Skip to main content

Featured

പഴങ്കഞ്ഞി സൂപ്പറാണ് ... പക്ഷേ ?

 75-80 കാലഘട്ടം ! ഒരു പക്ഷേ അത് ഒരു സ്കൂൾ വിദ്യാഭ്യാസ കാലവും കൂടിയായിരുന്നിരിക്കണം.!  പൊതുവിൽ അക്കാലത്ത് ആളുകൾ ഓരോ, രീതികൾ അനുസരിച്ച്, പല മാസങ്ങളേയും, പല പേരുകളിലും വിളിച്ചിരുന്നെങ്കിലും, ജൂലായ് മാസത്തെ ഏവരും പഞ്ഞമാസമെന്ന് തന്നെയാണ്. പറഞ്ഞിരുന്നത്.!  കാരണം അക്കാലത്ത് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരെല്ലാം, ഒന്നുകിൽ കൂലിവേലക്കാരോ, കർഷകത്തൊഴിലാളികളോ, അതല്ലങ്കിൽ കൈവേലക്കാരോ ഒക്കെത്തന്നെയായതുകൊണ്ട്. ശക്തമായ കാലവർഷം തുടങ്ങിയാൽ അത്തരം മനുഷ്യരുടെ ജീവിതമെല്ലാം കനത്ത ദാരിദ്ര്യത്തിൽ തന്നെയായിരിക്കും. പഴങ്കഞ്ഞി സൂപ്പറാണ് ... പക്ഷേ ? മാത്രമല്ല, അത്തരക്കാരുടെ വരുമാനത്തെ മാത്രം ആശ്രയിച്ച് ഗ്രാമപ്രദേശങ്ങളിലെ, ചെറുകിട കച്ചവടക്കാരുടെയും, ബിസിനസ്സുകാരുടെയുമെല്ലാം, ജീവിതവും , ആ സമയങ്ങളിലെല്ലാം കനത്ത വറുതിയിൽ തന്നെ . അങ്ങിനെയുള്ള ആ കാലത്ത് റേഷൻകട വഴി ലഭിച്ചിരുന്ന അരിയും , ഗോതമ്പും, കൂടാതെ പറമ്പുകളിൽ സമൃദ്ധമായി വിളഞ്ഞിരുന്ന മരച്ചീനി, ചേമ്പ്, ചേന, പയർവർഗ്ഗങ്ങൾ, കപ്പങ്ങ ഇതെല്ലാമായിരുന്നു സാധാരണക്കാരുടെ മുഖ്യ ആശ്രയവും, ഭക്ഷണവുമെല്ലാം എന്നു തന്നെ പറയാം! ഉച്ചക്കും, രാത്രിയിലുമെല്ലാം മിക്കവാറ...

ജൂതചരിത്രം പേറി ചേന്ദമംഗലം സിനഗോഗ്

 കേരളത്തിലൂടനീളം കടന്നുപോകുമ്പോൾ അധിനിവേശങ്ങൾക്കപ്പുറം ഒരു പാട് പാശ്ചാത്യ മതവിഭാഗങ്ങളുടെ കുടിയേറ്റത്തിനും, അതത് മതവിഭാഗങ്ങളുടെ വിപുലീകരണത്തിനും കേരളത്തിൻ്റെ മണ്ണ് സാക്ഷ്യം വഹിച്ചിട്ടുണ്ട്, അവരെ സ്വീകരിക്കാനും ഈ പ്രദേശത്തിൻ്റെ ഭാഗമാകാനും അക്കാലങ്ങളിലെ ഏതൊരു, ഭരണാധികാരികളും താത്പര്യമെടുത്തിരുന്നതായും, പല ചരിത്ര രേഖകളിലും നമുക്ക് കാണാം.


https://www.vlcommunications.in/2024/04/blog-post_17.html
ചേന്ദമംഗലം സിനഗോഗ്.


