ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

Organic Ragi Chiratta Puttu Recipe for Diabetes | Traditional Kerala Breakfast

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

എന്താണ് ജീവിതം ?


https://www.vlcommunications.in/2023/12/blog-post.html

 എന്താണ് ജീവിതം? മനുഷ്യർ ആവശ്യത്തിലേറെ ജീവിതം ഘോഷിച്ചു തീർക്കുമ്പോഴും, വല്ലാത്ത ദുരന്തക്കയങ്ങളിലേക്ക് അപ്രതീക്ഷിതമായി മുങ്ങിത്താഴുമ്പോമ്പോഴും സ്വയം ചോദിക്കും, എന്താണ് ജീവിതം? അതല്ലങ്കിൽ എന്തിന് ജീവിക്കണം?

ഇത് ഒരിക്കലും ഒരാൾക്കും ഒറ്റ വാക്കിൽ ഉത്തരം പറയുവാൻ കഴിയുന്ന ഒന്നല്ല. എങ്കിലും ഒന്നുണ്ട്. അത് എല്ലാവരും ആഗ്രഹിക്കുന്ന പോലെ സ്വന്തം സൗകര്യങ്ങൾക്കും, മന:സന്തോഷം പകരുന്നതുമായ രീതിയിൽ ജീവിച്ചു തീർക്കുക.
കാരണം അത്രയേറെ, മനോഹരവും, വൈവിധ്യപൂർണ്ണവുമായ ആ മനുഷ്യ ജീവിതം അസുലഭവും തീർത്തും നൈമിഷകവുമാണ്.

ജനനം നാം അറിയുന്നില്ലന്നോ , നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്കോ അനുസൃതമല്ലന്ന് നാം പറയുമ്പോലെ തന്നെയാണ് മരണവും, അതാകട്ടെ പലപ്പോഴും തീർത്തും നിനച്ചിരിക്കാത്ത നേരത്തും. ആ മരണ വേളയിൽപ്പോലും, മരിച്ചവനെയോർത്ത് കണ്ണീരൊഴുക്കുവാനോ, ദുഃഖിക്കുവാനോ ഒരാൾ പോലുമില്ലങ്കിൽ പിന്നെയെന്തിനായിരുന്നു ആ മനുഷ്യ ജീവിതം?
ഇത്തരം ചില ചിന്തകളിൽ നിന്നുതന്നെയാണ്,  ലോകത്തിന്റെ പല ഭാഗങ്ങളിലും മരിച്ച് മണ്ണോട് ചേർന്ന് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും പല മഹാത്മാക്കളും ജനമനസ്സുകളിൽ ജീവിച്ചിരിക്കുന്നത്.

എങ്കിൽപ്പോലും ജീവിതത്തിൻ്റെ പൊരുൾ തേടിയുള്ള ആരുടെ യാത്രകളും എങ്ങും അവസാനിക്കുന്നില്ല. കാരണം ആ യുക്തിചിന്തകൾ കാലത്തിനും, സാഹചര്യങ്ങൾക്കുമനുസരിച്ച് എന്നും മാറിക്കൊണ്ടേയണ്ടേയിരിക്കും
. അങ്ങിനെയുള്ള ചില ചിന്തകളുടെ കൂമ്പാരക്കെട്ടിനുള്ളിൽ പുതച്ചുമൂടിക്കിടന്നുറങ്ങുമ്പോഴാണ്, പുറത്ത് അനേകം കാൽപ്പെരുമാറ്റം ചെവിയിലേക്ക് കയറി വന്നത്.






 എഴുന്നേറ്റു നോക്കുമ്പോൾ, മുന്നിലുള്ള ഇടവഴിയിൽ പതിവില്ലാത്ത ആൾപ്പെരുമാറ്റം.!

 എന്താകും...? ആരോടെങ്കിലും ചോദിക്കാമെന്നു കരുതിയാൽ തീർത്തും അപരിചിതരായ മനുഷ്യർ. 

