മലയോര മേഖലകളിലെ കനത്ത ജലദൗർലഭ്യത്തിൽ നിന്നായിരുന്നു തുടക്കം.
വറ്റിവരണ്ടു തുടങ്ങിയ കുടിവെള്ള സ്രോതസ്സുകളെ എന്തുകൊണ്ട് നമുക്ക് പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല എന്ന ശാസ്ത്രീയമായ ചോദ്യത്തിൽ നിന്നുള്ള ചില ശ്രമങ്ങൾ!
കുടിനീർ ക്ഷാമത്തിന് പരിഹാരം
കുടിനീർ ക്ഷാമത്തേയും, ജലദൗർലഭ്യത്തേയും പറ്റി പറഞ്ഞു വന്നപ്പോൾ അമ്പരപ്പിക്കുന്ന ചില കണക്കുകളാണ് അവർ മുന്നോട്ടുവെച്ചത്.
അതായത് ഒരു ദിവസം ഒരാളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി വരുന്ന ജലത്തിൻറെ ഏകദേശ കണക്ക് ഏകദേശം നൂറു ലിറ്റർ . അപ്പോൾ അഞ്ച് അംഗങ്ങൾക്കുള്ള ഒരു കുടുംബത്തിൻ്റെ ആവശ്യങ്ങൾക്ക് അഞ്ഞൂറ് ലിറ്ററെന്ന് കണക്കാക്കാം.
അങ്ങിനെയെങ്കിൽ ഒരു വർഷക്കാലത്തേക്ക് ഒരു ലക്ഷത്തി എൻപതിനായിരം ലിറ്റർ ജലമാണ് നമുക്ക് വേണ്ടി വരുന്നതെന്ന് കണക്കാക്കിയാലും, ആയിരം സ്ക്വയർ ഫീറ്റുള്ള ഒരു വീടിൻ്റെ ടെറസ്സിൽ ഒരു തുലാവർഷവും , കാലവർഷവും കഴിയുമ്പോൾ ഏറ്റവും കുറഞ്ഞത് മൂന്നു ലക്ഷം ലിറ്റർ ജലമെങ്കിലും പെയ്ത് ഒഴുകുന്നുണ്ടന്നാണ് കണക്കുകളിലൂടെ വെളിവാകുന്നത്.
അപ്പോൾ നമുക്ക് വേണ്ടത് രണ്ടു ലക്ഷം ലിറ്റർ ജലം എന്നാണന്നിരിക്കെ, ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം ലിറ്റർ ജലമെങ്കിലും അനാവശ്യമായി ഒഴുകിപ്പോകുന്നു.
അപ്പോൾ തീർച്ചയായും ഇങ്ങിനെ പാഴാകുന്ന ഈ മഴ വെള്ളം എന്തുകൊണ്ട് നമ്മുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് കൂടാ..?
അത്തരം ഒരു ചിന്തയിൽ നിന്നുമാണ് വീടിന് മുകളിൽ പതിക്കുന്ന വെള്ളം പൈപ്പുവഴി താഴേക്കിറക്കി ശുദ്ധീകരിച്ച് കിണർ റീ ചാർജു ചെയ്യുന്ന രീതിയിലേക്ക് പ്രവർത്തനം ആരംഭിച്ചത്.
അത് വിജയമാണന്ന് കണ്ടതോടെ പിന്നീട് അത് ഓരോ വീടുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
തത്ഫലമായി ആ പ്രദേശത്തെ ജലവിതാനത്തിൽ കാര്യമായ മാറ്റം സംഭവിക്കുകയും, ഒപ്പം വെള്ളത്തിൻറെ ഗുണനിലവാരവും , വാട്ടർ ടേബിളും എല്ലാം ഉയരുകയും അതുവഴി ഒരു പ്രദേശത്തിൻറെ ജലസുരക്ഷാ ഉറപ്പാക്കുവാനും കഴിഞ്ഞു എന്നതാണ് ഒരു മഹത്തായ കാര്യം.!
പൊതുവിൽ പാടശേഖരങ്ങൾ നിറഞ്ഞ ഒരു പ്രദേശമായതിനാൽ അതിനോട് ചേർന്നു കിടക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം കിണർ വെള്ളം താരതമ്യേന കട്ടികൂടിയതും. മഞ്ഞ നിറത്തിൽ ഉള്ളതായിരിക്കും.അതുകൊണ്ടുതന്നെ പലവീടുകളിലും, വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുവാൻ കഴിയാത്ത അവസ്ഥ.
എന്നാൽ മഴ വെള്ളം ഉപയോഗിച്ചുള്ള കിണർ റീ ചാർജിംഗിലൂടെ ആ പ്രദേശത്തുകാരുടെ ശുദ്ധമായ കുടിവെള്ളം എന്ന വലിയ ഒരു സ്വപ്നമാണ് പൂവണിയപ്പെട്ടത്.
ഊർജ്ജ സംരക്ഷണം
തുടർന്ന് ഊർജ സംരക്ഷണം എന്ന പദ്ധതിയുടെ ഭാഗമായി ഫിലിമെൻ്റ് ബൾബുകളുടെ ഉപയോഗം അവസാനിപ്പിക്കുക എന്നതായിരുന്നു.
