Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
ചരിത്രത്തിലേയ്ക്ക് നടന്നുകയറിയ വാസ്കോഡ് ഗാമ പള്ളി.
കൊച്ചി
കൊച്ചിയെന്നുകേൾക്കുമ്പോൾ, ബീച്ചുകഴിഞ്ഞാൽ ആദ്യം മനസ്സിലേക്കോടി യെത്തുക, വാസ്‌കോഡ ഗാമ സെയ്ൻറ് ഫ്രാൻസിസ് പള്ളിയാണ്.
അതുകൊണ്ട് കൊച്ചിയുടെ ഹൃദയഭൂമിയിലൂടെ സഞ്ചരിക്കുന്നവരാരും, വാസ്‌കോഡ ഗാമപള്ളി സന്ദർശിക്കാതെ തിരിച്ചുപോകുവാനുമിടയില്ല.
കാരണം അത്രയേറെ കൊച്ചിയുമായി ഇഴചേർന്നതാണ് അവിടുത്തെ ചരിത്രവും, ചരിത്ര സ്മാരകങ്ങളും. അല്ലങ്കിൽ ഇൻഡ്യാ ചരിത്രവും എന്നുതന്നെ പറയേണ്ടിവരും.
പണ്ടുകാലത്ത്, കുരുമുളകിൻറേയും, മറ്റു സുഗന്ധദ്രവ്യങ്ങളുടേയും കച്ചവടത്തിനായി എത്തിച്ചേർന്നവരാണ് , പിൽക്കാലത്ത് ഇൻഡ്യ മഹാരാജ്യം തന്നെ തങ്ങളുടെ മഹത്തായ കോളനിരാജ്യമാക്കി ചരിത്രം കുറിച്ചത്.
എന്തായാലും അനേകം കപ്പൽ സഞ്ചാരികൾ കേരളതീരത്ത് പലവട്ടങ്ങളിലായി, എത്തിച്ചേരുവാൻ ശ്രമിച്ചെങ്കിലും, ഏകദേശം അഞ്ഞൂറിലേറെ വർഷങ്ങൾക്കുമുൻപ് ആദ്യമായി കേരളതീരത്ത് കപ്പലിൽ വന്നിറങ്ങിയ, സഞ്ചാരി എന്ന നിലയിൽ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് വാസ്‌കോഡ ഗാമയെതന്നെയാണ്.
1498 ൽ കോഴിക്കോട്, കാപ്പാട് തുറമുഖത്ത് ഗാമ രണ്ടുപ്രാവശ്യം എത്തിച്ചേരുകയും, തിരിച്ചുപോവുകയും ചെയ്തെങ്കിലും,, പിന്നീട് , കേരളതീരത്ത് ശക്തരായ നിരവധി പടയാളികളും, കപ്പല്പടയുമായി എത്തിച്ചേർന്ന ഗാമ, അന്ന് നാട്ടുഭരണം കൈയാളിയിരുന്ന വിവിധ രാജാക്കന്മാരുമായി കരാറുകളുണ്ടാക്കുകയും, വളരെ തന്ത്രപരമായി നിരവധി പാണ്ടികശാലകളും, കോട്ടകളുമെല്ലാം നിർമ്മിക്കുകയും ചെയ്തു.
പോച്ച്‌ഗീസ് കോളനിയുടെ വൈസ്രോയി
എന്നാൽ1524 ൽ പോർച്ചുഗൽ രാജാവ്, അദ്ദേഹത്തിൻറെ ധീരമായ പ്രവർത്തനങ്ങൾക്ക് പ്രത്യുപകാരമായി, വാസ്‌കോഡ ഗാമയെ ഇൻഡ്യയിലെ പോർച്ച്‌ഗീസ് കോളനിയുടെ വൈസ്രോയിയായി നിയമിച്ചുവെങ്കിലും, നിർഭാഗ്യവശാൽ അതേവർഷം ഗോവയിൽ നിന്ന് മലേറിയബാധിച്ച് കേരളത്തിലേക്ക് തിരിച്ചെത്തിയ ഗാമ, കൊച്ചിയിൽ വെച്ച് ഡിസംബർ 24ന് പുലർച്ചെ 3 മണിയ്ക്ക് മരണത്തിന് കീഴ് പ്പെടുകയാണ് ഉണ്ടായത്.!