പണ്ട് ഒത്തിരി അകലങ്ങളിൽ അഞ്ചോ, ആറോ, വീടുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വഴിനടക്കാൻ പോലും കഴിയാത്തവിധം ഓരോ സെൻ്റിലും ഓരോവീടുകൾ. ആർക്കും ആരുമായും എന്തെങ്കിലും പരിചയമോ,ബന്ധങ്ങളോ ഒന്നും തന്നെയില്ല.  എങ്കിലും രണ്ടും കല്പ്പിച്ചു തന്നെ, ആദ്യം കണ്ട ഒരാളോട് ചോദിച്ചു.

" എന്തു പറ്റീ ... എന്താണ് എല്ലാവരും പതിവില്ലാതെ ആ ഭാഗത്തേക്ക് ? "

- അയാൾ ദൂരേക്ക് ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു. " ദാ, വീട്ടിലെ കുമാരേട്ടൻ മരിച്ചു പോയത്രെ! "

തൊട്ടയൽപ്പക്കത്തുള്ള അൽപ്പം പ്രായം ചെന്ന ഒരുമനുഷ്യനാണ്.     .ചുറ്റുപാടും വെറുതെയൊന്നു കണ്ണോടിച്ചു.

 അടുത്തരണ്ടുവീടുകളിലും ടി.വി. ഓൺചെയ്തുവെച്ചിരിക്കുന്നു.  കുട്ടികളുടെ ആഹ്ളാദാരവങ്ങൾ . ക്രിക്കറ്റ് കളി ലൈവാണ്. പതിയെ ആ വീട്ടിലേക്ക്  നടന്നു.

കോളിംഗ് ബെല്ലിൻ്റെ ശബ്ദം കേട്ട് , ടി.വി.യുടെ ശബ്ദം അൽപ്പം കുറച്ച് വെച്ച് അയൽ വീട്ടുകാരൻ പുറത്തേക്കിറങ്ങി വന്നു.

"അപ്പുറത്തെ വീട്ടിലെ കുമാരേട്ടൻ മരിച്ചുവല്ലേ..?"ഞാൻ ചോദിച്ചു.

" അതെ  അൽപ്പംമുൻപ് വാട്സ് ആപ്പിലെ ഒരു മെസേജ് കണ്ടാ ഞാൻ അറിഞ്ഞേ..!  അറിഞ്ഞ സ്ഥിതിക്ക് അവിടം വരെപോയി  തിരിച്ചുപോന്നു. മരണം രാവിലെയായിരുന്നു..., എല്ലാം കഴിഞ്ഞു."

കുട്ടികൾ ടി.വി.യിൽ നോക്കി വീണ്ടും ആർത്തുവിളിച്ചു - 

"ഓ, അടുത്തവിക്കറ്റും വീണു സൂപ്പർ കളി തന്നെ." അയൽപക്കക്കാരൻ ടി.വി.യിൽ നിന്ന് കണ്ണെടുക്കാതെ ധൃതിയിൽ അകത്തേക്കുതന്നെ തിരിച്ചു പോയി.

- ആലോചിച്ചപ്പോൾ ദേഷ്യവും, സങ്കടവുമെല്ലാം ഒരുമിച്ചു വന്നു

മരണപ്പെട്ട ആ മനുഷ്യൻ, തനിക്ക് ചെറുപ്രായത്തിൽ എത്രയേറെ ചോക്ലേറ്റുകളും, മിഠായികളുമൊക്കെ വാങ്ങിത്തന്നിരിക്കുന്നു....!  എന്നിട്ടുമൊന്ന് ഉറങ്ങിയുണർന്നപ്പോഴേയ്ക്കും.....!  