അത്തരത്തിലുള്ള ഒരുകുടിയേറ്റത്തിൻറെ ചരിത്രം തന്നെയാകണം കേരളത്തിലെ യഹൂദവംശത്തെ സംബന്ധിച്ചും. ഇതിനെക്കുറിച്ച് പലതരത്തിലുള്ള വ്യത്യസ്‌ത തലങ്ങളിലുള്ള വി ലയിരുത്തലുകൾ, നിലവിലുണ്ടങ്കിൽ പോലും, പുരാതനകാലത്ത് അതിപ്രശസ്തമായ മുസിരിസ് തുറമുഖം വഴി വന്ന കച്ചവടക്കാരും, അതിനെ തുടർന്ന് വന്ന കുടിയേറ്റക്കാരുമാകണം യഹൂദർ എന്ന് പലപണ്ഡിതരും അഭിപ്രായപ്പെടുന്നു.

 എന്തായാലും അക്കാലത്ത് കൊച്ചി, പറവൂർ, കൊടുങ്ങല്ലൂർ, മാള തുടങ്ങിയ സ്ഥലങ്ങളിൽ, കൂട്ടമായി യഹൂദർ വസിച്ചിരുന്നതായി കാണാം. ചില പഴയകാല സഞ്ചാരികളുടെ കുറിപ്പുകളിൽ കുഞ്ചക്കരി എന്ന പ്രദേശത്തെ ഒരു കുന്നിൻ മുകളിൽ ഒരു ജൂതസമൂഹം കൂടി വസിച്ചിരുന്നതായി പറയപ്പെടുന്നു. ഒരു ജൂത ഗവർണർ അവിടെ ഉണ്ടായിരുന്നതായും, കൊല്ലത്തുള്ള ഭരണാധികാരികൾക്ക് ഒരു നിശ്ചിത തുക നൽകിക്കൊണ്ട് അവർ ഇവിടെ സ്വയം ഭരണം നടത്തുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് കുഞ്ചക്കരി എന്ന പരാമർശത്തിന് വിധേയമായ സ്ഥലം വടക്കൻ പറവൂരിലുള്ള ചേന്ദമംഗലമായിരുന്നെന്നും കണ്ടെത്തി.


https://www.vlcommunications.in/2024/04/blog-post_17.html
ചേന്ദമംഗലം സിനഗോഗിലെ മുകൾ നിലയിലെ മുറി.


എന്തായാലും ചേന്ദമംഗലം കോട്ടയിൽ കോവിലകത്ത് സ്ഥാപിതമായ ഈ ജൂത സിനഗോഗിന് കുറച്ചു ദൂരം കിഴക്കോട്ടുമാറി ഒരു ജൂത സമിത്തേരിയും ഉള്ളതായിക്കാണാം.

ഇത് 1420 ൽ നിർമ്മിച്ചതാണന്നാണ് പറയപ്പെടുന്നതെങ്കിലും, 1565 ൽ ആകുമെന്നാണ് ആർക്കിയോളജി വിഭാഗത്തിൻറെ അനുമാനം. മട്ടാഞ്ചേരി ജൂത സിനഗോഗ് കഴിഞ്ഞാൽ വലിപ്പം കൊണ്ട് രണ്ടാം സ്ഥാനമാണ് ചേന്ദമംഗലം സിനഗോഗിന്. ഇതിന് തൊട്ടടുത്തായി 80 കളോടെ ഇസ്രായേലിലേയ്ക്ക് തിരികെ പോയ അവസാന ജൂതൻമാരുടെ ഭവനങ്ങളുമുണ്ട്.

 ജൂത ദേവാലയവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ, പത്ത് ജൂതൻമാരെങ്കിലും പ്രാർത്ഥനാചടങ്ങിൽ പങ്കെടുക്കേണ്ടതുണ്ടന്നുള്ളതിനാലും, മതവിശ്വാസത്തിൻ്റെ ,അടിസ്ഥാനത്തിൽ സിനാഗോഗിൽ ഇപ്പോൾ അതിന് സാധ്യമല്ലാത്ത അവസ്ഥയിലും,, അനാഥമായിക്കിടന്ന ഈ സിനാഗോഗ്, പിന്നീട് പുരാവസ്തുവകുപ്പ് ഏറ്റെടുക്കുകയും ഇപ്പോൾ ഇത്, മുസിരിസ്സ് ഹെറിറ്റജ് പദ്ധതിയുടെ ഭാഗമാവുകയും ചെയ്തു...


https://www.vlcommunications.in/2024/04/blog-post_17.html
ചേന്ദമംഗലം സിനഗോഗിലെ പ്രാർത്ഥനാമുറി.