ശേഷം, 1503 ൽ കൊച്ചിയിൽ, സ്ഥാപിച്ച ഇൻഡ്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്പ്യൻ പള്ളി എന്നു വിശേഷിപ്പിക്കുന്ന, സെയ്ൻറ് ഫ്രാൻസിസ് പള്ളിയിൽ ഗാമയെ അടക്കം ചെയ്യുകയും, 1539 ൽ ഗാമയുടെ ഭൗതിക അവശിഷ്ടങ്ങൾ പോർച്ചുഗലിലേയ്ക്ക് കൊണ്ടുപോവുകയും അവിടെ വലിയ ബഹുമതികളോടെ അടക്കം ചെയ്യുകയുമാണ് ഉണ്ടായത്..
1923 ൽ ഈ പള്ളിയെ കേന്ദ്രസർക്കാർ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിക്കുകയും.തുടർന്ന് ഇത് ഇൻഡ്യയിലെ തന്നെ ഏറ്റവും മികച്ച ഒരുടൂറിസ്റ്റ് കേന്ദ്രമായി മാറുകയും ചെയ്തു. ചെവിയോർത്താൽ, ഈ ദേവാലയ പരിസരങ്ങളിലെ നിശബ്ദതയിലൂടെ നാം കടന്നുപോകുമ്പോൾ, ഒരു സ്വപ്നത്തിലെന്നവണ്ണം ചരിത്രം മാറ്റിമറിച്ച എണ്ണമറ്റ സംഭവങ്ങളുടേയും, കച്ചവടക്കണ്ണുകളുടേയും, അധീശത്വത്തിൻറെ കറപുരണ്ട, ഉരുക്കുമുഷ്ടികളുടേയും, നിരവധി പടയാളികളുടെ കുതിരകുളമ്പടിയൊച്ചകളുമെല്ലാം നമുക്കവിടെ കേൾക്കുവാനാകും.! അതുകൊണ്ട് ചരിത്ര സഞ്ചാരങ്ങളിൽ താത്പര്യമുള്ള ഏതൊരു സഞ്ചാരിക്കും മനസ്സിൽ നിന്നും മറഞ്ഞുപോകാത്ത വലിയൊരു അനുഭവമായിത്തന്നെ ഈ പള്ളി നിലനിൽക്കുമെന്നത് തർക്കമറ്റ കാര്യമാണ്..
ഡച്ച് സിമിത്തേരി.
മറ്റൊരു മികച്ച ആകർഷണ കേന്ദ്രമാണ് ഡച്ച് സിമിത്തേരി നൂറ്റാണ്ടുകളുടെ കഥകളുറങ്ങുന്ന ഒരുപാട് സൈനികരുടേയും, നാവികരേയും അടക്കം ചെയ്ത ഒരുഭൂമിയാണത്.
ചരിത്രത്തിൽ താത്പ്പര്യമുള്ളവരും, കൊച്ചിയെ തൊട്ടറിയാൻ ശ്രമിക്കുന്നവരും, . സിമിത്തേരിയിലെ ഓരോ, ഫലകങ്ങൾക്കിടയിലും തിരഞ്ഞാൽ, വിദേശീയരായ കപ്പൽ ഛേദത്തിൽ മരണപ്പെട്ട, ഒരുപാട് കപ്പിത്താൻമാരുടേയും, പടയാളികളുടേയും പേരുകൾ, ആലേഖനം ചെയ്തിരിക്കുന്നത്.കാണാം.