കഷ്ടം, ഒരാൾ പറഞ്ഞുപോലും അറിഞ്ഞില്ല..-                              

ഫോൺ ഓൺചെയ്തു. വാട്സ് ആപ്പിൻറെ ഒരറ്റത്ത് മരണപ്പെട്ടയാളുടെ ഒരുപഴയഫോട്ടോ. ചുവട്ടിൽ കണ്ണീർവാർക്കുന്ന ഒരു ഇമോജിയും, ആദരാഞ്ജലികൾ എന്നെഴുതിയ ഒരു കുറിപ്പും.!

- തീർന്നു... !ഒരു മനുഷ്യ ജന്മത്തിൻറെ വിടവാങ്ങൽ...!                                                  -ഒരുദിവസം, ചിലപ്പോൾ ഇൻറർനെറ്റില്ലങ്കിൽ തീരും, എല്ലാ ബന്ധങ്ങളും.                        ലോകവും തന്നെ -

 എങ്കിലും മരിച്ചവീട്ടിലേയ്ക്കുതന്നെ നടന്നു. വീടിൻറെ നീണ്ട വരാന്തക്കൊരുകോണിൽ മരണപ്പെട്ട മനുഷ്യൻ്റെ മകൻ.

നരകൾ പടർന്നുകയറി, എല്ലുന്തി ക്ഷീണിച്ച അയാൾ, കുറച്ചു കനലും, പുകയുമായവശേഷിച്ച ഒരു മനുഷ്യജന്മത്തിൻറെ അവശേഷിപ്പുകൾക്കു മുന്നിൽ കൂട്ടിരിക്കുന്നപോലെ.!

"ഇപ്പോൾ അറിഞ്ഞതേയൊള്ളൂ... നല്ല സുഖമുണ്ടായില്ല. " ശബ്ദം താഴ്ത്തി അയാളോടു  പറഞ്ഞു -

"ങ്ങും..!! പ്രത്യേകിച്ച് അസുഖമൊന്നുമുണ്ടായില്ല. പെട്ടെന്നായിരുന്നു."- നീണ്ട താടിരോമങ്ങളിൽ വിരലോടിച്ചുകൊണ്ട് അയാളും പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

- ചുറ്റുപാടുമൊന്നു കണ്ണോടിച്ചു. കനത്തവെയിലിൽ, ചിതയിലെ തിളങ്ങുന്നകനൽകട്ടകളും, വീടിൻറ അകത്തളങ്ങളിൽ മൗനത്തിൽ   മൂടിക്കെട്ടി നിറഞ്ഞുനിൽക്കുന്ന കനത്ത ഇരുളും. !

-ഞാനോർത്തു. -

ഒരു മരണ വീടുപോലും എത്ര പെട്ടെന്നാണ് ഒരാളനക്കമില്ലാതെ ഒഴിഞ്ഞു ബാക്കിയാകുന്നത് ..! ഏതൊരു മരണവും സാധാരണ രീതിയിൽ ഒന്നും ബാക്കിവെയ്ക്കുന്നതേയില്ല. അയാളുടെ ജീവിതം, ദുരന്തങ്ങൾ, നിഗൂഢതകൾ , വെട്ടിപ്പിടിക്കലുകൾ, തോൽവികൾ, എല്ലാം ഒരു നാൾ തീരെ നിനച്ചിരിക്കാതെ ഒരു പിടി ചാരത്തിലേക്ക്. എങ്കിൽപ്പോലും അയാൾ ജീവിതത്തിൽ തൃപ്തനായിരുന്നോ? അതല്ലെങ്കിൽ ജീവിത സമ്പാദ്യങ്ങളുണ്ടാക്കുവാനോ, ജീവിത ദാരിദ്യമകറ്റുവാനുള്ള തത്രപ്പാടുകളിൽ അദ്ദേഹം നെട്ടോട്ടങ്ങളിലായിരുന്നോ? ഒരു പക്ഷേ അങ്ങിനെയായിരുന്നെങ്കിൽ എന്തായിരുന്നു ഇത്രയും കാലത്തെ അയാളുടെ ജീവിതത്തിൻ്റെ അർഥം?

