്പൻചേട്ടൻ മരിച്ചുവല്ലേ..?" ഞാൻ ചോദിച്ചു.
" അതെ ഞാൻ അൽപ്പംമുൻപ് വാട്സ് ആപ്പിലാ അറിഞ്ഞേ..! അറിഞ്ഞ സ്ഥിതിക്ക് അവിടം വരെപോയി കണ്ടു, തിരിച്ചുപോന്നു. മരണം രാവിലെയായിരുന്നു..., എല്ലാം കഴിഞ്ഞു." കുട്ടികൾ ടി.വി.യിൽ നോക്കി വീണ്ടും ആർത്തുവിളിച്ചു -
"ഓ, അടുത്തവിക്കറ്റും വീണു."- അയൽപക്കക്കാരൻ ധൃതിയിൽ അകത്തേക്കുതന്നെ പോയി.
- ആലോചിച്ചപ്പോൾ ദേഷ്യവും, സങ്കടവുമെല്ലാം ഒരുമിച്ചു വന്നു മരണപ്പെട്ട ആ മനുഷ്യൻ ചെറുപ്രായത്തിൽ എത്രയേറെ ചോക്ലേറ്റുകളും, മിഠായികളുമൊക്കെ വാങ്ങിത്തന്നിരിക്കുന്നു....! എന്നിട്ടുമൊന്ന് ഉറങ്ങിയുണർന്നപ്പോഴേയ്ക്കും.....! കഷ്ടം, ഒരാൾ പറഞ്ഞുപോലുമറിഞ്ഞില്ല.-
ഫോൺ ഓൺചെയ്തു. വാട്സ് ആപ്പിൻറെ ഒരറ്റത്ത് മരണപ്പെട്ടയാളുടെ ഒരുപഴയഫോട്ടോ. ചുവട്ടിൽ കണ്ണീർവാർക്കുന്ന ഒരു ഇമോജിയും, ആദരാഞ്ജലികൾ എന്നെഴുതിയ ഒരു കുറിപ്പും.!
- തീർന്നു... !ഒരു മനുഷ്യ ജന്മത്തിൻറെ വിടവാങ്ങൽ...! ഒരുദിവസം ഇൻറർനെറ്റില്ലങ്കിൽ തീരും, എല്ലാ ബന്ധങ്ങളും. ലോകവും തന്നെ -
എങ്കിലും മരിച്ചവീട്ടിലേയ്ക്കുതന്നെ നടന്നു. വീടിൻറെ നീണ്ട വരാന്തക്കൊരുകോണിൽ മരണപ്പെട്ട മനുഷ്യൻറെ മകനുണ്ട്.
"ഞാൻ ഇപ്പോ അറിഞ്ഞതേയൊള്ളൂ... നല്ല സുഖമുണ്ടായില്ല. ഒന്നു മയങ്ങിപ്പോയി."
"ങ്ങും..!! പ്രത്യേകിച്ച് അസുഖമൊന്നുമുണ്ടായില്ല. പെട്ടെന്നായിരുന്നു."
- ഞാനോർത്തു. ഒരു മരണ വീടുപോലും എത്ര പെട്ടെന്നാണ് കാലിയാകുന്നത് .ഒരു ആളനക്കം പോലും ബാക്കി വെയ്ക്കാതെ ..!
ഏതാനും വർഷം മുൻപുള്ള ഒരു മരണ വീടിന്റെ ചിത്രമാണ് അപ്പോൾ മനസ്സിലേക്കോടിയെത്തിയത്.!
മരണമടഞ്ഞത് ആരായാലും, ഏതു പാതിരയ്ക്കും മരണ അറിയിപ്പെത്തും. പിന്നീട് ഓരോ ഇടവഴികളിലും ടോർച്ചും , കുറേ പന്തങ്ങളുമൊക്കെ മിന്നിമറയുന്നതു കാണാം. മരണ വീട് നിമിഷ നേരം കൊണ്ട് ആൾക്കൂട്ടങ്ങളാൽ നിറഞ്ഞു കവിയും .
അന്ന്, മരിച്ചവനെക്കുറിച്ചുള്ള ഓർമ്മകളും , കഥകളും, കണ്ണീരുമൊക്കെയായി രാത്രിക്ക് കനം വെയ്ക്കും , കട്ടൻ ചായയും ഭക്ഷണങ്ങളുമൊക്കെയായി അയൽപക്കത്തെ വീട്ടുകാർ.
സാന്ത്വനങ്ങളും , ഓർമ്മകളുമെല്ലാം പങ്കിട്ട് തിരക്കൊഴിയാത്ത ദിനങ്ങൾ .! അങ്ങിനെ മരണത്തിൻറെ, ശൂന്യത ഒഴിഞ്ഞു കഴിയുമ്പോഴേക്കും കുടുംബത്തിലെ മുതിർന്നവരുടെ സാന്നിദ്ധ്യത്തിൽ ഭാവി കാര്യങ്ങളെക്കുറിച്ചൊരു ചർച്ച . ധനസഹായം.
ഒരിക്കലും അനാഥരോ , ഒറ്റപ്പെട്ടവരോ ആകില്ലന്നുള്ള ഉറപ്പ്.!