വളരെ മനോഹരമായ രീതിയിൽ, പണികഴിപ്പിച്ചിരിക്കുന്ന ഈ സിനഗോഗിൽ അക്കാലത്തെ പാശ്ചാത്യ സാങ്കേതിക വിദ്യയും, കേരളീയവാസ്തുശൈലിയും സംയോജിപ്പിച്ചിരിക്കുന്നു.

നിരവധി കൊത്തുപണികളാൽ മനോഹരമാണ് ഇതിൻറെ, ആൾത്താര. വലിയ വീതിയേറിയ ചില്ലു ജനാലകളും കനംകൂടിയ ഭിത്തികളുമെല്ലാം പാശ്ചാത്യ നിർമ്മാണ രീതികളെ അനുസ്മരിപ്പിക്കുന്നതുതന്നെ.

മേൽക്കൂരകൾക്കും, വാതിലിനും, ജനാലകൾക്കുമെല്ലാം വളരെ വീതിയേറിയതും, കനംകൂടിയതുമായ ഈട്ടിയും, തേക്കുമെല്ലാമാണ് ഉപയോഗിച്ചിട്ടുള്ളത്. ഭിത്തികളിൽ പലയിടത്തുമായി സ്ഥാപിച്ചിരിക്കുന്ന നിരവധി ചിത്രങ്ങളും, ചരിത്രരേഖകളുമെല്ലാം, സന്ദർശകർക്ക് സിനഗോഗിനെ കൂടുതൽ, അടുത്തറിയുവാൻ സഹായകരമാണ്.


https://www.vlcommunications.in/2024/04/blog-post_17.html
1969 ലെ ബിരുദധാരികളും, ഹിന്ദു, യഹൂദ പഠനങ്ങളും.


 പ്രാർത്ഥനാഹാളിന് മുകളിൽ വിശാലമായ ഒരു ബാൽക്കണി കാണാം. അവിടെയാണ് സ്ത്രീകൾക്ക് പ്രാർത്ഥിക്കാനുള്ള ഇടം. ബാൽക്കണിയിലേക്ക് സ്ത്രീകൾക്ക് കയറാൻ പാകത്തിൽ പിരിയൻ ഗോവണികളും നിർമ്മിച്ചിട്ടുണ്ട്. സിനഗോഗിൻറെ ഏറ്റവും മുൻവശത്തായി ഹീബ്രു ഭാഷയിൽ ആലേഖനം ചെയ്ത ഒരുശിലാസ്മാരകമുണ്ട്. അതിൽ ' ഇസ്രായേലിൻറെ പുത്രി സാറ ' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 1269 ൽ നിർമ്മിച്ചതായി പറയപ്പെടുന്ന ഇവിടുത്തെ ശ്മശാനത്തിലെ ഏറ്റവും പഴക്കമുള്ള ശവകുടീരമാണത്.

 അകത്തേക്കുള്ള പ്രവേശനത്തിനും, ഫോട്ടോഗ്രാഫിക്കുമെല്ലാം പ്രത്യേകം പാസ്സുകൾ എടുക്കേണ്ടതായുണ്ട്. എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ നിന്നും ഏകദേശം അഞ്ചുകിലോമീറ്റർ യാത്ര ചെയ്താൽ കോട്ടയിൽ കോവിലകത്തെ  ജൂത സിനഗോഗും അതിനടുത്തായി സഥിതിചെയ്യുന്ന വൈക്കോട്ടയും സെമിത്തേരിയും ചേന്ദമംഗലത്തുള്ള പാലിയം കൊട്ടാരവുമെല്ലാം, സന്ദർശിച്ച് സഞ്ചാരികൾക്ക് മടങ്ങാവുന്നതാണ്.

1344-ൽ കൊച്ചങ്ങാടിയിൽ പണികഴിപ്പിച്ച സിനഗോഗാണ് കേരളത്തിലെ ഏറ്റവും പഴക്കമേറിയ സിനഗോഗായി അറിയപ്പെടുന്നത്. എറണാകുളം ജില്ലയിലെകൊച്ചിക്കടുത്ത ചെറിയപ്രദേശമായ കൊച്ചങ്ങാടിയിൽ സ്ഥാപിച്ച ഈ സിനഗോഗിൻറെ അടിത്തറ കല്ലുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.

Comments