ആലോചിച്ചപ്പോൾ,  ഏതാനും വർഷം മുൻപുള്ള നാട്ടിലെ ചില മരണ വീടുകളുടെ ചിത്രമാണ്   വളരെപ്പെട്ടെന്ന്,  മനസ്സിലേക്കോടിയെത്തിയത്.!

മരണമടഞ്ഞത് ആരായാലും, എപ്പോഴായാലും,  എങ്ങിനെയെങ്കിലുമൊക്കെയായി , മരണ അറിയിപ്പെത്തും.

പ്രത്യേകിച്ച് മരണം സംഭവിച്ചത് രാത്രികാലത്താണങ്കിൽ   ഓരോ ഇടവഴികളിലും ടോർച്ചും , കുറേ പന്തങ്ങളുമൊക്കെ മിന്നിമറയുന്നതാകും  കാഴ്ച്ച.

മരണ വീട് നിമിഷ നേരം കൊണ്ട് തന്നെ ആൾക്കൂട്ടത്താൽ നിറഞ്ഞു കവിയും. 

 പിന്നീട്, മരിച്ചവനെക്കുറിച്ചുള്ള ഓർമ്മകളും , കഥകളും, കണ്ണീരുമൊക്കെയായിട്ടാകും ആ രാത്രി കടന്നുപോവുക , അതിനിടെ വരാനുള്ള ബന്ധുക്കളെക്കുറിച്ചുള്ള അന്വേഷണങ്ങൾ, വന്നുചേർന്ന ബന്ധുക്കളുടെ ദൈന്യമായ തേങ്ങലുകൾ....! കട്ടൻ ചായയും ഭക്ഷണങ്ങളുമൊക്കെയായി ഓടി നടക്കുന്ന അയൽപക്കത്തെ വീട്ടുകാർ. !

മരണശേഷം അനന്തരമുള്ള കർമ്മങ്ങളും, ക്രിയകൾക്കുമെല്ലാം ശേഷം കുടുംബാംഗങ്ങളുടേയും, ബന്ധുജനങ്ങളുടേയും സാന്നിദ്ധ്യത്തിലുള്ള ഒത്തുചേരൽ. 

പലപ്പോഴും ഗൃഹനാഥൻ മരണപ്പെട്ട ആ കുടുംബത്തിൻ്റെ നിലവിലുള്ള ശോചനീയാവസ്ഥകളെക്കുറിച്ച് മറ്റുള്ളവർ മനസ്സിലാക്കുന്നതുപോലും അപ്പോഴാകും.!

-പ്രത്യേകിച്ച് ആർക്കും ഒന്നും ചെയ്യുവാൻ കഴിയുന്നത്ര ത്രാണിയില്ലങ്കിൽ പോലും, ആ നിമിഷത്തെ ഒരു കൂട്ടായ്മയും, ഒത്തുചേരലുമെല്ലാം മരിച്ചു പോയയാളുടെ കുടുംബത്തിന് വല്ലാത്തൊരു ആത്മധൈര്യവും, വിശ്വാസവുമെല്ലാം ഉണ്ടാക്കിക്കൊടുക്കും. കൂട്ടത്തിൽ തങ്ങളാരും സമൂഹത്തിൽ ഒറ്റപ്പെട്ടവരല്ലന്നെല്ലാമുള്ള, ഒരു തോന്നലും -

എരിഞ്ഞടങ്ങാറായ ചിതയിലേയ്ക്ക് നോക്കി കുമാരേട്ടൻ്റെ മകൻ  പറഞ്ഞു.

" ജീവിച്ചിരുന്നപ്പോൾ അനുഭവിക്കാത്ത വല്ലാത്ത വലിയൊരു ശൂന്യത ! "

" പലപ്പോഴും, ​​സമാധാനത്തിനെങ്കിലും, എന്തു കാര്യത്തിലും വെറുതെയെങ്കിലും ഒരു അഭിപ്രായം ചോദിക്കാൻ ഒരാളുണ്ടായതാ ..! അതും തീർന്നു."