അത്രയൊക്കെ മതിയാകും ഒരു കുടുംബത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിന്
" ജീവിച്ചിരുന്നപ്പോൾ തോന്നിയില്ല. ഇപ്പോൾ വല്ലാത്തൊരു ശൂന്യത ! ഒരു സമാധാനത്തിനെങ്കിലും അഭിപ്രായം ചോദിക്കാൻ ഒരാളുണ്ടായതാ ..!" - എരിയുന്ന ചിതയിലേക്കു നോക്കി മരിച്ചയാളുടെ മകൻ നേർത്ത ശബ്ദത്തിൽ പറഞ്ഞു.!
-അതെ, അതൊരു ശൂന്യത തന്നെയാകും, ഒരുപക്ഷേ, ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടാകില്ല... ! ഒറ്റക്കല്ലന്ന ഒരു ധൈര്യം, ഒരു ആശ്വാസത്തിനുവേണ്ടി ചേർത്തുപിടിക്കൽ, അത്രയൊക്കെതന്നെയേ, ഈ ഇരുണ്ടകാലത്ത് ആരും ആഗ്രഹിക്കുന്നൊള്ളൂ.!
നിനച്ചിരിക്കാതെ, ഒരു തലമുറ അനുഭവങ്ങളുടെ വലിയ ഭാണ്ഡക്കെട്ടുമായ് പടിയിറങ്ങുമ്പോൾ, ആ കാലത്തെ മുറുകെ പിടിച്ചിരുന്ന കുറേയേറെ പെട്ടെന്ന് മനുഷ്യജന്മങ്ങളാകും, വലിയൊരു ശൂന്യതയിലേക്കാകപ്പെടുക.!
വീട്ടുവരാന്തയിലെ ചാരുകസേരയിൽ, ഒരു വാർദ്ധക്യത്തിൻറെ തണൽ...! അതൊരു ശക്തി തന്നെയായിരുന്നു. പലപ്പോഴും ഒന്നും ഉരിയാടാതെതന്നെ പിണക്കവും, ഇണക്കവും, ശകാരവുമെല്ലാം അവിടെ നിന്നും കേൾക്കാം..!
"ഒരുപക്ഷേ...പുതിയ തലമുറയ്ക്ക് അത്തരം വൈകാരികഭാവങ്ങളെല്ലാം ഉണ്ടോ എന്നറിയില്ല.കാരണം ജനിച്ചാൽ മരണം ഉറപ്പല്ലേയെന്ന ഒരു ശാസ്ത്രത്തിലൂടെയാണവർ നീങ്ങുന്നത്."
- ആർക്കെല്ലാമോ വേണ്ടി , നിരർത്ഥകമായി ഒരുപാടുകാലം യൗവനം പണയപ്പെടുത്തി ജരാനരകളിലേയ്ക്കു നയിക്കപ്പെട്ടവന്റെ ദൈന്യത ആ കണ്ണുകളിൽ വ്യക്തമായിരുന്നു.-
- എന്തിന് ഒരു മനുഷ്യ ജന്മം..?
എന്തിനെന്നറിയാതെ ഒരു തലമുറയെ സൃഷ്ടിക്കുകയും, എല്ലൊടിഞ്ഞ് പണിയെടുത്ത് രോഗാവസ്ഥയുടെ മൂർദ്ധന്യത്തിൽ മരണപ്പെടുക എന്നതും മാത്രമാണോ...ഒരു ജന്മത്തിൻറെ പ്രധാനലക്ഷ്യം ? അതോ ജീവിതത്തെ നിറയെ കാണുകയും, വാരിപ്പുണരുകയും, ആസ്വദിക്കുകയും ചെയ്യുക എന്നതോ? ഇതൊന്നുമല്ലങ്കിൽ തന്റേതായ ഒരിടം വരും തലമുറയ്ക്കായി ഇവിടെ മനോഹരമായി കോടി വെയ്ക്കുക എന്നതോ...? ഏതായാലും ഓരോ നിമിഷവും തന്റേതായ രീതിയിൽ ജീവിതത്തെ സ്നേഹിക്കുകയും, അതിനെ ആഘോഷിക്കുകയും ചെയ്യുക എന്നതിനപ്പുറം വെറും നിസ്സാരനായ ഒരുമനുഷ്യൻ ഈ അനന്തമായ ഭൂഗോളത്തിനുകീഴിൽ മറ്റെന്താണ് ചെയ്യാൻ കഴിയുക....!
പരകോടികളുടെ ജനിമൃതി കളുടെ പൊരുൾ തേടിയുള്ള അയാളുടെ മനസ്സിൻറെ യാത്ര, കത്തിയമരുന്ന ചിതയുടെ കറുപ്പും, വെളുപ്പും ചേർന്ന പുകച്ചുരുളുകൾക്കിടയിലൂടെ അനന്തമായി നീണ്ടുപോകുന്നത് , അപ്പോഴും വ്യക്തമായിത്തന്നെ കാണാമായിരുന്നു.!
അഭിപ്രായങ്ങള്‍