ഇത്രയേറെ വർഷങ്ങൾ പിന്നിട്ടിട്ടും, അത് ഇപ്പോഴും, യാതൊരു കേടുപാടുകളുമില്ലാതെ ഒരു വലിയ ചരിത്ര സ്മൃതിയായ് തന്നെ നിലനിൽക്കുന്നതുകാണുമ്പോൾ വല്ലാത്തൊരത്ഭുതവും, സന്തോഷവും തോന്നും.
ചരിത്രത്തെ എങ്ങിനെ തിരുത്തുവാൻ കഴിയും.?
കുറച്ചുനേരം ആ സിമിത്തേരിയിലൂടെ കറങ്ങി നടക്കുമ്പോൾ , എന്തായിരുന്നു നൂറ്റാണ്ടുകൾക്കുമുൻപുള്ള നമ്മുടെ നാടിൻറെ അവസ്ഥയെന്നും, എത്രകോടി മനുഷ്യരുടെ വിയർപ്പും, രക്തവും, ജീവനും നൽകിയാണ് നാം ഇന്നുകാണുന്ന അവസ്ഥയിലേക്കെത്തിച്ചേർന്നതെന്നും, ഇൻഡ്യയിലെ ഓരോപൗരനും അറിയാതെ ഓർത്തുപോകും. !
ഇതെഴുതുമ്പോൾ ഏറ്റവും ലജ്ജാകരമായിതോന്നിയത്.സ്വന്തംരാജ്യത്തിൻറെ തന്നെ ചരിത്രത്തെ , ചിലർചേർന്ന്, ഒളിപ്പിച്ചുവെക്കുവാനോ, മാറ്റിയെഴുതുവാനോ തുടങ്ങുന്ന കുത്സിത ശ്രമങ്ങളെക്കുറിച്ചുള്ള പത്രവാർത്തകൾ നിരന്തരം വായിക്കേണ്ടിവരുന്നു എന്നതാണ് .
മറ്റൊരു വിധത്തിൽ, ഇൻഡ്യയെന്നതുതന്നെ, ബഹുസ്വരതയുടെയും, വിഭിന്നങ്ങളായ സംസ്ക്കാരങ്ങളുടേയും, വലിയൊരു നാടാണ്
മാത്രമോ... ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നും. അത് തന്നെയാണ് ഇൻഡ്യയെന്ന രാജ്യത്തെ ലോകരാജ്യങ്ങൾക്കിടയിൽ ഏറ്റവും ശ്രദ്ധേയമാക്കിയിരുന്നതും.
എന്നാൽ, ഓരോ രാജ്യവും, അതിൻറെ ചരിത്രത്തിലും, സംസ്കാരത്തിലും അഭിമാനംകൊള്ളുകയും, അതിനെ പരിപോഷിപ്പിക്കുകയും, അത് മനോഹരമായ ലോകത്തിനുമുന്നിൽ ചരിത്രക്കാഴ്ചകളായി അവതരിപ്പിക്കുകയും ചെയ്യുമ്പോൾ, ഇവിടെ ചരിത്രങ്ങളും, ചരിത്രകാഴ്ച്ചകളുമെല്ലാം തച്ചുടച്ച് പുതിയതെന്തിനേയൊക്കെയോ പ്രതിഷ്ഠിക്കുവാനുള്ള വെമ്പൽ കാണുമ്പോൾ, ആരാണ് മൂക്കത്ത് വിരൽവെച്ചുപോകാത്തത്.
എങ്കിലും, എന്തുതന്നെയായാലും, കൊച്ചിയെന്ന അത്ഭുത നഗരത്തിലെത്തുന്ന ഓരോ സഞ്ചാരികൾക്കും, അതിൻറെ പുറംകാഴ്ചകൾ മാത്രം കണ്ട് തിരികെപ്പോകാനാവില്ല എന്നതു തന്നെയാണ് വാസ്തവം.
അതു തന്നെയാണ് കൊച്ചിയെ മറ്റു ദേശങ്ങളിൽ നിന്നും, എന്നും, എപ്പോഴും, ഏറെവ്യത്യസ്തമാക്കുന്നതും.!
- Get link
- X
- Other Apps
Comments