 - അയാളുടെ കണ്ണുകളിൽ നിരാശയുടെയും, ഏകാന്തതയുടെയും കനത്ത പുകച്ചുരുളുകൾ കൂടുകെട്ടി.- 

ആ ഉച്ച വെയിലിൽ ഒരു മനുഷ്യ ജീവിതത്തിൻ്റെ അവസാന ഓർമ്മളും, ഇളം ചാരനിറത്തിൽ ആകാശത്തിലേയ്ക്കെന്ന പോലെ പറന്നുയർന്നു.

-  അതെ, അതൊരു ശൂന്യത തന്നെയാകും, ... !  -

എന്തിലും, ഏതിലും ഒറ്റയ്ക്കല്ലന്ന ഒരു ധൈര്യം, ഒരു  പഴയ തലമുറയുടെ അനുഭവജ്ഞാനം, ജീവിതത്തെക്കുറിച്ചുള്ള തിരിച്ചറിവ്, ഒരു ആത്മബോധനം.

 - അത് ജീവിച്ചു തീർന്ന ഒരു മുൻതലമുറയ്ക്കു മാത്രം , തങ്ങളുടെ പിൻഗാമികളായ  തലമുറക്ക് മാത്രം സൂക്ഷിച്ചേൽപ്പിക്കാനാകുന്ന ഒരു മികച്ച സമ്പാദ്യം -

-ആ സമ്പാദ്യത്തിൻ്റെ കരുത്തിലാകും പിന്നയങ്ങോട്ട് അടുത്ത തലമുറകളുടെ വളർച്ച -

ഇടയ്ക്ക് കാലൊന്നിടറിയാൽ, തൊണ്ടയിലെ ശബ്ദവീചികൾക്ക്  ശക്തിയൊന്നു ചോർന്നാൽ, എപ്പോഴങ്കിലും തനിച്ചൊരു നിലനിൽപ്പ് സാദ്ധ്യമല്ലന്ന് തോന്നിയാൽ ....

ആശ്വാസത്തിനെങ്കിലുമായുള്ള ഒരു ചേർത്തുപിടിക്കൽ,! എല്ലാത്തിനും ഞാനില്ലേയെന്ന ഒരു സമാധാനിപ്പിക്കൽ ... അത്രയൊക്കെതന്നെയേ, ഈ  കെട്ടകാലത്ത് ഏതൊരു മനുഷ്യനും അറിയാതെ, ഒരു നിമിഷമെങ്കിലും ആഗ്രഹിക്കുന്നുണ്ടാകൂ .!

എങ്കിൽപ്പോലും, പലപ്പോഴും ആ കരുത്തുറ്റ വൃദ്ധ ശബ്ദങ്ങൾ തീരെ ,നിനച്ചിരിക്കാത്ത ഒരു സമയത്താകും, ഒരു കാലത്തിൻ്റെ തീഷ്ണാനുഭവങ്ങളുടെ വലിയ ഭാണ്ഡക്കെട്ടുകളുമായ്     വളരെ പെട്ടെന്ന് പടിയിറങ്ങിപ്പോകുന്നത് .

 

വൃദ്ധസദനമെന്ന ആധുനിക ജയിലുകൾ കേരളത്തിൻ്റെ ഭോഷ്ക്ക് സംസ്ക്കാരങ്ങൾക്കിടയിൽ അന്തസ്സോടെ തലയുയർത്താൻ തുടങ്ങുന്നതിനും മുൻപ്, കേരളത്തിലെ ഏതൊരു വീടുവരാന്തകളുടെയും ചാരുകസാലകളിൽ വാർദ്ധക്യത്തിൻറെ, ഒരു ചെറുപുഞ്ചിരി അവിടെ സമൃദ്ധമായി പ്രകാശം പരത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

 ഒരു തലമുറയുടെ അനുഭവവും,  ശക്തിയും, സംസ്ക്കാരവുമെല്ലാം മറ്റൊരു തലമുറയിലേയ്ക്ക് മനോഹരമായി പകർന്നിരുന്നകാലം... ! 