അതിനായി എല്ലാ വീടുകളിലും എൽ.ഇ.ഡി. ബൾബുകൾ വിതരണം ചെയ്തു, പഴയ കേടുവന്ന എൽ.ഇ.ഡി. ബൾബുകൾക്കു പകരം, എൽ.ഇ.ഡി. ക്ലിനിക്കുകൾ തന്നെ സ്ഥാപിച്ച് പുതിയതോ, റിപ്പയർ ചെയ്ത ബൾബുകളോ നൽകുവാനും തുടങ്ങി.
മാത്രമല്ല എൽ.ഇ.ഡി. ക്ലിനിക്കുകൾ വഴി ഇ-മാലിന്യ സംസ്ക്കരണമെന്ന വലിയ ഒരു പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം അങ്ങിനെ കണ്ടെത്തുവാനും കഴിഞ്ഞു.
സോളാർ വൈദ്യുതി
അതുപോലെ തന്നെ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട മറ്റൊരു കാമ്പയിനായിരുന്നു. സോളാർ വൈദ്യുതി. ഓരോ വീടുകൾക്കും മുകളിലും സോളാർഹീറ്ററുകൾ സ്ഥാപിച്ചുകൊണ്ട്, രൂക്ഷമാകുന്ന വൈദ്യുതി പ്രതിസന്ധികൾക്ക് ഒരു ബദൽ എന്ന കാഴ്ച്ചപ്പാടിൽ തുടങ്ങിയ പ്രവർത്തനം, വലിയ സ്വീകാര്യതയോടെ തന്നെ. നടപ്പിലാക്കുവാൻ കഴിഞ്ഞു.
ജൈവ മാലിന്യം , മത്സ്യം വളർത്തൽ
കൂടാതെ വീട്ടുമാലിന്യങ്ങളും, അതിൻറെ സംസ്കരണത്തെ സംബന്ധിച്ചും. എല്ലാ വീടുകളിലും വീട്ടു മാലിന്യ സംസ്ക്കരണ യൂണിറ്റുകൾ സ്ഥാപിച്ചുകൊണ്ട് , അതിൽ നിന്നും കിട്ടുന്ന ജൈവ ലായിനികൾ ഉപയോഗിച്ച് വീടുകളിൽ അടുക്കളത്തോട്ട നിർമ്മാണവും , കൂടാതെ ' വീട്ടുമുറ്റത്ത് ഒരു ജെെവ മത്സ്യകൃഷി ' എന്ന രീതിയിൽ വളരെ ചിലവ് കുറഞ്ഞ അക്വാപോണിക്സ് കൃഷി രീതികളും വ്യാപകമാക്കി.
 |
ജൈവമാലിന്യങ്ങൾ ഉപയോഗിച്ചുള്ള പച്ചക്കറി കൃഷി. |
ഇങ്ങിനെ ഒരു കൂട്ടായ പരിശ്രമം കൊണ്ട് തുരുത്തിക്കര പച്ചയണിഞ്ഞ ഒരു ഹരിത ഗ്രാമമായി കേരളക്കരയിൽ മാറുകയായിരുന്നു. ഒരു വിധത്തിൽ ഒരു വീട്ടിൽ ശുദ്ധമായ കുടിവെള്ളം മുതൽ ജൈവ കൃഷിരീതികൾ വരെ വികസിപ്പിച്ചു കൊണ്ടായിരുന്നു ഈ നേട്ടം കൊയ്തെടുത്തത്!.
ഇത് ഒന്നോ രണ്ടോ ദിവസത്തെ പ്രയത്നമായിരുന്നില്ല. ഇതിനു പിറകിൽ ഒരു പാട് സംഘടനകളുടേയും, വ്യക്തികളുടേയും ആത്മാർത്ഥമായ ഒരു കൂട്ടായ ശ്രമങ്ങളുണ്ടായിരുന്നുവെന്നും, ഇതിൻ്റെ പ്രധാന സംഘാടകനും , ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ പ്രവർത്തകനുമായ ശ്രീ. തങ്കച്ചൻ പറയുന്നു.
ഇത് നമ്മുടെ സംസ്ഥാനത്തിന് തന്നെ ഒരു മികച്ച മാതൃകയാണ്. സ്വപ്രയത്നം കൊണ്ട് സ്വയം പര്യാപ്തമാവുക എന്ന ഒരു വലിയ ആശയപൂർത്തീകരണമാണ് തുരുത്തിക്കര മുന്നോട്ടു വെച്ചിരിക്കുന്നത്.
എന്തിനും ഏതിനും മറ്റുള്ളവരുടെ കനിവുകൾക്കായി കാത്തിരിക്കുകയും, പലതും ഒരിക്കലും നടക്കാത്ത സ്വപ്നമായി അവശേഷിക്കുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തിൽ നമ്മുടെ ചുറ്റുപാടുകളും. ജീവിതവും നമ്മുടെ അദ്ധ്വാനവും കൊണ്ട് നമ്മുടെ ജീവിതവും, പരിസരങ്ങളും എങ്ങിനെ കൂടുതൽ ആരോഗ്യകരവും മികച്ചതുമാക്കി മാറ്റിത്തീർക്കാമെന്ന വലിയ പാഠമാണ് ഈ ഹരിത ഗ്രാമം നമുക്ക് കൂടുതലായി പഠിപ്പിച്ചു നൽകുന്നത്!
അഭിപ്രായങ്ങള്‍