അവിടെ ആ കഥകളിലെല്ലാം, മനുഷ്യരും, മനുഷ്യബന്ധങ്ങളും, കാരുണ്യവും, സ്നേഹവുമെല്ലാമായിരുന്നു പ്രതിപാദ്യ വിഷയം. 

കൊടിയ ദുരിതങ്ങൾക്കിടയിലും, മനുഷ്യർ ഒന്നിനോടൊന്ന് കൈ ചേർത്തു പിടിച്ചിരുന്നൊരുകാലം.

 ഇന്ന്, പലപ്പോഴും ഓരോന്നാരോന്നായി ഓരോദിവസവും അണഞ്ഞു തീരുന്നതും ആകാലത്തിൻറെ ഓരോ വലിയ ചിതകൾ തന്നെയാണ്..  

തിരിഞ്ഞുനോക്കുമ്പോൾ , മരണമൂഹൂർത്തത്തിലെങ്കിലും മനഃസമാധാനത്തോടെയും, സന്തോഷത്തോടെയും മനുഷ്യന് മരിക്കാനാകണം.!

താനൊരു മനുഷ്യനായിത്തന്നെ ജീവിച്ചുവെന്നഭിമാനിക്കുവാൻ കഴിയണം.! 

തൻറെ കൂടെ നിന്നവരെ ചേർത്തുപിടിക്കുവാനും, അവർക്ക് തണലാകുവാൻ കഴിഞ്ഞെന്നും, തോന്നണം. !

കുറഞ്ഞ ദിനരാത്രങ്ങൾകൊണ്ട് തനിക്കും, തൻറെ സഹജീവികൾക്കുമെല്ലാം, എന്തെങ്കിലുമൊക്കെ നന്മകൾ ചെയ്യുവാൻ കഴിഞ്ഞന്ന ചാരിതാർത്ഥ്യത്തിൽ അവസാനശ്വാസവും വലിക്കുവാൻ കഴിയുന്ന ഒരു മനുഷ്യ ജന്മം. അല്ലങ്കിൽ ജീവിതം. 

തനിക്കൊപ്പം, സമൂഹമോ മറ്റൊരാളോ ഇല്ലങ്കിൽ, താനെന്ന അഹങ്കാരമില്ലന്ന വലിയൊരു തിരിച്ചറിവിലാണ് ഓരോ മനുഷ്യജന്മവും പൂർണ്ണതയിലേയ്ക്കെത്തുന്നത്. കാരണം, എപ്പോൾവേണമെങ്കിലും അസ്തമിച്ച് മണ്ണിനോടുചേരുന്ന മനുഷ്യാഹങ്കാരങ്ങൾക്കിടയിലും, തന്നെയോർത്ത് വിലപിക്കാൻ ഒരാൾ പോലും ബാക്കിയില്ലാത്ത ഈലോകത്ത് താൻ ഇത്രയേറെ കഷ്ടപ്പെട്ട് ഇത്രയും കാലം എന്തിന് ജീവിച്ചു എന്നതാണ് പ്രധാന കാര്യം.

 എങ്കിൽ തന്നെയും, വിധിവൈപരീത്യത്താൽ, മനുഷ്യ ജീവിതമെന്തെന്നു, സ്നേഹത്തിൻറെ വർണ്ണക്കൂട്ടുകളിൽ ചാലിച്ചെഴുതിയ കുടുംബജീവിതത്തിൻറെ കഥകൾ സ്വാനുഭവത്തിലൂടെ നിരന്തരം പറയുവാൻ ശ്രമിച്ചു ഒരു വലിയ തലമുറ സംസ്കാരമാണ് ഇന്ന് അനവധി ക്ഷേത്ര നടകളിൽ പുറംതള്ളി ഗതികെട്ട പ്രേതങ്ങളെപ്പോലെ, മരണം കാത്ത് അലഞ്ഞുതിരിയുന്ന ഇന്നത്തെ ആധുനിക കേരളത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത..!

ഗതികെട്ട ചിന്തകളെ മനസ്സിൽ നിന്ന് ആട്ടിപ്പായിച്ച് , മരണപ്പെട്ട  ആ , മനുഷ്യൻറെ മകൻ്റെ മുഖത്തേയ്ക്കു സൂക്ഷിച്ചുനോക്കി. 

- ആർക്കെല്ലാമോ വേണ്ടി , നിരർത്ഥകമായി ഒരുപാടുകാലം യൗവനം പണയപ്പെടുത്തി ജരാനരകളിലേയ്ക്കു നയിക്കപ്പെട്ടവൻ്റെ ദൈന്യത ആ കണ്ണുകളിൽ കാണാം - 

- വീണ്ടും , ജീവിതം എന്തിനെന്നറിയാതെ മറ്റാർക്കോ വേണ്ടി ജീവിച്ചു തീർക്കുവാൻ വേണ്ടി വൃഥാ പണിപ്പെടുന്ന മറ്റൊരു മനുഷ്യ ജൻമംകൂടി -

എരിഞ്ഞുതീരാരായ ശൂന്യമായ ജീവിതത്തിൻ്റെ ചിതയിലേക്കുനോക്കി അയാളിരുന്നു. 

- എന്തിന് ഒരു മനുഷ്യ ജന്മം..?

എന്തിനെന്നറിയാതെ ഒരു തലമുറയെ സൃഷ്ടിക്കുകയും, എല്ലൊടിഞ്ഞ് പണിയെടുത്ത് രോഗാവസ്ഥയുടെ മൂർദ്ധന്യത്തിൽ മരണപ്പെടുക എന്നതും മാത്രമാണോ...ഒരു ജന്മത്തിൻറെ പ്രധാനലക്ഷ്യം ?

അതോ ജീവിതത്തെ സ്നേഹമസൃണമായി വാരിപ്പുണരുകയും, ആസ്വദിക്കുകയും ചെയ്യുക എന്നതോ?

ഇതൊന്നുമല്ലങ്കിൽ തൻ്റേതായ ഒരിടം, തൻ്റെ സാന്നിദ്ധ്യം,  വരും തലമുറയ്ക്കായി ഇവിടെ മനോഹരമായി കോറി വെക്കുക എന്നതോ...?

എങ്ങിനേയുമാകാം !, എങ്കിലും  ഓരോ നിമിഷവും തൻ്റേതായ രീതിയിൽ ജീവിതത്തെ സ്നേഹിക്കുകയും, അതിനെ ആഘോഷിക്കുകയും ചെയ്യുക എന്നതിനപ്പുറം വെറും നിസ്സാരനായ ഒരുമനുഷ്യന് ഈ  ഭൂഗോളത്തിൻ്റെ അനന്തതകൾക്കു കീഴിൽ മറ്റെന്താണ് ചെയ്യാൻ കഴിയുക....! 

പരകോടികളുടെ ജനിമൃതികളുടെ പൊരുൾ തേടിയുള്ള അയാളുടെ മനസ്സിൻറെ യാത്ര, കത്തിയമരുന്ന ചിതയുടെ കറുപ്പും, വെളുപ്പും ചേർന്ന പുകച്ചുരുളുകൾക്കിടയിലൂടെ അനന്തമായി നീണ്ടുപോകുന്നത് , അപ്പോഴും വ്യക്തമായി തന്നെ അയാൾക്ക് കാണാമായിരുന്നു.!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും മുൻ നിർത്തിക്കൊണ്ടായിരുന്നു.! പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് ! കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സുഖം പകരുന്നവയല്ല. പ്രത്യേ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...